വാഹനപ്രേമികൾ നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന എലവേറ്റ് എസ്.യു.വി, ഹോണ്ട ഇന്ത്യ ജൂൺ ആറിന് അവതരിപ്പിക്കും. എസ്.യു.വിയുടെ ആഗോള അവതരണം ഡൽഹിയിലാണ് നടക്കുന്നത്. കഴിഞ്ഞ മാസം വാഹനത്തിന്‍റെ ആദ്യ ടീസറും അടുത്തിടെ രണ്ടാമത്തെ ടീസറും ഹോണ്ട പുറത്തിറക്കിയിരുന്നു. ആദ്യ ടീസറിൽ സൺറൂഫ് ഉൾപ്പടെ വരുന്ന പ്രീമിയം വാഹനമാണ് കാണാനാകുന്നത്. സൺറൂഫ്, മസ്‌കുലാർ ഷോൾഡർ ലൈൻ, റൂഫ് റെയിലുകൾ, പരന്ന ബോണറ്റ് എന്നിവയാണ് ചിത്രത്തിൽ നിന്നും വ്യക്തമാവുന്നത്. രണ്ടാമത്തെ ടീസറിൽ വെളിപ്പെടുത്തുന്ന ഒരേയൊരു കാര്യം അലോയ് വീലുകളുടെ രൂപകൽപ്പന മാത്രമാണ്.
മോഡലിന്റെ മൊത്തത്തിലുള്ള വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ എലിവേറ്റ് എസ്.യു.വി ഏകദേശം 15 ഇഞ്ച് ടയറുകളുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എതിരാളികളായ ഹ്യുണ്ടായ് ക്രെറ്റ , കിയ സെൽറ്റോസ് എന്നിവയേക്കാൾ നീളവും ഉയരവും വീതിയും എലവേറ്റിന് ഉണ്ടാവുമെന്നാണ് സൂചന.ജാപ്പനീസ് ഓട്ടോ ഭീമന്റെ വാഹനവ്യൂഹത്തിൽ ഇന്ത്യയിൽ ഉള്ള ഒരേയൊരു എസ്.യു.വി ഇതായിരിക്കും. ഈ വർഷം അവസാനത്തോടെ വാഹനം വിപണിയിലെത്തുമെന്നാണ് വിവരം.
ആദ്യം ഇന്ത്യയിലും പിന്നീട് വിദേശവിപണികളിലും വാഹനം വിൽപ്പനക്ക് എത്തിക്കുമെന്ന് ഹോണ്ട പറയുന്നു. ഹോണ്ട ഏറെ പ്രതീക്ഷയോടെയാണ് പുതിയ എസ്.യു.വി ഇന്ത്യൻ നിരത്തിൽ എത്തിക്കുന്നത്. നേരത്തേ അമേസിന്റെയും സിറ്റി സെഡാന്റെയും ഡബ്ല്യു.ആർ-വി, ജാസ് ഹാച്ച്ബാക്ക് എന്നിവയുടെ ഡീസൽ പതിപ്പുകൾ കമ്പനി രാജ്യത്ത് നിർത്തലാക്കിയിരുന്നു.
നിലവിൽ പെട്രോൾ, ഹൈബ്രിഡ് പവർട്രെയിനുകൾ ഉള്ള അമേസ്, സിറ്റി എന്നിവ മാത്രമാണ് കമ്പനി വിൽക്കുന്നത്. പുതിയ എസ്.യു.വി ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, എം.ജി ആസ്റ്റർ, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ തുടങ്ങിയ വാഹനങ്ങൾക്ക് എതിരാളിയാകും. ബ്രാൻഡിന്റെ ആഗോള എസ്.യു.വി ലൈനപ്പിൽ ഡബ്ല്യു.ആർ-വി, എച്ച്.ആർ-വി എന്നിവക്ക് ഇടയിലാണ് പുതിയ എസ്.യു.വിയുടെ സ്ഥാനം.
അഞ്ചാം തലമുറ സിറ്റി പ്ലാറ്റ്‌ഫോമിലാണ് നിർമാണം. സിറ്റി സെഡാനിൽ നിന്ന് പരീക്ഷിച്ച 1.5-ലിറ്റർ 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ വാഹനത്തിന് നൽകുമെന്നാണ് സൂചന. എഞ്ചിൻ 121 bhp കരുത്തും 145 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ വാഹനം ലഭിക്കും. സിറ്റി ഹൈബ്രിഡിന് സമാനമായി, പുതിയ എസ്.യു.വിക്ക് 1.5 ലിറ്റർ അറ്റ്‌കിസൺ സൈക്കിൾ എഞ്ചിനും സ്ട്രോങ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ലഭിക്കുമെന്ന് സൂചനയുണ്ട്. 12 ലക്ഷം മുതലായിരിക്കും വാഹനത്തിന് വിലവരിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.