പ്രതീകാത്മക ചിത്രം

യെസ്ഡി ട്രേഡ്മാർക്ക് കേസ്: ബോമൻ ഇറാനിക്ക് അനുകൂലമായി കർണാടക ഹൈകോടതി വിധി

ബംഗളൂരു: ഇന്ത്യൻ ബൈക്കിങ് ചരിത്രത്തിലെ ശ്രദ്ധേയമായ ഏടായ 'യെസ്ഡി' (YEZDI) മോട്ടോർസൈക്കിൾ ട്രേഡ്മാർക്കിന്റെ ഉടമസ്ഥാവകാശം ക്ലാസിക് ലെജൻഡ്‌സിന്റെ (Classic Legends) സഹസ്ഥാപകൻ ബോമൻ ഇറാനിക്കാണെന്ന് കർണാടക ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിധിച്ചു. മുൻപ് സിംഗിൾ ജഡ്ജി പുറപ്പെടുവിച്ച വിധി റദ്ദാക്കിക്കൊണ്ടുള്ള ഡിവിഷൻ ബെഞ്ചിന്റെ ഈ ഉത്തരവ് 2025 നവംബർ 27 നാണ് പുറത്തുവന്നത്.

യെസ്ഡിയുടെ മുൻ നിർമാതാക്കളായ ഐഡിയൽ ജാവ (Ideal Jawa) 1996-ൽ ഉത്പാദനം നിർത്തിവെക്കുകയും 2001-ൽ ലിക്വിഡേഷനിലേക്ക് പോകുകയും ചെയ്തതോടെ ട്രേഡ്മാർക്ക് ഉപേക്ഷിക്കപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. 15 വർഷത്തിലേറെയായി ട്രേഡ്മാർക്ക് രജിസ്ട്രേഷൻ പുതുക്കാനോ ബ്രാൻഡ് സംരക്ഷിക്കാനോ കമ്പനി ശ്രമിച്ചിട്ടില്ല. എന്നാൽ ഇതിന് വിപരീതമായി, 2013-14 കാലയളവിൽ ബോമൻ ഇറാനി ബ്രാൻഡ് പുനരുജ്ജീവിപ്പിക്കാൻ സജീവമായി പ്രവർത്തിക്കുകയും നിയമപരമായി ട്രേഡ്മാർക്ക് രജിസ്ട്രേഷനുകൾ നേടുകയും ചെയ്തു. ഇന്ത്യൻ പൈതൃക ബൈക്ക് ബ്രാൻഡുകൾക്ക് പുനർജന്മം നൽകുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം പിന്നീട് അനുപം താരേജയുമായും മഹീന്ദ്ര ഗ്രൂപ്പുമായും ചേർന്ന് 2015-ൽ ക്ലാസിക് ലെജൻഡ്‌സ് സ്ഥാപിച്ചു. നിലവിൽ മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ ക്ലാസിക് ലെജൻഡ്‌സ് യെസ്ഡി, ജാവ, ബി.എസ്.എ (BSA) ബ്രാൻഡുകളിലാണ് മോട്ടോർസൈക്കിളുകൾ നിർമ്മിക്കുന്നത്.

ഇറാനി കുടുംബത്തിന് യെസ്ഡിയുമായുള്ള ബന്ധം

യെസ്ഡി ബ്രാൻഡിന് ഇറാനിയുടെ കുടുംബവുമായി ചരിത്രപരമായ ബന്ധമുണ്ട്. 1969-ൽ ഐഡിയൽ ജാവയുമായുള്ള ജാവയുടെ (Jawa) യഥാർത്ഥ ലൈസൻസിംഗ് കരാർ അവസാനിച്ചതിന് ശേഷം, ഇറാനിയുടെ പിതാവാണ് 'യെസ്ഡി' എന്ന മുദ്ര സൃഷ്ടിച്ചത്. പേർഷ്യൻ ഭാഷയിൽ 'കാറ്റ്' എന്നർത്ഥം വരുന്ന വാക്കിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. 'പൈതൃക ബ്രാൻഡുകളെ നിയമപരമായ മാർഗ്ഗങ്ങളിലൂടെ സംരക്ഷിക്കാനുള്ള ശ്രമങ്ങളെ നീതിന്യായ വ്യവസ്ഥ അംഗീകരിക്കുന്നുവെന്ന് ഈ വിധി ഉറപ്പിക്കുന്നു.' എന്ന് ഉത്തരവിൽ പ്രതികരിച്ച ഇറാനി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Yezdi trademark case: Karnataka High Court rules in favor of Boman Irani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.