ഡി.കെ. ശിവകുമാർ

‘വോട്ടവകാശം ഇല്ലെങ്കിൽ ആനുകൂല്യങ്ങൾ ലഭിക്കില്ല’- കർണാടക എസ്.ഐ.ആർ പ്രക്രിയയിൽ എല്ലാവരും പ​ങ്കെടുക്കണമെന്ന് മുഖ്യമന്ത്രി

ബംഗളൂരു: കർണാടകയിൽ എസ്​​.ഐ.ആർ പ്രക്രിയക്ക് തുടക്കമായതിന് പിന്നാലെ വോട്ടവകാശം നഷ്ടപ്പെടുന്നവർക്ക് സർക്കാർ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുന്നറിയിപ്പ് നൽകി. വോട്ടവകാശം എന്നത് ജീവിക്കാനുള്ള അവകാശമാണെന്നും അതുകൊണ്ട് വോട്ടർപട്ടികയിൽ തങ്ങളുടെ പേരുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി ഓർമിപ്പിച്ചു.

പശ്ചിമ ബംഗാളിൽ സമാനമായ രീതിയിൽ വോട്ടർ പട്ടിക പുതുക്കുന്നതിലൂടെ അർഹരല്ലാത്ത റേഷൻ ഗുണഭോക്താക്കളെ ഒഴിവാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും, മറ്റ് സംസ്ഥാനങ്ങളും ഇതേ പാത പിന്തുടരുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജൂൺ 30 മുതൽ ജൂലൈ 29 വരെയാണ് കർണാടകയിൽ വീടുകയറിയുള്ള വിവരശേഖങ്ങൾ നടക്കുക.

എസ്​.ഐ.ആർ നടപടികൾക്ക് മുന്നോടിയായി സ്ഥിര താമസ സർട്ടിഫിക്കറ്റുകളും ഡൊമിസൈൽ സർട്ടിഫിക്കറ്റുകളും നൽകുന്നതിനായി കർണാടക സർക്കാർ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. 5.5 കോടിയിലധികം വോട്ടർമാരെയാണ് പുതുക്കൽ പ്രക്രിയയിൽ ഉൾപ്പെടുത്തുന്നത്. ഇതിനായി 59,050 ബൂത്ത് ലെവൽ ഓഫീസർമാരെയും മറ്റ് ഉദ്യോഗസ്ഥരെയും സജ്ജമാക്കിയിട്ടുണ്ട്. 2026 ജൂൺ 16 വരെയുള്ള വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് ബി.എൽ.ഒമാർ വീടുകൾ സന്ദർശിക്കുന്നത്. വോട്ടർമാർക്ക് നൽകാനുള്ള ഫോമുകൾ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്.

ഫോം വിതരണം ചെയ്ത വീടുകളിൽ വയലറ്റ് ചതുരാകൃതിയിലുള്ള സ്റ്റിക്കറും പൂട്ടിക്കിടക്കുന്ന വീടുകളിൽ ചുവപ്പ് വട്ടത്തിലുള്ള സ്റ്റിക്കറും പതിക്കും. ആവശ്യമെങ്കിൽ ഫോമുകൾ ശേഖരിക്കാൻ ഉദ്യോഗസ്ഥർ മൂന്ന് തവണ വരെ വീടുകൾ സന്ദർശിക്കും. 2026 ഓഗസ്റ്റ് 5-ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 4 വരെ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാം. അന്തിമ വോട്ടർ പട്ടിക ഒക്ടോബർ 7-ന് പുറത്തിറക്കും. ഇതിനിടെ വിവരശേഖരണ ഘട്ടത്തിൽ വോട്ടർമാരിൽ നിന്നും മറ്റ് രേഖകളൊന്നും ശേഖരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.  

Tags:    
News Summary - Lose Vote, Lose Benefits": DK Shivakumar's Big Warning As SIR Begins In Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.