ജെൻസി ഭാഷയും പഴയ അമ്മമാരും

സമൂഹത്തിൽ തലമുറകളുടെ വ്യത്യാസം വ്യക്തമായി പ്രകടമാകുന്ന മേഖലയാണല്ലോ ഭാഷയുടേത് . പ്രത്യേകിച്ച് െജൻസി (Gen Z) കുട്ടികളുടെയും അവരുടെ അമ്മമാരുടെയും ഭാഷാരീതികൾ തമ്മിലുള്ള വ്യത്യാസം കൗതുകകരമാണ്. വാക്കുകളുടെ മാറ്റത്തിനുപരി, രണ്ട് തലമുറകളുടെ ജീവിതശൈലിയേയും ചിന്താഗതിയേയും അവ പ്രതിഫലിപ്പിക്കുന്നു .

ജൻ സി തലമുറയുടെ ഭാഷ ലളിതവും വേഗതയേറിയതും ആണ്. ഇംഗ്ലീഷ് വാക്കുകൾക്കും ചുരുക്കെഴുത്തുകൾക്കും (abbreviations) ഇവർ വലിയ പ്രാധാന്യം നൽകുന്നു. “OK”, “Bro”, “LOL”, “Scene illa” പോലുള്ള വാക്കുകൾ ഇവരുടെ ദൈനംദിന സംസാരത്തിൽ സാധാരണമാണ്. സോഷ്യൽ മീഡിയയുടെ സ്വാധീനമാണ് ഇതിനൊരു പ്രധാന കാരണം. വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ടിക്‌ടോക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ വളർന്ന ഈ തലമുറക്ക്‌ ഇത്തരം ആശയവിനിമയമയത്തോട് പ്രിയം തോന്നുന്നത് സ്വാഭാവികമാണ്.

അതേസമയം, അവരുടെ അമ്മമാരുടെ ഭാഷയിൽ പരമ്പരാഗത കേരളീയശൈലി മുന്നിട്ട് നിൽക്കും. അവർ സംസാരിക്കുന്ന മലയാളത്തിൽ ഭാഷയുടെ തനിമ നഷ്ടപ്പെട്ടിട്ടുണ്ടാകില്ല. അവിടെ വാക്കുകളുടെ ഉപയോഗത്തിൽ കൃത്യമായ ഉദ്ദേശങ്ങൾ കാണാം . “എന്താണ് മോളേ?”, “ശരി നോക്കിക്കോ”, “ദൈവം അനുഗ്രഹിക്കട്ടെ ” പോലുള്ള പ്രയോഗങ്ങൾ അവരുടെ സ്നേഹവും കരുതലും പ്രകടിപ്പിക്കുന്നു. അവരുടെ അനുഭവങ്ങളുടെ തൂക്കം ഭാഷയിലുമുണ്ടാകും.

ഈ രണ്ടു തലമുറകളുടെ ഭാഷകൾ തമ്മിൽ പലപ്പോഴും സംഘർഷം ഉണ്ടാകാറുണ്ട് . ജൻ സി തലമുറയുടെ ചുരുക്കഭാഷയും ഇംഗ്ലീഷ് കലർന്ന സംസാരവും പഴയ തലമുറക്ക് ചിലപ്പോൾ അപ്രിയമായി തോന്നാം. അതുപോലെ, അമ്മമാരുടെ നീണ്ട വിശദീകരണങ്ങളും ഔപചാരികതയും യുവാക്കളെ ബോറടിപ്പിക്കാം. എന്നാൽ, ഈ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. കാരണം, ഓരോ തലമുറയും അവരുടെ കാലഘട്ടത്തിന്റെ സ്വഭാവം അനുസരിച്ചാണ് വളരുന്നത്.

ഇവിടെ പരസ്പരം മനസിലാക്കാനുള്ള ക്ഷമയും ബഹുമാനവുമാണ് പ്രധാനം . ജൻ സി തലമുറ അവരുടെ മാതാപിതാക്കളുടെ ഭാഷയിലുള്ള സ്നേഹവും മൂല്യങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. അതുപോലെ, അമ്മമാർ പുതിയ തലമുറയുടെ മാറ്റങ്ങളെ അംഗീകരിക്കാനും ശ്രമിക്കണം . ഭാഷ മാത്രമേ മാറുന്നുള്ളൂ. ബന്ധങ്ങളുടെ ആത്മാവ് മാറുന്നില്ലായെന്ന് നാം പ്രത്യേകം ഓർക്കണം. ഒന്നുകൂടി ഓർമിപ്പിക്കട്ടെ, ജൻ സി യുടെ വേഗതയും പഴയ തലമുറ അമ്മമാരുടെ ആഴവും ഒന്നിച്ചുചേരുമ്പോഴാണ് സമ്പൂർണ്ണ ആശയവിനിമയം ഉണ്ടാകുന്നത്. തലമുറകൾ തമ്മിലുള്ള ഈ വ്യത്യാസം ഒരു പ്രശ്നമല്ല, മറിച്ച് വൈവിധ്യം മാത്രമാണ്.

Tags:    
News Summary - Genzi language and old mothers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.