അമേരിക്കയിൽ മെഴ്‌സിഡസ് ബെൻസിന് നിരോധന ഭീഷണി? കാരണം ഇതാണ്...

വാഷിങ്ടൺ: ചൈനീസ് വാഹന നിർമാതാക്കളെ ലക്ഷ്യമിട്ട് യു.എസ് സെനറ്റ് പാസാക്കുന്ന പുതിയ നിയമം പ്രമുഖ ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെഴ്‌സിഡസ് ബെൻസിനും തിരിച്ചടിയാകും. 15 ശതമാനത്തിലധികം ചൈനീസ് നിക്ഷേപമുള്ള കമ്പനികളെ നിരോധിക്കാൻ വ്യവസ്ഥ ചെയ്യുന്ന 'കണക്റ്റഡ് വെഹിക്കിൾ സെക്യൂരിറ്റി ആക്ട് 2026' പ്രകാരം മെഴ്‌സിഡസ് ബെൻസിന് അമേരിക്കയിൽ വിലക്ക് നേരിടേണ്ടി വന്നേക്കും. നിലവിൽ ബെൻസിൽ 20 ശതമാനത്തോളം ചൈനീസ് നിക്ഷേപമാണ്.

അമേരിക്കൻ പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ ചോരുന്നത് തടയാനും ദേശീയ സുരക്ഷ മുൻനിർത്തിയുമാണ് സെനറ്റർ മൊറേനോയുടെ നേതൃത്വത്തിൽ ബിൽ കൊണ്ടുവന്നത്. ബിൽ പ്രാബല്യത്തിൽ വന്നാൽ ചൈനീസ് നിർമിത സോഫ്റ്റ്‌വെയറുകൾ, ബ്ലൂടൂത്ത്, വൈഫൈ, സാറ്റലൈറ്റ് കണക്റ്റിവിറ്റി സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിക്കുന്ന വാഹനങ്ങൾക്കും അമേരിക്കയിൽ നിരോധനമുണ്ടാകും.

എന്നാൽ, നിയമം പാലിക്കാൻ മെഴ്‌സിഡസ് ബെൻസിന് 2030 വരെ സമയം ലഭിക്കുമെന്നും ആവശ്യമെങ്കിൽ നിബന്ധനകളിൽ ഇളവ് നൽകാൻ വ്യവസ്ഥയുണ്ടെന്നും മൊറേനോ വ്യക്തമാക്കി. അമേരിക്കൻ നിർമാതാക്കളായ ജനറൽ മോട്ടോഴ്‌സ് തങ്ങളുടെ കേഡിലാക് ബ്രാൻഡിന്റെ മത്സരശേഷി കൂട്ടാൻ മെഴ്‌സിഡസിനെ ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന് സെനറ്റ് കമ്മിറ്റി ചെയർമാൻ ടെഡ് ക്രൂസ് ആരോപിച്ചെങ്കിലും, യു.എസ് ഉൽപ്പാദന മേഖലയെ ശക്തിപ്പെടുത്താനുള്ള പൊതു നയമാണിതെന്ന് ജി.എം പ്രതികരിച്ചു.

അതേസമയം, അമേരിക്കൻ ദേശീയ സുരക്ഷ മുൻനിർത്തിയുള്ള നിയമങ്ങളെ പിന്തുണയ്ക്കുന്നുവെന്നും എന്നാൽ തങ്ങളുടെ പ്രവർത്തനങ്ങളെയോ ജീവനക്കാരെയോ ഉപഭോക്താക്കളെയോ ബാധിക്കാത്ത രീതിയിൽ വിഷയം പരിഹരിക്കാൻ ശ്രമിക്കുമെന്നും മെഴ്‌സിഡസ് ബെൻസ് വ്യക്തമാക്കി. ചൈനീസ് ഗീലി ഗ്രൂപ്പിന്റെ അധീനതയിലുള്ള സ്വീഡിഷ് ഇ.വി നിർമ്മാതാക്കളായ പോൾസ്റ്റാറിനെയും പുതിയ നിയമം സാരമായി ബാധിക്കും.

Tags:    
News Summary - MERCEDES-BENZ US BAN THREAT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.