ഹിപ്നോട്ടിസം മറന്ന ഒാർമകളെ വീണ്ടെടുക്കുമോ?

ഒാർമകൾ ഇല്ലാതാകുന്ന രോഗമാണ് അംനേഷ്യ. അംനേഷ്യ എന്ന മറവി രോഗത്തെ ഏറ്റവും വൈകാരികവും കാൽപ്പനികവുമായി  മലയാളി പ്രേക്ഷർക്ക് മുൻപിൽ അവതരിപ്പിച്ചത് പത്മരാജനായിരുന്നു. ‘ഇന്നലെ’ എന്ന ചിത്രത്തിൽ സ്വന്തം പേര് പോലും മറന്ന ശോഭനയുടെ കഥാപാത്രത്തെ മലയാളികൾ നെഞ്ചിലേറ്റി. അപകടത്തെ തുടർന്ന് ഭൂതകാലം പൂർണമായും മറന്നു പോകുന്ന നായികയുടെയോ നായകെൻറയോ കഥ എന്നും പ്രേക്ഷകർക്ക് പ്രിയങ്കരമായിരുന്നു. ഇന്ത്യയിൽ മാത്രമല്ല ഹോളിവുഡിലും  മറവിരോഗ സമവാക്യം പ്രമേയമാക്കിയ ചിത്രങ്ങൾ കോടികൾ കൊയ്തിട്ടുണ്ട്.(The garden of Lies- (1915),Santa Who (2000),The Bourne Ultimatum,The Long Kiss Goodnight (1996) തുടങ്ങിയവയല്ലാം അംനേഷ്യ എന്ന രോഗാവസ്ഥയെ പ്രമേയമാക്കിയ ചിത്രങ്ങളായിരുന്നു.

അംനേഷ്യയുടെ വാസ്തവം
അംനീഷ്യയെ പ്രധാനമായും രണ്ടായി തരംതിരിക്കാം.  ആൻറിറോഗ്രേഡ് അംനീഷ്യ (Anterograde amnesia)യും റിട്രോഗ്രേഡ് അംനീഷ്യ (Retrograde amnesia)യും. ആഘാതത്തിനു ശേഷം പുതിയ കാര്യങ്ങൾ ഒാർത്തുവെക്കാൻ സാധിക്കാത്ത അവസ്ഥയാണ് ആൻറിറോഗ്രേഡ് അംനീഷ്യ. എന്നാൽ ദൃഢീകരിക്കപ്പെട്ട ഓർമ്മകൾ തിരിച്ചെടുക്കുന്നതിന് അനുഭവപ്പെടുന്ന വൈഷമ്യമാണ് റിട്രോഗ്രേഡ് അംനീഷ്യ.

ഒരു മസ്തിഷ്കാഘാതത്തെ തുടർന്നോ പക്ഷാഘാതത്തെ തുടർന്നോ ഓർമ ശക്തി നശിക്കുന്ന വ്യക്തിക്ക് ആഘാതത്തിന് ശേഷം സംഭവിക്കുന്ന കാര്യങ്ങൾ ഓർത്തു വെക്കാൻ സാധിക്കാത്ത (Anterograde amnesia) അവസ്ഥയാണുണ്ടാകുന്നത്. പകരം അവർക്ക് പുതിയ കാര്യങ്ങൾ, സംഭവങ്ങൾ, പേരുകൾ തുടങ്ങിയവയൊക്കെ ഓർത്തു വെക്കാൻ ബുദ്ധിമുട്ടുണ്ടാവും. ഒരു പുസ്തകം തന്നെ പല തവണ പുതിയതെന്നത് പോലെ വായിക്കുവാൻ സാധിക്കും. അതേസമയം, ഇവർക്ക് പഴയ കാര്യങ്ങൾ നല്ലതു പോലെ തന്നെ ഓർമ്മയുണ്ടാവും താനും.

