കണക്ഷൻ ഫ്ലൈറ്റ് മിസ്സായി; അങ്കലാപ്പിലായ മലയാളി വിദ്യാർഥിനിക്കും കുടുംബത്തിനും തുണയായി മഹാരാഷ്ട്ര ഐ.കെ.എം.സി.സി
മുംബൈ: രാജ്കോട്ടിൽ നിന്നു മുംബൈ വഴി കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ മുംബൈയിൽ നിന്നുള്ള കണക്ഷൻ ഫ്ലൈറ്റ് മിസ്സായതിനെ തുടർന്ന് മാനസിക പരിഭ്രാന്തിയിലായ മലയാളി വിദ്യാർഥിനിക്ക് തുണയായി മഹാരാഷ്ട്ര ഐ.കെ.എം.സി.സി. തിങ്കളാഴ്ച രാജ്കോട്ടിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ മുംബൈയിലെത്തിയ വിദ്യാർഥിനിക്കാണ് കോഴിക്കോടേക്കുള്ള കണക്ഷൻ വിമാനം മിസ്സായത്.
മകളെ ഫോണിൽ കിട്ടാതായതോടെ ആശങ്കയിലായ മാതാവ് നാട്ടിലെ വൈറ്റ് ഗാർഡ് വളന്റിയർ ക്യാപ്റ്റൻ ഷഫീഖിനെ വിവരം അറിയിക്കുകയും തുടർന്ന് അദ്ദേഹം മഹാരാഷ്ട്ര ഐ.കെ.എം.സി.സി ജനറൽ സെക്രട്ടറി കെ.പി. അബ്ദുൽ ഗഫൂറിന്റെ സഹായം തേടുകയുമായിരുന്നു. അക്ബർ ട്രാവൽസിലെ കിഷോറിന്റെ സഹായത്തോടെ വിദ്യാർഥിനിയെ മുംബൈ വിമാനത്താവളത്തിൽ കണ്ടെത്തി. കോഴിക്കോട്ടേക്ക് വിമാനമില്ലാത്തതിനാൽ കൊച്ചി വിമാനത്തിൽ യാത്രയാക്കാൻ ശ്രമിച്ചെങ്കിലും വിദ്യാർഥിനി മാനസിക പരിഭ്രാന്തി പ്രകടിപ്പിച്ചതോടെ യാത്ര മുടങ്ങി. വിമാനം വൈകുകയും ചെയ്തു.
ഇതേ തുടർന്ന് മഹാരാഷ്ട്ര ഐ.കെ.എം.സി.സിയുടെ നിർദേശപ്രകാരം മാതാവ് ചൊവ്വാഴ്ച മുംബൈയിൽ എത്തി വിദ്യാർഥിനിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. വൈകുന്നേരത്തെ കൊച്ചി വിമാനത്തിലാണ് ഇരുവരെയും യാത്രയാക്കിയത്. മഹാരാഷ്ട്ര പ്രസിഡന്റ് അസീസ് മാണിയൂർ നേതൃത്വത്തിലായിരുന്നു ഐ.കെ.എം.സി.സിയുടെ നീക്കങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.