വേനൽ കടുക്കുകയാണ്. പല സംസ്ഥാനങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. എന്നാൽ 40 ഡിഗ്രി ചൂട് നമുക്ക് സുരക്ഷിതമായി കൈകാര്യം ചെയ്യാൻ കഴിയുന്നതാണോ? പുതിയ പഠനങ്ങൾ പറയുന്നത് മനുഷ്യശരീരത്തിന് താങ്ങാനാവുന്ന താപനിലയുടെ പരിധി നമ്മൾ വിചാരിക്കുന്നതിലും താഴെയാണെന്നാണ്.
കാരണം നമ്മുടെ ശരീരം പ്രതികരിക്കുന്നത് അന്തരീക്ഷത്തിലെ താപനിലയോട് മാത്രമല്ല, മറിച്ച് ചൂടും വായുവിലെ ഈർപ്പവും ചേർന്ന അവസ്ഥയോടാണ്. ഇതിനെയാണ് 'ഹ്യൂമിഡ് ടെമ്പറേച്ചർ' എന്ന് വിളിക്കുന്നത്. വരണ്ട കാലാവസ്ഥയിൽ വിയർപ്പ് പെട്ടെന്ന് ഉണങ്ങുന്നത് വഴി ശരീരം തണുക്കും. എന്നാൽ അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലാണെങ്കിൽ വിയർപ്പ് ഉണങ്ങില്ല, ഇത് ശരീരത്തിനുള്ളിലെ ചൂട് അപകടകരമായ രീതിയിൽ വർധിപ്പിക്കാൻ കാരണമാകും.
നേരത്തെ ശാസ്ത്രലോകം കരുതിയിരുന്നത് 35 ഡിഗ്രി സെൽഷ്യസ് വരെയുള്ള ഹ്യൂമിഡ് ടെമ്പറേച്ചർ മനുഷ്യർക്ക് അതിജീവിക്കാം എന്നായിരുന്നു. എന്നാൽ പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പുതിയ ഗവേഷണങ്ങൾ പ്രകാരം ഈ പരിധി 30°C മുതൽ 31°C വരെ മാത്രമാണ്. ഈ താപനിലക്ക് അപ്പുറം പോയാൽ നമ്മുടെ ശരീരത്തിന് സ്വാഭാവികമായി തണുക്കാൻ കഴിയില്ല.
ഇനി ശരീരത്തിന്‍റെ ആന്തരിക താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയാൽ അത് അതീവ ഗുരുതരമാണ്. ഈ അവസ്ഥയിൽ ശരീരത്തിന്‍റെ 'കൂളിങ് സിസ്റ്റം' പരാജയപ്പെടുകയും ഹീറ്റ് സ്ട്രോക്ക് ഉണ്ടാകാൻ സാധ്യത കൂടുകയും ചെയ്യും. തലകറക്കം, ആശയക്കുഴപ്പം, ബോധക്ഷയം, അമിതമായ ക്ഷീണം എന്നിവ ഹീറ്റ് സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്.
കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ ഇത് ജീവഹാനിക്ക് വരെ കാരണമായേക്കാം. അമിതമായ ചൂട് തലച്ചോറിന്‍റെ പ്രവർത്തനത്തെ ബാധിക്കുകയും നീർവീക്കമുണ്ടാക്കുകയും ചെയ്യും. ഇത് ആശയക്കുഴപ്പത്തിലേക്കും മറ്റ് അസുഖങ്ങളിലേക്കും നയിക്കാം. കൂടാതെ ശരീരത്തെ തണുപ്പിക്കാനായി ഹൃദയത്തിന് കൂടുതൽ ജോലി ചെയ്യേണ്ടി വരുന്നു. ഇത് ഹൃദയാഘാതം ഉൾപ്പെടെയുള്ള ഹൃദയസംബന്ധമായ സങ്കീർണ്ണതകൾക്ക് കാരണമായേക്കാം.
കഠിനമായ ചൂടിൽ പുറത്തിറങ്ങുന്നവർ വിദഗ്ധർ നിർദേശിക്കുന്ന മുൻകരുതൽ സ്വീകരിക്കണം. ദാഹം തോന്നുന്നതിന് മുന്നേ വെള്ളം കുടിക്കാനുവാനും ശരീരത്തിൽ എപ്പോഴും ജലാംശം നിലനിർത്താനും ശ്രദ്ധിക്കേണ്ടതുണ്ട്.ആരോഗ്യപ്രശ്നങ്ങളോ അസ്വസ്ഥതകളോ തോന്നിയാൽ ഉടൻ തന്നെ ഒരു ആരോഗ്യവിദഗ്ധനെ സമീപിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.