തലയിൽ ഒരു ക്ഷതമേറ്റ ഒരാൾക്ക് മറ്റൊരു ആഘാതത്തിലൂടെ ഓർമ തിരിച്ചു കിട്ടുന്ന മാന്ത്രിക ഭാവനയും ഹോളിവുഡിൽ നിന്നും നമ്മൾ കടം കൊണ്ടതാണ്. ഈ ഇരട്ട പ്രഹരത്തിെൻറ മന്ത്രികതയിൽ വിശ്വസിക്കുന്നവർ കുറച്ചൊന്നുമല്ല താനും. 38 മുതൽ 46 % വരെ നോർത്ത് അമേരിക്കൻ ജനത ഇത് സത്യമാണ് എന്ന് വിശ്വസിക്കുന്നു. വാസ്തവത്തിൽ ഇത് തികച്ചും  തെറ്റായ ഒരു ധാരണ മാത്രമാണ്. ഒരു പ്രാവശ്യം തലച്ചോറിന് ക്ഷത
േമറ്റ വ്യക്തിക്ക് രണ്ടാമതൊരു ആഘാതം കൂടി ഉണ്ടായാൽ കാര്യങ്ങൾ വഷളാകുവാനുള്ള സാധ്യത മാത്രമേ ഉള്ളു.

പഴയ കാര്യങ്ങൾ ഓർത്തെടുക്കുവാൻ സാധിക്കാത്ത മറവി രോഗം (retrograde amnesia ) വേഗത്തിൽ ചികിത്സിക്കാവുന്നതാണ്. പുതിയ കാര്യങ്ങൾ ഒാർത്തെടുക്കുന്നതിനേക്കാൾ ഉറച്ച ഒാർമകൾ തിരികെ കൊണ്ടുവരാൻ എളുപ്പമാണ്.  

പൊതുവായ മറവിരോഗം (Generalized amnesia )

ചലച്ചിത്രങ്ങളിൽ കാണുന്നത് പോലുള്ള മറവി രോഗാവസ്ഥയാണ് ഇത്. തങ്ങൾ ആരാണ് എന്ന് പൂർണമായും മറന്നു പോകുന്ന അവസ്ഥ.  എന്നാൽ ഈ അവസ്ഥ ഒരിക്കലും തലയിൽ ഏൽക്കുന്ന ക്ഷതം കൊണ്ട് സംഭവിക്കുന്നതല്ല. മറിച്ച് അതികഠിനമായ മാനസിക സമ്മർദ്ദത്തെ തുടർന്നുണ്ടാവുന്ന മനഃശ്ശാസ്ത്രപരമായ അവസ്ഥയാണ് (psychogenic origin ). വളരെ വേഗം തന്നെ രോഗി പൂർവ്വാവസ്ഥയിലേക്ക് എത്തിച്ചേരാറുമുണ്ട് .

എന്തുകൊണ്ട് അംനേഷ്യ ഉണ്ടാവുന്നു

അപകടങ്ങൾ, തലച്ചോറിൽ ഏൽക്കുന്ന ക്ഷതങ്ങൾ, അതി തീവ്രമായ മാനസികാഘാതങ്ങൾ, തലച്ചോറിലെ അണുബാധ, മറ്റു രോഗങ്ങൾ, ചില മരുന്നുകളുടെ ഉപയോഗം, തലച്ചോറിലേക്ക് ശരിയായ രീതിയിൽ രക്തയോട്ടം ലഭിക്കാതിരിക്കുക, മദ്യപാനം, മയക്കു മരുന്ന് തുടങ്ങിയവയുടെ ഉപയോഗം എന്നിവ അംനേഷ്യക്കു കാരണമാകാം.  

ഹിപ്നോട്ടൈസ് ചെയ്തു ഒരാളുടെ മനസ്സിൽ മറഞ്ഞു കിടക്കുന്ന കാര്യങ്ങൾ  പുറത്തെടുക്കുവാൻ സാധിക്കുമോ?

