ഗുജറാത്തില്‍ 111 അടിയിൽ ‘സ്വർണ’ പ്രതിമ നിർമാണം പൂർത്തിയായി; ശിവരാത്രിയിൽ അനാച്ഛാദനം ചെയ്യും

ഗുജറാത്തിലെ വഡോദരയിൽ ഭക്തർക്കായി കൂറ്റൻ ശിവപ്രതിമ ഒരുങ്ങുന്നു. 111 അടിയുള്ള ശിവപ്രതിമയിൽ സ്വർണം പൂശുന്ന പ്രക്രിയ പൂർത്തിയായി. സുര്‍സാഗര്‍ തടാകത്തിന്‍റെ മധ്യത്തിലായി സ്ഥാപിച്ചിരിക്കുന്ന പ്രതിമ മഹാശിവരാത്രി ദിനത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അനാച്ഛാദനം ചെയ്യും.

സര്‍വേശ്വര്‍ മഹാദേവ് എന്നാണ് പ്രതിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ഔദ്യോഗിക അനാച്ഛാദനത്തിന് മുന്നോടിയായി ഭക്തർക്ക് പ്രതിമ കാണാൻ അധികൃതർ അവസരമൊരിക്കിയിട്ടുണ്ട്. നേരത്തേ ഉണ്ടായിരുന്ന പ്രതിമയിൽ ഇപ്പോഴാണ് സ്വർണം പൂശിയത്. മഞ്ജല്‍പൂര്‍ എം.എല്‍.എ യോഗേഷ് പട്ടേലിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച സത്യം ശിവം സുന്ദരം സമിതിയാണ് പ്രതിമ നിര്‍മ്മാണത്തിന്‍റെ മേല്‍നോട്ടം വഹിച്ചത്. 1996 ല്‍ നിര്‍മ്മാണം ആരംഭിച്ച പ്രതിമ പൂര്‍ത്തിയായത് 2002ലാണ്. തുടര്‍ന്ന് 2017 മുതല്‍ പ്രതിമയില്‍ സ്വര്‍ണം പൂശാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.


12 കോടി രൂപ ചെലവഴിച്ചാണ് 111 അടി ഉയരത്തിലുള്ള പ്രതിമ സ്വർണം പൂശിയത്. 17.5 കിലോ സ്വര്‍ണമാണ് പ്രതിമയില്‍ പൂശിയിരിക്കുന്നത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരാണ് പ്രതിമ സ്വർണ്ണം പൂശാൻ 12 കോടി രൂപ സംഭാവനയായി നൽകിയത്. ഒറീസ സ്വദേശിയായ രാജേന്ദ്ര നായക്കും സംഘവുമാണ് പ്രതിമസ്വർണ്ണം പൂശിയത്. അംബാജി, ഷിർദി സായിബാബ മന്ദിർ എന്നിവയുൾപ്പെടെ രാജ്യത്തെ 50 ഓളം ആരാധനാലയങ്ങളിൽ സ്വർണ്ണം പൂശിയത് രാജേന്ദ്ര നായക്കും സംഘവുമാണ്

പ്രതിമയും പ്ലാറ്റ്‌ഫോമും തൂണുകളും ‘അഷ്ടസിദ്ധി യന്ത്ര’ സാങ്കേതികതയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രതിമയും അതിന്റെ സ്തംഭവും മുതൽ മുഴുവൻ ഘടനയിലും സംഖ്യാശാസ്ത്രം, ജ്യോതിഷം, ഗ്രഹശാസ്ത്രം, വർണ്ണ ശാസ്ത്രം, വൈബ്രേഷൻ സയൻസ്, രാശി-കുണ്ഡലി എന്നിവ ഉപയോഗിച്ചിട്ടുണ്ടെന്ന് നിർമാതാക്കൾ പറയുന്നു.

Tags:    
News Summary - 111 feet lord shiva Idol Made Of 17.5 Kg Gold, Inaugurate On Mahashivaratri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.