നിങ്ങളുടെത് ഇലക്ട്രിക് വാഹനമാണോ? ചാർജ് ചെയ്യുമ്പോൾ ഈ തെറ്റുകൾ അരുത്
ലോകം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇവികളിലേക്കുള്ള വിപ്ലവം എന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും വരും ഭാവിയിൽ അത് സാധ്യമായേക്കാം. പുതിയ ഇലക്ട്രിക് വാഹനം വാങ്ങുന്നവർക്ക് പല ആശങ്കകളും സംശയവും ഉണ്ടാവാറുണ്ട്. സുരക്ഷയാണ് ഇതിൽ ഒന്ന്. ഇവികൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ രാജ്യത്തിനകത്തും പുറത്തും റിപോർട്ട് ചെയ്യപ്പെട്ടു. ടാറ്റ നെക്സോൺ മുതൽ ഫോർഡ് മുസ്താങ് മാക്-ഇ ഇലക്ട്രിക് ക്രോസ്ഓവർ വരെ ഈ പട്ടികയിലുണ്ട്. ഇവി ഉപയോഗത്തിന്‍റെ പ്രാഥമിക ഘട്ടം ചാർജിങ് ആണ്. ചില മുൻകരുതലുകൾ പാലിക്കേണ്ടത് ഇവിടെ വളരെ പ്രധാനമാണ്. സുരക്ഷിതമായ ചാർജിങിന് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.
അംഗീകൃത ചാർജിങ് സ്റ്റേഷൻ തിരഞ്ഞെടുക്കുക
സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലായ്‌പ്പോഴും ഒരു സർട്ടിഫൈഡ് ചാർജറും സർട്ടിഫൈഡ് ചാർജിങ് സ്റ്റേഷനും ഉപയോഗിക്കുക. ഇവ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും വരുന്നത്. നിങ്ങളുടെ ഇവിക്ക് പ്രശ്‌നമുണ്ടാക്കുന്ന അമിത ചാർജിങ്, അമിതമായി ബാറ്ററി ചൂടാവൽ തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങളെ തടയാൻ ഇതിലൂടെ സാധിക്കും.
ഉയർന്ന അന്തരീക്ഷ താപനിലയിൽ ചാർജ് ചെയ്യുന്നത് ഒഴിവാക്കുക
ഉയർന്ന താപനില നിങ്ങളുടെ വാഹനത്തിന്റെ ബാറ്ററി പാക്കിനെ ദോഷകരമായി ബാധിക്കും. ഇത് ബാറ്ററി പാക്കിന്‍റെ ആയുസ് കുറക്കും. അതിനാൽ, തീവ്രമായ താപനിലയിൽ ഇവി ചാർജ് ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ചാർജ് ചെയ്യുന്നതും ഒഴിവാക്കുക.
നനഞ്ഞ സാഹചര്യത്തിൽ ചാർജ് ചെയ്യുന്നത് ഒഴിവാക്കുക
വൈദ്യുതിയും വെള്ളവും ചേർന്നാൽ അപകടമാണെന്ന് നമുക്കറിയാം. ഇവ രണ്ടും കൂടിച്ചേരുന്നത് സുരക്ഷക്ക് ഭീക്ഷണിയാണ്. അതിനാൽ, നനഞ്ഞ അന്തരീക്ഷത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. അഥവാ നനഞ്ഞ സാഹചര്യത്തിലാണ് ഇവി ചാർജ് ചെയ്യുന്നതെങ്കിൽ ചാർജിങ് സംവിധാനത്തിനും കേബിളിനും വെള്ളവുമായി ബന്ധമില്ലെന്ന് ഉറപ്പാക്കുക.
അമിതമായി ചാർജ് ചെയ്യുന്നത് ഒഴിവാക്കുക
സ്‌മാർട്ട്‌ഫോണോ ഇലക്‌ട്രിക് വാഹനമോ ഏതായാലും അമിതമായി ചാർജ് ചെയ്യുന്നത് ദോഷകരമാണ്. അമിത ചാർജിങ് ബാറ്ററിക്ക് കേടുപാടുകൾ വരുത്തുകയും അതിന്റെ ആയുസ് ഗണ്യമായി കുറക്കുകയും ചെയ്യും. മിക്ക ആധുനിക വൈദ്യുത വാഹനങ്ങളും അമിത ചാർജിങ് തടയാൻ ബിൽറ്റ്-ഇൻ മെക്കാനിസത്തോടെയാണ് എത്തുന്നത്. പക്ഷെ ചാർജിങ് പ്രക്രിയ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.