മുന്നറിയിപ്പ് അവഗണിച്ചു, മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി; അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പിൽ ഉത്തരംതേടുന്ന അഞ്ച് ചോദ്യങ്ങൾ!

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ നടന്ന കോടികളുടെ സംഭാവനകളുടെ തട്ടിപ്പ് വ്യക്തിഗത തെറ്റുകൾക്കപ്പുറം രാജ്യത്തെ ഏറ്റവും സമ്പന്നമായ ആരാധനാലയത്തിന്റെ മേൽനോട്ടത്തെയും ഉത്തരവാദിത്തത്തെയും കുറിച്ചുള്ള ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നു. 2025 ഏപ്രിലിനും 2026 ഫെബ്രുവരിക്കും ഇടയിൽ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന് 82.78 കോടി സംഭാവന ലഭിച്ചെന്നും ഏകദേശം 2,100 കോടിയുടെ നിക്ഷേപങ്ങൾ കൈകാര്യം ചെയ്തുവെന്നുമാണ് വിലയിരുത്തൽ.

അഞ്ച് ചോദ്യങ്ങളാണ് വിവാദത്തിന്റെ കാതൽ

പണം കൈകാര്യം ചെയ്യുമ്പോൾ മതിയായ പരിശോധനകൾ നടന്നിരുന്നോ?

ഏകദേശം 40 സംഭാവനപ്പെട്ടികളിൽ നിന്ന് ശേഖരിച്ച പണം ശേഖരണം, ഗതാഗതം, തരംതിരിക്കൽ, എണ്ണൽ, ബണ്ടിൽ ചെയ്യൽ, ബാങ്കിൽ നിക്ഷേപിക്കൽ എന്നിവയുൾപ്പെടെ നിരവധി ഘട്ടങ്ങളിലൂടെ വിവിധ ആളുകളിലൂടെ കടന്നുപോയിട്ടുണ്ട്. ഓരോ ഘട്ടത്തിലും മതിയായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നോ, കൃത്രിമവും ക്രമക്കേടുകളും തടയാൻ ആർക്കെങ്കിലും ചുമതല നൽകിയിരുന്നോ എന്നും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നു.

സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ആരോപണം എന്തുകൊണ്ട്?

പണം കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച പ്രോട്ടോക്കോൾ പിഴവുകളെക്കുറിച്ചുള്ള ആരോപണങ്ങൾ അന്വേഷണത്തിൽ ഉയർന്നുവന്നിട്ടുണ്ട്. പെട്ടിയിൽ ലഭിച്ച പണം കൈകാര്യം ചെയ്യുന്നവർ പോക്കറ്റില്ലാത്ത യൂണിഫോം ധരിക്കണമെന്ന് നിബന്ധനവെച്ചില്ലെന്നും പൊലീസിനെയും മറ്റ് സർക്കാർ സുരക്ഷാ സേനയെയും ഒഴിവാക്കി സ്വകാര്യ സുരക്ഷാ ഏജൻസിയെയാണ് സുരക്ഷാ ചുമതലകൾ ഏൽപ്പിച്ചിരിക്കുന്നതെന്നും ആരോപണമുണ്ട്.

ഓഡിറ്റ് സംവിധാനങ്ങൾ പരാജയപ്പെട്ടോ?

പണം എണ്ണുന്ന കേന്ദ്രങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, സംശയാസ്പദമായ പ്രവർത്തനം കണ്ടെത്തുന്നതിന് നിരീക്ഷണം ഫലപ്രദമായിരുന്നോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നു. പണം കൈകാര്യം ചെയ്തതിലെ അപാകതകൾക്കൊപ്പം 45 ദിവസത്തിനുശേഷം ദൃശ്യങ്ങൾ യാന്ത്രികമായി ഡിലീറ്റ് ചെയ്യപ്പെടുമെന്നുമുള്ള ആശങ്കകളും അന്വേഷണം ഉയർത്തിക്കാട്ടി.

എസ്.ബി.ഐ മുന്നറിയിപ്പ് അവഗണിച്ചോ?

മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടോ എന്നതും ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങളിലൊന്നാണ്. കേസ് പരസ്യമായി പുറത്തുവരുന്നതിന് ഏകദേശം മൂന്ന് മാസം മുമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നോട്ടെണ്ണൽ പ്രക്രിയയിൽ സംശയിക്കപ്പെടുന്ന ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചിരുന്നതായി ബാങ്ക് വൃത്തങ്ങൾ അവകാശപ്പെട്ടു. ആ ശുപാർശകൾ പാലിച്ചിട്ടുണ്ടോ എന്നും, ഇല്ലെങ്കിൽ എന്തുകൊണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ പരിശോധിക്കുന്നു.

സുരക്ഷാ നടപടികൾ എങ്ങനെ?

ഉത്തർപ്രദേശിലെ മറ്റ് പ്രധാന ക്ഷേത്രങ്ങളിൽ പിന്തുടരുന്ന സംവിധാനങ്ങളുമായി ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനം താരതമ്യം ചെയ്യും. വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ മജിസ്ട്രേറ്റ് മേൽനോട്ടത്തിൽ ബാങ്ക് ഉദ്യോഗസ്ഥരുടെയും സ്വതന്ത്ര നിരീക്ഷകരുടെയും സാന്നിധ്യത്തിൽ സി.സി.ടി.വി നിരീക്ഷണത്തിലാണ് സംഭാവനകൾ എണ്ണിതിട്ടപ്പെടുത്തുന്നത്. മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിലും വൃന്ദാവനത്തിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിലും സമാനമായ രീതിയാണ് പിന്തുടരുന്നത്.

വലിയ തോതിൽ സംഭാവനകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിൽ നിരന്തര ഓഡിറ്റും തുടർച്ചയായ നിരീക്ഷണവും വേണമെന്നും പൊതുജനങ്ങളുടെ വിശ്വാസവും സംരക്ഷിക്കപ്പെടണമെന്നും അന്വേഷണ ഉദ്യോഗസ്ഥരും പറയുന്നു.

Tags:    
News Summary - Five questions at the heart of the Ayodhya donation row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.