ചിലർക്ക് അങ്ങിനെയാണ്. ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വാഹനം ഉപേക്ഷിക്കാൻ തോന്നില്ല. ആദ്യമായി സ്വന്തമാക്കിയ വാഹനമാണെങ്കിൽ പ്രത്യേകിച്ചും. ഡൽഹിയിലെ രോഹൻ സൂദ് എന്നയാൾക്കും അതുതന്നെയായിരുന്നു പ്രശ്നം. ഒരു 1998 മോഡൽ മാരുതി സെൻ ഉണ്ട്. വാഹനത്തിന് 20 വർഷം പഴക്കമുള്ളതിനാൽ നിയമപരമായി അത് നിരത്തിൽ ഇറക്കാനും കഴിയില്ല.
മലിനീകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായി 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് ഡൽഹിയിൽ നിരോധനം ഏർപ്പെടുത്തിയതോടെ കാർ എന്തുചെയ്യുമെന്ന ചിന്തയിലായി രോഹൻ. ഹരിയാനയിലെ ഒരു വിദൂര ഗ്രാമത്തിലുള്ള പ്രോജക്റ്റ് സൈറ്റിൽ തൊഴിലാളികൾ, ഉപകരണങ്ങൾ തുടങ്ങിയവ എത്തിക്കാൻ ഉപയോഗിച്ചിരുന്ന കാർ 57,000 കിലോമീറ്റർ മാത്രമാണ് ഓടിയിരുന്നത്.
കാർ ഡൽഹി എൻ.സി.ആറിൽ ആയതിനാൽ എൻ.ജി.ടിയുടെ ചട്ടങ്ങൾ കാരണം നിയമപരമായി പൊതുവഴികളിൽ ഓടിക്കാൻ കഴിയില്ല. മറ്റൊരു സംസ്ഥാനത്ത് നിന്ന് ഉപഭോക്താവിനെ കണ്ടെത്തി ഇത്രയും പഴയ കാറിന് ആർ.ടി.ഒയിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നേടുന്നതിന് നൂലാമാലകൾ ഏറെയുണ്ട് താനും.
അങ്ങിനെയാണ് നിരത്തിലിറക്കാൻ കഴിയാത്ത കാർ ഉപകാരപ്രദമായ രൂപത്തിലേക്ക് മാറ്റാൻ ആലോചിച്ചത്. സഹോദരൻ രാഘവുമായി നടത്തിയ നീണ്ട ചർച്ചകൾക്ക് ശേഷം ഇവരുടെ ഫാക്ടറിയിൽ വെച്ച് കാറിനെ കിടക്കയാക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്‍റെ ഡിസൈനിങ് വാഹനപ്രേമിയായ രാഘവ് തന്നെ ഏറ്റെടുത്തു.
കാറിൽ നിന്ന് എൻജിൻ പുറത്തെടുത്ത് ഒരു കോളജ് പ്രോജക്ടിനായി വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള ജനറേറ്ററാക്കി മാറ്റുകയാണ് ആദ്യം ചെയ്തത്. പിന്നീട് സീറ്റ്, സ്റ്റിയറിങ്, വയറിങുകൾ, പെട്രോൾ ടാങ്ക് തുടങ്ങിയവയെല്ലാം നീക്കം ചെയ്തു. തുടർന്ന് കാറിന്‍റെ റൂഫും പില്ലറുകളിൽ നിന്ന് നീക്കി. ബോഡിയിൽ പക്ഷേ കാര്യമായ മാറ്റങ്ങൾ വരുത്തിയുമില്ല. കൂർത്ത ഭാഗങ്ങൾ മിനുക്കിയ ശേഷം അവിടെ സ്പോഞ്ച് ഉപയോഗിച്ച് മൃദുവാക്കി. ബോഡിയുടെ അരികുകളുമായി ചേർന്നുപോകുന്ന ഒരു പ്ലൈവുഡ് ബോർഡിലാണ് കിടക്ക ക്രമീകരിച്ചത്. ഭാരം കാരണം കിടക്ക കുഴിഞ്ഞ് പോകില്ലെന്ന് ഉറപ്പാക്കാൻ തടി ബോർഡിന് താഴെയായി ഒരു മെറ്റൽ ഫ്രെയിമും നൽകി.
ഡോറുകൾ പ്രവർത്തിക്കുന്ന അവസ്ഥയിൽ തന്നെ നിലനിർത്തി. ബെഡിന് താഴെയായി ഒരുക്കിയിരിക്കുന്ന സ്റ്റോറേജ് സ്പേസ് ഉപയോഗിക്കുന്നതിന് വേണ്ടിയാണിത്. പ്ലൈവുഡ് മടക്കിയും ഡോറുകൾ തുറന്നും ബെഡിന് താഴെയുള്ള ഈ സ്റ്റോറേജ് സ്പേസ് ഉപയോഗിക്കാൻ കഴിയും. കാറിന്‍റെ എൻജിൻ കമ്പാർട്ട്മെന്റിന്റെ ഭാഗത്ത് ബ്ലൂടൂത്ത് സ്പീക്കർ നൽകിയിട്ടുണ്ട്. കാറിന്‍റെ ലുക്ക് നിലനിർത്താനായി ഹെഡ്ലാമ്പും ടെയ്ൽ ലാമ്പും എൽഇഡി ബൾബുകൾ ഇട്ട് അതുപോലെ തന്നെ നിലനിർത്തുകയും ചെയ്തു. കഴിഞ്ഞ വർഷം ജൂണിൽ നടത്തിയ ഈ മാറ്റങ്ങൾ കാർടോഖ് എന്ന ഓട്ടോമൊബൈൽ വെബ്സൈറ്റ് വാർത്തയാക്കിയതോടെ ഇപ്പോൾ വാഹനപ്രേമികൾക്കിടയിൽ ചർച്ചയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.