എസ്.ഐ.ആറിന് മുമ്പേ 13 ലക്ഷം ഡൽഹി വോട്ടർമാരെ വെട്ടിമാറ്റി
ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) പ്രക്രിയ ഡൽഹിയിൽ ജൂണിൽ ആരംഭിക്കുന്നതിനു മുമ്പേ അനേകം പേർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടതായി റിപ്പോർട്ട്. 2025 ഫെബ്രുവരിയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ 1.56 കോടി വോട്ടർമാരാണ് പട്ടികയിൽ ഉണ്ടായിരുന്നത്.
ഈ വർഷം ജൂണിൽ എസ്.ഐ.ആർ പ്രക്രിയക്കുവേണ്ടി പട്ടിക മരവിപ്പിച്ചപ്പോൾ അത് 1.45 കോടിയായി. അതായത്, 11.01 ലക്ഷം പേരുകൾ അപ്രത്യക്ഷം. മരണപ്പെട്ടവരുടെ പട്ടികയിലും സ്ഥലം മാറിപ്പോയവരുടെ പട്ടികയിലും സ്വന്തം പേര് കണ്ടെത്താൻ കഴിയാതെ പോയവർ.
എസ്.ഐ.ആർ പ്രക്രിയക്ക് ശേഷം ആഗസ്റ്റ് 31ന് കരട് പട്ടിക പുറത്തു വന്നപ്പോൾ 47.56 ലക്ഷം പേർ കൂടി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. അതായത്, 2025 ലെ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ പട്ടികയിൽ ഉണ്ടായിരുന്നവരിൽ 37.6 ശതമാനം പേർ വെട്ടിമാറ്റപ്പെട്ടു. എസ്.ഐ.ആറിന് മുമ്പുള്ള മാപ്പിങ് പ്രക്രിയയിൽ അവർക്ക് നോട്ടീസ് നൽകിയിരുന്നോ എന്നതിൽ ചീഫ് ഇലക്ടറൽ ഓഫിസ് ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. ഒന്നിലധികം വോട്ടർമാരുള്ള ചില കുടുംബങ്ങളിൽ ഒരാൾ മാത്രം ഒഴിവാക്കപ്പെടുകയോ, ഒരാൾ മാത്രം ചേർക്കപ്പെടുകയോ ചെയ്ത അനുഭവങ്ങളുമുണ്ട്.
2025 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭർത്താവുമൊത്ത് വോട്ട് ചെയ്ത തന്റെ പേര് കരട് പട്ടികയിൽ ഇല്ലെന്നും, എസ്.ഐ.ആർ വേളയിൽ എന്യൂമറേഷൻ ഫോം തനിക്ക് മാത്രം ലഭിച്ചില്ലെന്നും 20 വർഷത്തിലേറെയായി ഡൽഹിയിൽ സ്ഥിരതാമസമാക്കിയ 38 കാരി പൂജാ ദേവി ആവലാതിപ്പെട്ടു.
2025ൽ നടന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള 70 സീറ്റിൽ 48ഉം നേടിയാണ് ബി.ജെ.പി ഭരണം തിരിച്ചുപിടിച്ചത്. ഭരണകക്ഷിയായിരുന്ന ആം ആദ്മി പാർട്ടി 22 സീറ്റ് നേടി. 45.6 ശതമാനം വോട്ടാണ് ബി.ജെ.പി നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.