വിപണിയിലെത്തിയതു മുതൽ ഇന്ത്യക്കാരുടെ പ്രിയ വാഹനമാണ് ടാറ്റ മോട്ടോർസിന്‍റെ മൈക്രോ എസ്.യു.വിയായ പഞ്ച്. ഇപ്പോഴിതാ വാഹനത്തിന്‍റെ ഒന്നാം വാർഷികത്തിന്‍റെ ഭാഗമായി പഞ്ച് കാമോ എഡിഷൻ പുറത്തിറക്കിയിക്കുകയാണ് ടാറ്റ. 6.85 ലക്ഷം രൂപ (എക്‌സ്‌ഷോറൂം വില)ക്കാണ് കാമോ എഡിഷൻ കമ്പനി അവതരിപ്പിച്ചത്. ഇന്ത്യയിലെ എല്ലാ അംഗീകൃത ടാറ്റ ഡീലർഷിപ്പുകളിലും വാഹനം ലഭ്യമാകും. സഹോദരനായ നെക്‌സണിന് താഴെയാണ് അനുജൻ പഞ്ചിന്‍റെ സ്ഥാനം.
2021ലാണ് ടാറ്റ പഞ്ച് പുറത്തിറക്കിയത്. വെറും 10 മാസത്തിനുള്ളിൽ ഒരു ലക്ഷം യൂനിറ്റ് വിറ്റഴിച്ചതിലൂടെ പഞ്ച് ടാറ്റക്ക് നാഴികക്കല്ലും മറ്റ് കമ്പനികൾക്ക് ഞെട്ടലുമുണ്ടാക്കി. 2022 ആഗസ്റ്റിൽ 12,006 യൂനിറ്റുകളാണ് ടാറ്റ വിറ്റഴിച്ചത്.പുതിയ ഫോളിയേജ് ഗ്രീൻ ഡ്യുവൽ-ടോൺ കളർ ഓപ്ഷനിലാണ് കാമോ എഡിഷൻ ലഭ്യമാവുക. റൂഫ് പിയാനോ ബ്ലാക്ക്, പ്രിസ്റ്റീൻ വൈറ്റ് കളർ ഓപ്ഷനുകളിൽ ലഭ്യമാവും.
അഡ്വഞ്ചർ, അഡ്വഞ്ചർ റിഥം, അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ് ഡാസിൽ എന്നീ വേരിയന്റുകളിൽ പുതിയ പതിപ്പ് ലഭ്യമാകും. മിലിട്ടറി പച്ച നിറമാണ് ഉൾവശത്തിന് നൽകിയിരിക്കുന്നത്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം ഏഴ് ഇഞ്ച് ഹർമൻ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും സജ്ജീകരിച്ചിരിക്കുന്നു. ആറ് സ്പീക്കറും ഇതോടൊപ്പമുണ്ട്.
16 ഇഞ്ച് ചാർക്കോൾ ഡയമണ്ട് കട്ട് അലോയ് വീലുകൾ, റിവേഴ്സ് പാർക്കിങ് കാമറ, പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, ക്രൂയിസ് കൺട്രോൾ, എൽ.ഇ.ഡി ഡി.ആർ.എൽ, ടെയിൽ ലാമ്പുകൾ, ഫ്രണ്ട് ഫോഗ് ലാമ്പുകൾ എന്നിവയും പുതിയ കാമോയിലുണ്ട്. ഫെൻഡറുകളിൽ കേമോ എന്ന ബാഡ്‌ജിങും ലഭിക്കുന്നു. 1.2 ലിറ്റർ എഞ്ചിനിൻ മാനുവൽ, എ.എം.ടി ട്രാൻസ്മിഷൻ ഓപ്ഷനുകളിലാണ് കാമോ എത്തുന്നത്.
പുതിയ പതിപ്പ് പഞ്ചിന്റെ വിൽപ്പനയെ കൂടുതൽ ശക്തിപ്പെടുത്തുകയും വളർച്ചയുടെ ആക്കം കൂട്ടുകയും ചെയ്യുമെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ് സെയിൽസ്, മാർക്കറ്റിങ്, കസ്റ്റമർ കെയർ വൈസ് പ്രസിഡന്റ് രാജൻ അംബ പറഞ്ഞു. അതിശയകരമായ ഡിസൈൻ, വൈവിധ്യമാർന്നതും ആകർഷകവുമായ പ്രകടനം, വിശാലമായ ഇന്റീരിയറുകൾ, സമ്പൂർണ്ണ സുരക്ഷ എന്നിവക്ക് മുൻതൂക്കം നൽകുന്ന പഞ്ച്, ടാറ്റയുടെ പ്രധാന മോഡലുകളിൽ ഒന്നാണ്. ടാറ്റയുടെ മൊത്തം പാസഞ്ചർ വെഹിക്കിൾ വിൽപ്പനയുടെ 24 ശതമാനവും പഞ്ചിലൂടെയാണെന്നതിലും കമ്പനി അഭിമാനിക്കുന്നു. നിലവിൽ ഉയർന്ന മത്സരമുള്ള ചെറു എസ്.യു.വി ശ്രേണിയിൽ 15 ശതമാനം വിപണി വിഹിതവും പഞ്ചിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.