യമഹ മോട്ടോർ ഇന്ത്യ തങ്ങളുടെ ജനപ്രിയ സ്കൂട്ടറായ ഫാസിനോ 125 എഫ്.ഐ ഹൈബ്രിഡിന്റെ പുതുക്കിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. 76,500 രൂപയാണ് (എക്സ്-ഷോറൂം) പ്രാരംഭ വില. ഡിസൈനിലും ഫീച്ചറുകളിലും വലിയ മാറ്റങ്ങളുമായാണ് പുതിയ പതിപ്പ് എത്തുന്നത്. ഫാസിനോ ഡ്രം, ഫാസിനോ ഡിസ്ക്, ഫാസിനോ എസ് എന്നീ മൂന്ന് വേരിയന്റുകളിൽ പുതിയ യമഹ ഫാസിനോ വിപണിയിൽ ലഭ്യമാണ്. വേരിയന്റുകൾ അനുസരിച്ച് യഥാക്രമം 76,500, 88,000, 95,200 എന്നിങ്ങനെയാണ് ഓരോ മോഡലിന്റെയും എക്സ് ഷോറൂം വില. ഇതിൽ ഫാസിനോ എസ് ഏറ്റവും ഉയർന്ന വേരിയന്റാണ്.
പുതിയ ഡിസൈൻ തന്നെയാണ് 2026 മോഡലിന്റെ പ്രധാന ആകർഷണം. മുൻ മോഡലിനേക്കാൾ അല്പം നീളം കുറഞ്ഞ രൂപത്തിലാണ് (1780 mm) പുതിയ ഫാസിനോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്കൂട്ടറിന്റെ പിൻഭാഗം (Tail Section) പൂർണ്ണമായും പരിഷ്കരിച്ചതിനോടൊപ്പം പുത്തൻ ഡിസൈനിലുള്ള ടെയിൽ ലൈറ്റുകളും ടേൺ ഇൻഡിക്കേറ്ററുകളും സ്കൂട്ടറിന് ആധുനിക ലുക്ക് നൽകുന്നു. കൂടാതെ ബോഡിയിൽ നൽകിയിരിക്കുന്ന പുതിയ ഗ്രാഫിക്സുകൾ മറ്റ് സ്കൂട്ടറുകളിൽ നിന്നും ഫാസിനോയെ വ്യത്യസ്തമാക്കുന്നുണ്ട്.
മെക്കാനിക്കൽ വശങ്ങളിൽ വലിയ മാറ്റങ്ങളില്ലാതെയാണ് പുതിയ യമഹ ഫാസിനോ നിരത്തുകളിൽ എത്തുന്നത്. പഴയ മോഡലിലെ 125 സി.സി എയർ കൂൾഡ്, ഫ്യൂവൽ ഇൻജക്റ്റഡ് എൻജിൻ ആണ് പുതിയ വേരിയന്റിലും ഉപയോഗിക്കുന്നത്. കൂടാതെ സ്മാർട്ട് മോട്ടോർ ജനറേറ്ററും സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റവും അടങ്ങുന്ന ഹൈബ്രിഡ് സംവിധാനം മികച്ച ഇന്ധനക്ഷമത ഉറപ്പാക്കുന്നു. പരിസ്ഥിതി സൗഹൃദമായ E20 ഇന്ധനത്തിൽ പ്രവർത്തിക്കാൻ സാധിക്കുന്ന രീതിയിലാണ് എൻജിൻ സജ്ജീകരിച്ചിരിക്കുന്നത്.
പ്രീമിയം വേരിയന്റായ ഫാസിനോ എസിൽ നിരവധി സ്മാർട്ട് ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കളർ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടേൺ-ബൈ-ടേൺ നാവിഗേഷൻ സൗകര്യം, ആൻസർ ബാക്ക് ഫംഗ്ഷൻ (തിരക്കേറിയ പാർക്കിംഗുകളിൽ സ്കൂട്ടർ കണ്ടെത്താൻ ഇത് സഹായിക്കും), സീറ്റിനടിയിൽ 21 ലിറ്റർ സ്റ്റോറേജ് സ്പേസ് എന്നിവ ലഭ്യമാണ്. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി സൈഡ് സ്റ്റാൻഡ് എൻജിൻ കട്ട്-ഓഫ് ഫീച്ചർ എല്ലാ വേരിയന്റുകളിലും ലഭിക്കും. സ്റ്റൈലിനും പെർഫോമൻസിനും പ്രാധാന്യം നൽകുന്ന യുവതലമുറയെ ലക്ഷ്യമിട്ടാണ് യമഹ പുതിയ ഫാസിനോ വിപണിയിലെത്തിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.