അബൂദബി: അബൂദബി അന്താരാഷ്ട്ര വേട്ടയാടല്‍-കുതിരപ്പന്തയ പ്രദര്‍ശനത്തില്‍ (അഡിഹെക്‌സ് ) കാണികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായി മൂന്ന് കിലോഗ്രാം വജ്രത്തരികളാല്‍ അണിയിച്ചൊരുക്കിയ 1.3 കോടി ദിര്‍ഹം വിലമതിക്കുന്ന മെഴ്സിഡസ് ജി-വാഗണ്‍. പോളിഷ് ലക്ഷ്വറി വാഹന ഡിസൈനിങ് കമ്പനിയായ 'കാര്‍ലെക്‌സ്' ആണ് അറബിക്കുതിരകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ച 'വണ്‍ ഓഫ് വണ്‍ സ്റ്റാലിയന്‍' എന്ന അപൂര്‍വ സൂപ്പര്‍ ലക്ഷ്വറി കാര്‍ അബൂദബിയില്‍ അവതരിപ്പിച്ചത്.
ലോകത്ത് ഈയൊരു വാഹനം മാത്രമേ നിര്‍മിക്കുകയുള്ളൂവെന്ന് കമ്പനി വ്യക്തമാക്കുന്നു. ഇതിന്റെ റൂഫിന്റെ നിര്‍മാണത്തിന് മാത്രം 3000 മണിക്കൂറിലധികം ജോലിയും ആറുമാസത്തോളം സമയവും വേണ്ടിവന്നു. ഏഴ് ഘട്ടങ്ങളായുള്ള ഹാന്‍ഡ് ബ്രഷിങ്ങിലൂടെയും വജ്രത്തരികളുടെ ഏഴ് പാളികളിലൂടെയുമാണ് വാഹനത്തിന് സവിശേഷമായ രൂപകല്‍പന നല്‍കിയിരിക്കുന്നത്. സ്വര്‍ണം പൂശിയ ഘടകങ്ങളും അറബിക്കുതിരകളുടെ തീമിലുള്ള ലക്ഷ്വറി ഇന്റീരിയറുമാണ് വാഹനത്തിന്റെ മറ്റു പ്രത്യേകതകള്‍.
മരുഭൂ യാത്രകള്‍ക്ക് 47 ലക്ഷം ദിര്‍ഹമിന്റെ 'സഫാരി ഗ്രാന്‍ഡെ റോയല്‍' സ്റ്റാലിയന് പുറമെ 47 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന 'സഫാരി ഗ്രാന്‍ഡെ റോയല്‍' എന്ന മറ്റൊരു ജി-വാഗണ്‍ മോഡലും പ്രദര്‍ശനത്തിലുണ്ട്. മരുഭൂ യാത്രകള്‍ക്കും ക്യാംപിങ്ങിനുമായി പ്രത്യേകം രൂപകല്‍പന ചെയ്ത ഈ ആഡംബര വാഹനത്തില്‍ ടെന്റ്, കുട, കസേരകള്‍ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ ലെതര്‍, മുതലത്തോല്‍ ഡിസൈന്‍, സീറ്റുകളില്‍ വെന്റിലേഷന്‍ സംവിധാനം എന്നിവയുമുണ്ട്. ലോകത്തിലാകെ 25 എണ്ണം മാത്രം നിര്‍മിക്കുന്ന ഈ വാഹനത്തിന്റെ മിഡില്‍ ഈസ്റ്റിലെ ആദ്യ പ്രദര്‍ശനമാണ് അബൂദബിയിലേത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ജി-വാഗണ്‍ വാഹനങ്ങള്‍ വിന്റേജ് ലുക്കിലേക്ക് പുനര്‍നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാര്‍ലെക്‌സിന് പോളണ്ടിലെ നിര്‍മാണ കേന്ദ്രത്തിന് പുറമെ ദുബൈയില്‍ സ്വന്തമായി ഷോറൂമുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.