സമൂഹം ഏറ്റവും അധികം തെറ്റിദ്ധരിച്ച ഒന്നാണ് ഹിപ്നോട്ടിസത്തിെൻറ മാസ്മരിക ശക്തി. നമ്മുടെ മനസ്സിെൻറ ഉള്ളറകളിൽ ഉറങ്ങിക്കിടക്കുന്ന സംഭവങ്ങളെ നിഷ്പ്രയാസം പുറത്തെടുക്കുവാൻ സാധിക്കുന്ന ഒന്നാണ് ഹിപ്നോട്ടിസം എന്നുള്ള വിശ്വാസം ലോകത്തിലെ മിക്ക സമൂഹങ്ങളിലും പ്രബലമാണ്. അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിൽ കുറ്റകൃത്യങ്ങളിൽ തെളിയിക്കുന്നതിൽ പൊലീസ് ഡിപ്പാർട്ടുമെൻറുകൾ ഹിപ്നോട്ടിസം വ്യാപകമായി തന്നെ ഉപയോഗിച്ചിരുന്നു, ഇപ്പോഴും  ഉപയോഗിക്കുന്നു. 

ഓർമകൾ കൃത്രിമമായി നട്ടു പിടിപ്പിക്കുമ്പോൾ

മനുഷ്യ മസ്തിഷ്‌കത്തിലെ ഓർമകൾ നമ്മൾ അറിയാതെ തന്നെ തിരുത്തി എഴുതപ്പെടുന്നുണ്ട്. ഒരിക്കലും നടന്നിട്ടില്ലാത്ത സംഭവങ്ങൾ പോലും ബോധപൂർവ്വം ഒരാളുടെ ഓർമയിൽ ചേർക്കുവാൻ സാധിക്കും. അമേരിക്കയിലെ വാഷിംഗ്ടൺ സർവകലാശാലയിൽ നടന്ന മനഃശാസ്ത്ര സാമൂഹിക പരീക്ഷണങ്ങളിൽ ഇത് തെളിഞ്ഞിട്ടുണ്ട്. ഇപ്രകാരം തന്നെ സൈക്കോ തെറാപ്പി, ഹിപ്നോസിസ്, പോളിഗ്രാഫ് പോലുള്ള നുണ പരിശോധനകൾ തുടങ്ങിയവയിലെല്ലാം മറ്റുള്ളവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് വ്യക്തികളുടെ ഓർമകൾ ദിശ മാറി സഞ്ചരിക്കാറുണ്ട്.

ഈ മേഖലയിൽ ഏറ്റവും അധികം പഠനം നടത്തിയിട്ടുള്ള ഡോ.എലിസബത്ത് ടോഫുവിെൻറ (വാഷിംഗ്ടൺ സർവകലാശാല) അഭിപ്രായത്തിൽ നമ്മുടെ ഓർമ എന്ന് പറയുന്നത് വിക്കിപീഡിയ പോലെയാണ്. ഒരിക്കൽ നമ്മൾ പകർത്തിയ വിവരങ്ങൾ നമ്മളും മറ്റുള്ളവരും മാറ്റി എഴുതുന്നു. ഇത് ഫലപ്രദമായി ഉപയോഗിച്ചാൽ കുട്ടികളിലെ ചില ദുശീലങ്ങൾ മാറ്റിയെടുക്കാൻ ഉപകരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട് .

മനുഷ്യെൻറ ഓർമകളെക്കുറിച്ച് വളരെ തെറ്റായ ഒരു ധാരണയാണ് പൊതുസമൂഹത്തിലും വൈദ്യശാസ്ത്ര രംഗത്ത് പോലും നിലനിൽക്കുന്നത്. നമ്മുടെ ഓർമ ഒരു ഡിജിറ്റൽ റിക്കോർഡർ പോലെയാണെന്നും ഹിപ്നോസിസിലൂടെ അവ നിഷ്പ്രയാസം പുറത്തെടുക്കാം എന്നും വിശ്വസിക്കുന്ന മനഃശാസ്ത്രജ്ഞന്മാർ പോലും കുറവല്ല. ഓർമ നമ്മുടെ മസ്തിഷ്‌കത്തിൽ സ്ഥിരമായി സൂക്ഷിക്കപെടുന്ന ഒന്നാണെന്ന് ഏതാണ്ട് 84% മനഃശ്ശാസ്ത്രജ്ഞന്മാരും 69% മനഃശാസ്ത്ര മേഖലക്ക് പുറത്തുള്ളവരും വിശ്വസിക്കുന്നുന്നുവെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഡോ. ജോഫറി ലോഫ്‌ർസിെൻറ ഗവേഷണങ്ങൾ തെളിയിക്കുന്നത്. മിഷിഗൺ സർവകലാശാലയിലെ പ്രഫസർ ഡോ. മൈക്കിൾ യാപ്കോ ഹിപ്‌നോട്ടിസത്തിെൻറ വിശ്വാസ്യതയെ കുറിച്ച് നടത്തിയ സർവേയിൽ തെളിഞ്ഞത് 75 % മനഃശാസ്ത്രജ്ഞന്മാരും ഹിപ്നോസിസ് മനസ്സിെൻറ ഉള്ളറകളിൽ ഉറങ്ങി കിടക്കുന്ന ഓർമ്മകളെ ചികഞ്ഞെടുക്കുവാൻ ഫലപ്രദമാണ് എന്ന് വിശ്വസിക്കുന്നു എന്നാണ്.

