ന്യൂഡൽഹി: മഹാകുംഭമേളയിലേക്കുള്ള റോഡുകൾ കുരുക്കിലായതോടെ ഇന്നും ജനം വലഞ്ഞു. ലക്ഷക്കണക്കിനാളുകളാണ് ത്രിവേണി സംഗമത്തിലെ പുണ്യ സ്നാനത്തിനായി എത്തുന്നത്. മകരസംക്രാന്തി, മൗനി അമാവാസി, ബസന്ത് പഞ്ചമി തുടങ്ങിയ വിശേഷദിവസങ്ങൾക്ക് പുറമേ മറ്റ് ദിവസങ്ങളിലും ലക്ഷക്കണക്കിനാളുകളാണ് കുംഭമേളയിൽ സ്നാനത്തിനായി എത്തുന്നത്.
പ്രയാഗ്രാജ്, അയോധ്യ, കാശി തുടങ്ങിയ നഗരങ്ങളെ ബന്ദിപ്പിക്കുന്ന പ്രധാന ഹൈവേയിൽ മണിക്കൂറുകളാണ് വാഹനങ്ങൾ കുടുങ്ങിയത്. പലരും ഒരു രാത്രി മുഴുവൻ റോഡിൽ കുടുങ്ങിയതോടെ ഉറക്കം റോഡരികൽ ആക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിക്കാണ് താൻ യാത്ര തുടങ്ങിയതെന്നും പിറ്റേന്ന് രാവിലെയായിട്ടും 40 കിലോ മീറ്റർ ദൂരം മാത്രമാണ് പിന്നിടാൻ കഴിഞ്ഞതെന്ന് കുംഭമേളയിൽ പങ്കെടുക്കാൻ എത്തിയ തീർഥാടകരിൽ ഒരാൾ പറഞ്ഞു.
നാല് മണിക്കൂർ മാത്രമെടുക്കുന്ന യാത്ര 12 മണിക്കൂർ എടുത്തിട്ടും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെന്നായിരുന്നു തീർഥാടകരിൽ മറ്റൊരാളുടെ പ്രതികരണം. ട്രാഫിക് ബ്ലോക്ക് കനത്തതോടെ പ്രയാഗ്രാജ് നിവാസികളും ആശങ്കയിലാണ്. ബ്ലോക്ക് മൂലം പാൽ ഉൾപ്പടെയുള്ള നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നത് വലിയ പ്രതിസന്ധിയാവുന്നുണ്ടെന്നാണ് പ്രയാഗ്രാജിൽ താമസിക്കുന്നവരുടെ പ്രതികരണം.
ബിഹാർ പോലെ അയൽ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും ഇത് പ്രതിസന്ധിയാവുന്നുണ്ടെന്നും ആളുകൾ പരാതിപ്പെടുന്നു.വരുന്ന ആഴ്ചകളിലും കുംഭമേളയിലേക്കുള്ള ആളുകളുടെ ഒഴുക്ക് തുടരുമെന്നാണ് റിപ്പോർട്ട്. ട്രാഫിക് ബ്ലോക്കിനുള്ള സാധ്യത കൂടി മുന്നിൽ കണ്ട് ആളുകൾ അതിനനുസരിച്ച് യാത്രകൾ ക്രമീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.