പ്രതീകാത്മക ചിത്രം
ഇന്ത്യയിൽ ഹൃദയാഘാതം മൂലമുള്ള മരണങ്ങളിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. എൻ.സി.ആർ.ബി (NCRB) കണക്കുകൾ പ്രകാരം 2022ൽ മാത്രം 12.5% വർധനവുണ്ടായി. മുമ്പ് പ്രായമായവരിലെ രോഗമായി കണ്ടിരുന്ന ഹൃദ്രോഗം, ഇപ്പോൾ 35-45 വയസ്സുകാരിലും വ്യാപകമാകുകയാണ്. വ്യായാമം ചെയ്യുന്നവരിലും ലഹരി ശീലങ്ങൾ ഇല്ലാത്തവരിലും പോലും ഹൃദയാഘാതം സംഭവിക്കുന്നതിന്റെ കാരണങ്ങൾ പലതാണ്.
1. ജനിതക കാരണങ്ങൾ: കുടുംബത്തിൽ ആർക്കെങ്കിലും നേരത്തെ ഹൃദ്രോഗം വന്നിട്ടുണ്ടെങ്കിൽ, അത് അടുത്ത തലമുറക്കും വരാൻ സാധ്യതയുണ്ട്. ഉയർന്ന കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവ പാരമ്പര്യമായി വരാം. ഇത് ജീവിതശൈലി കൊണ്ട് മാത്രം നിയന്ത്രിക്കാൻ കഴിയില്ല.
2. വിട്ടുമാറാത്ത മാനസിക സമ്മർദം: ജോലിയിലോ ജീവിതത്തിലോ ഉള്ള അമിത സമ്മർദം രക്തസമ്മർദവും ഹൃദയമിടിപ്പും വർധിപ്പിക്കുന്നു. ഇത് രക്തക്കുഴലുകളിൽ വീക്കം ഉണ്ടാക്കുകയും ഹൃദയാഘാതത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു.
3. പരിസ്ഥിതി മലിനീകരണം: വായുമലിനീകരണത്തിലെ സൂക്ഷ്മകണികകൾ (PM2.5) ശ്വസനത്തിലൂടെ രക്തത്തിൽ കലരുകയും രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാവുകയും ചെയ്യുന്നു. പുകവലിക്കാത്തവരിൽ പോലും ശ്വാസകോശ അർബുദവും ഹൃദ്രോഗവും വർധിക്കാൻ ഇത് പ്രധാന കാരണമാണ്.
4. തിരിച്ചറിയപ്പെടാത്ത ശാരീരിക അവസ്ഥകൾ: രക്തത്തിലെ ലിപ്പോപ്രോട്ടീൻ എന്ന ഘടകത്തിന്റെ അളവ് കൂടുന്നത് ജനിതകപരമായ കാരണങ്ങളാലാണ്. ഇത് പുറമെ ലക്ഷണങ്ങൾ കാണിക്കില്ലെങ്കിലും ഹൃദയസ്തംഭനത്തിന് കാരണമാകും. കൂടാതെ ശരീരത്തിലുണ്ടാകുന്ന ചില അണുബാധകളും ഹൃദയത്തെ ബാധിക്കാം.
5. ഭക്ഷണത്തിലെ അപാകതകൾ: ശരീരഭാരം കുറവായതുകൊണ്ട് മാത്രം ഹൃദയാരോഗ്യം ഉറപ്പാക്കാനാവില്ല. അമിതമായി മധുരം ചേർത്ത പാനീയങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ ഹൃദയത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കും.
കുടുംബത്തിൽ ഹൃദ്രോഗ ചരിത്രമുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായ പരിശോധനകൾ നടത്തുക. യോഗ, ധ്യാനം , ശ്വസന വ്യായാമങ്ങൾ എന്നിവ ശീലമാക്കുക. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുക. ഉപ്പ്, പഞ്ചസാര എന്നിവ നിയന്ത്രിക്കുക. ദിവസവും മിതമായ രീതിയിലുള്ള വ്യായാമങ്ങളിൽ ഏർപ്പെടുക. രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ കൃത്യസമയത്ത് പരിശോധിക്കുക. ദിവസവും 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങുന്നത് ഹൃദയാരോഗ്യത്തിന് അത്യാവശ്യമാണ്. ശരീരത്തിലെ ജലാംശം നിലനിർത്തുന്നത് ഹൃദയത്തിന്റെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.