യമഹ ഇസി 06
റിവർ ഇൻഡി (River Indie) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി യമഹ ആദ്യമായി വിപണിയിൽ എത്തിക്കന്ന ഇലക്ട്രിക് സ്കൂട്ടർ EC-06ന്റെ നിർമാണം കമ്പനി ആരംഭിച്ചു. കഴിഞ്ഞവർഷമാണ് കമ്പനി ഇത്തരമൊരു കൺസപ്റ്റ് അവതരിപ്പിച്ചത്. റിവർ ഇൻഡിയോട് സാമ്യമുള്ളതാണെങ്കിലും രൂപകൽപ്പനയിലും മറ്റ് സവിശേഷതകളിലും വ്യത്യാസങ്ങൾ ഉണ്ട് EC-06 മോഡലിന്. റിവറിന്റെ കർണാടകയിലെ ഹോസ്‌ക്കോട്ടെ ഫാക്ടറിയിലാണ് EC-06ന്റെ നിർമാണം.
ഇന്ത്യൻ വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി റിവർ കമ്പനിയുമായി യമഹ നേരത്തെ തന്നെ കരാറിൽ ഒപ്പുവെച്ചിരുന്നു. അതിനാൽ തന്നെ റിവറിന്റെ ഇൻഡി സ്കൂട്ടർ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് ഇസി 06 സ്കൂട്ടർ നിർമിക്കുന്നത്. ഇരു വാഹനങ്ങളും 4kWh ബാറ്ററി പാക്ക് ഒരേപോലെ പങ്കിടുന്നുണ്ട്. ഇതോടൊപ്പം 6.7kWന്റെ ഇലക്ട്രിക് മോട്ടോറും കൂടുതൽ വേഗത കൈവരിക്കാൻ ഇസി 06 സ്കൂട്ടറിനെ സഹായിക്കുന്നു.
90kph ആണ് EC-06ന്റെ ഏറ്റവും ഉയർന്ന വേഗത. ഒരേ പവർ ബാറ്ററികൾ പങ്കിടുന്നത് കൊണ്ടുതന്നെ ഐ.ഡി.സി റേഞ്ച് അനുസരിച്ച് ഒറ്റ ചാർജിൽ 160 കിലോമീറ്റർ സഞ്ചരിക്കാൻ EC-06 ഇലക്ട്രിക് സ്കൂട്ടറിന് സാധിക്കുമെന്ന് യമഹ അവകാശപ്പെടുന്നുണ്ട്. കളർ എൽ.സി.ഡി ഡിസ്പ്ലേ, മൂന്ന് റൈഡിങ് മോഡുകൾ, റിവേഴ്സ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകൾ ഇൻഡിയുടേതിന് സമാനമാണ്.
ഇൻഡിയുടെ വൃത്താകൃതിയിലുള്ള രൂപകൽപ്പനയിൽ നിന്ന് വ്യത്യസ്തമായി, EC-06-ന് കൂടുതൽ ബോക്സിയും ഷാർപ്പുമായ പുതിയ ബോഡി വർക്കാണ് നൽകിയിരിക്കുന്നത്. സ്കൂട്ടർ പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം ഒമ്പത് മണിക്കൂർ സമയം എടുക്കും. ഇത് മറ്റ് ഇലക്ട്രിക് സ്കൂട്ടറുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ദൈർഘ്യമേറിയ ചാർജിങ് സമയങ്ങളിൽ ഒന്നാണ്. മാത്രമല്ല ഇൻഡിയുടെ വലിയ 43 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജിനെ അപേക്ഷിച്ച് EC-06-ന്റെ ബൂട്ട് സ്പേസ് 24.5 ലിറ്റർ മാത്രമാണ്.
നിർമാണം ആരംഭിച്ചെങ്കിലും വാഹനത്തിന്റെ വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ റിവർ ഇൻഡിയുമായി അടുത്ത ബന്ധം ഉള്ളതിനാൽ, ഇൻഡിയുടെ വിലക്ക് (ബെംഗളൂരുവിൽ 1.46 ലക്ഷം രൂപ, എക്സ്-ഷോറൂം) സമാനമായോ അല്ലെങ്കിൽ അൽപ്പം കൂടുതലോ ആയിരിക്കും ഇസി 06 സ്കൂട്ടറിന്റെ വില പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.