നിസാൻ ഗ്രാവിറ്റ്, നിസാൻ മാഗ്‌നൈറ്റ് 

നിസാനും എവിസ് ഇന്ത്യയും കൈകോർക്കുന്നു; മാഗ്‌നൈറ്റും ഗ്രാവിറ്റും ഇനിമുതൽ ലീസിങ്, സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളിലൂടെ സ്വന്തമാക്കാം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ ലീസിങ്, സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതികളുമായി നിസാൻ മോട്ടോർ ഇന്ത്യ. പ്രമുഖ മൊബിലിറ്റി സേവനദാതാക്കളായ എവിസ് ഇന്ത്യയുമായി (Avis India) ചേർന്നാണ് നിസാൻ ഈ പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും ബിസിനസ് ഗ്രൂപ്പുകൾക്കും ഭീമമായ തുക മുൻകൂട്ടി നൽകാതെ തന്നെ നിസാൻ കാറുകൾ സ്വന്തമാക്കാൻ പുതിയ പദ്ധതി സഹായകമാകും.

നിസാന്റെ ജനപ്രിയ മോഡലായ മാഗ്നൈറ്റും (Magnite), വിപണിയിൽ എത്താനിരിക്കുന്ന പുത്തൻ മോഡലായ ഗ്രാവിറ്റും (Gravite) ഈ പദ്ധതിക്ക് കീഴിൽ ലഭ്യമാകും. പ്രതിമാസം 9,399 രൂപ മുതലാണ് വാടക ആരംഭിക്കുന്നത് (വ്യവസ്ഥകൾക്ക് വിധേയം). 60 മാസം വരെയുള്ള കാലാവധിയിലും 50,000 കിലോമീറ്റർ വരെയുള്ള പരിധിയിലും ഉപഭോക്താക്കൾക്ക് പ്ലാനുകൾ തെരഞ്ഞെടുക്കാം.

വാഹനം വാങ്ങുന്നത് മുതൽ വാഹനത്തിന്റെ രജിസ്ട്രേഷൻ, ഇൻഷുറൻസ്, കൃത്യസമയത്തുള്ള അറ്റകുറ്റപ്പണികൾ എന്നിവയെല്ലാം എവിസ് ഇന്ത്യ നേരിട്ട് കൈകാര്യം ചെയ്യും. ഇത് കമ്പനികൾക്ക് വാഹനങ്ങളുടെ പരിപാലനത്തിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കി നൽകുന്നു. കാലാവധി കഴിയുമ്പോൾ വാഹനം മടക്കി നൽകാനോ പുതിയതിലേക്ക് മാറാനോ ഉള്ള സൗകര്യവും പദ്ധതിയിലൂടെ ആവിഷ്കരിച്ചിട്ടുണ്ട്. സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കായി വലിയ തുക മുടക്കി വാഹനങ്ങൾ വാങ്ങുന്നതിന് പകരം അവ 'ലീസ്' എടുക്കുന്ന പ്രവണത വർധിച്ചു വരുന്നത് കണക്കിലെടുത്താണ് നിസാൻ ഈ നീക്കം നടത്തിയിരിക്കുന്നത്.

'ഇന്ത്യൻ വിപണിയോടുള്ള നിസാന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ തീരുമാനം. എവിസ് ഇന്ത്യയുമായി ചേരുന്നതിലൂടെ കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് കൂടുതൽ ലളിതവും ലാഭകരവുമായ യാത്രാ സൗകര്യങ്ങൾ ഒരുക്കാൻ ഞങ്ങൾക്ക് സാധിക്കും,' -നിസാൻ മോട്ടോർ ഇന്ത്യ എം.ഡി സൗരഭ് വത്സ പറഞ്ഞു. എവിസ് ഇന്ത്യയുടെ ലീസിങ് രംഗത്തെ പരിചയസമ്പത്തും നിസാന്റെ കരുത്തുറ്റ വാഹനങ്ങളും ചേരുന്നതോടെ ബിസിനസ് മേഖലയിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഗ്രാവിറ്റിയുടെ വരവോടെ നിസ്സാന്റെ വിപണി വിഹിതം ഇനിയും വർധിക്കുമെന്നാണ് കരുതപ്പെടുന്നത്.

Tags:    
News Summary - Nissan and Avis India join hands; Magnite and Gravit can now be acquired through leasing and subscription plans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.