മറ്റുള്ളവരുടെ നിർദ്ദേശങ്ങളാൽ പെട്ടെന്നുതന്നെ നയിക്കപ്പെടുന്ന(Highly suggestible )വ്യക്തികളാണ് പൊതുവേ ഹിപ്നോട്ടിക് നിദ്രക്ക് വിധേയമാകുന്നത്. നിദ്രാവസ്ഥയിൽ ഹിപ്നോട്ടിസം നടത്തുന്ന വ്യക്തിയുടെ നിർദേശങ്ങൾ അനുസരിച്ച്, വ്യക്തിയുടെ ഭാവനകൾ പടർന്ന് പന്തലിക്കുകയും ഒരു പൊങ്ങുതടിപോലെ ഒഴുകി നടക്കുകയും ചെയ്യും. ഇപ്രകാരം പല കഥകളും അയാളുടെ മനസ്സിൽ രൂപപ്പെടും. ഇതാണ് ചോദ്യങ്ങൾക്കുത്തരമായി പുറത്തു വരുന്നത്. 

ഹിപ്നോട്ടിസം മനഃശാസ്ത്ര ചികിത്സയിൽ 

മനഃശാസ്ത്ര ചികിത്സ മേഖലയിൽ വളരെ ഫലപ്രദമായി ഉപയോഗിക്കുന്ന ഒന്നാണ് ഹിപ്നോട്ടിസം. ദുശ്ശീലങ്ങൾ, മദ്യാസക്തി, അകാരണമായ ഭയം (phobias), ആവർത്തന  ചിന്തകൾ (Obsessions) തുടങ്ങിയവയൊക്കെ ഹിപ്നോതെറാപ്പിയിലൂടെ മാറ്റിയെടുക്കാം. എന്നാൽ മറഞ്ഞു കിടക്കുന്ന ഓർമകൾ തിരിച്ചു പിടിക്കുവാൻ  ഹിപ്നോസിസ്  അപര്യാപ്തമാണ് എന്ന് മാത്രമല്ല, അവ നമ്മുടെ ഭാവനകളെ ഓർമകളായി തെറ്റിദ്ധരിച്ച് അവതരിപ്പിക്കുകയും ചെയ്യും. നിങ്ങൾ മാല എവിടെയാണ് മറന്നു വെച്ചത് എന്നറിയുവാൻ ഹിപ്നോട്ടിസം ചെയ്യുന്നതിലും നല്ലത്, അത് വീണ്ടും തിരയുകയാണ്.

2007 ൽ  കനേഡിയൻ സുപ്രീംകോടതി ഹിപ്നോട്ടിസത്തിലൂടെ ലഭിക്കുന്ന തെളിവ് കോടതിയിൽ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിക്കിയിട്ടുണ്ട് . അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും ബ്രിട്ടനിലും ഓസ്‌ട്രേലിയയിലും ഇപ്പോഴും ഹിപ്നോസിസിൽ കൂടിയുള്ള വിവരണ ശേഖരണം അംഗീകൃതമാണ്. 


 

Tags:    
News Summary - Amnesia - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.