ഇന്ത്യയിൽ ഇപ്പോൾ രോഗികളുടെ എണ്ണം 26,900 കഴിഞ്ഞിരിക്കുന്നു. നമ്മുടെ ജനസംഖ്യ നോക്കുമ്പോൾ ഇതൊരു വലിയ സംഖ്യയല്ലെന്ന ു തോന്നാം. അതിനാൽ, ഇത് കൂടുതൽ പഠനം ഇതാവശ്യപ്പെടുന്നു. ലോക്ഡൗണിനു ശേഷവും ദിവസേന രേഖപ്പെടുത്തുന്ന നമ്മുടെ വർധ ന ആയിരത്തിലധികമായി തുടരുന്നു. അടുത്ത ഒരാഴ്ചക്കുള്ളിൽ നിലവിലുള്ള ലോക്ഡൗൺ അവസാനിക്കാനിരിക്കെ ഇന്ത്യയുടെ ക ോവിഡ് അവസ്ഥ പഠിക്കേണ്ടത് ആവശ്യമാണ്.

ഒറ്റനോട്ടത്തിൽ രോഗികളുടെ എണ്ണതിൽ വർധനവുണ്ടാകുന്നുണ്ട്. ദിവസേന ആയിരം എന്ന കണക്കിനാണ് ഇപ്പോൾ നിൽക്കുന്നത്. ഈ അവസരത്തിൽ പ്രധാനമായും രണ്ടു കാര്യങ്ങളിൽ ശ്രദ്ധചെലുത്തണം. ഒന്ന്, രോഗികള ുടെ എണ്ണം ഇരട്ടിക്കുന്ന സമയം. രണ്ട്, രോഗവർധനയുടെ ഗ്രാഫ്. നിശ്ചിതസമയത്തിൽ രോഗികളുടെ സംഖ്യ ഇരട്ടിക്കുകയാണെങ്കി ൽ രോഗവ്യാപനം അപകടകരമായ നിലയിലേക്ക് പോകുന്നുവെന്നർഥം. രോഗം നിയന്ത്രണാതീതമായ എല്ലാ രാജ്യങ്ങളിലും രോഗമിരട്ടിക ്കൽ വളരെവേഗം നടന്നുവെന്നു കാണാം. യൂറോപ്പിലും അമേരിക്കയിലും ഇതാണ് കാണുന്നത്. അവിടെെയല്ലാം ആശുപത്രിസംവിധാനങ് ങളും പൊതുജനാരോഗ്യ പ്രസ്ഥാനങ്ങളും പ്രതിസന്ധിയിലായത് രോഗമിരട്ടിക്കൽ സമയം പിടിച്ചുനിർത്താനാവാത്തവിധം ചുരുങ് ങിയപ്പോഴാണ്.

ഇന്ത്യയിൽ ഏപ്രിൽ ഏഴിന് 5000 രോഗികളായി. ഏപ്രിൽ 14ാം തീയതി സംഖ്യ ഇരട്ടിയായി. തുടർന്ന് 22ാം തീയതി 20,000 കട ന്നു. അതായത്, രണ്ടാമത്തെ ഇരട്ടിക്കലിന് നേരിയതെങ്കിലും സമയക്കൂടുതൽ വേണ്ടിവന്നു. ഏപ്രിൽ 30ന് ഇത് 40,000 ആകുമോ എന്നാ ണറിയേണ്ടത്. ഇപ്പോഴത്തെ വളർച്ചനിരക്ക് നോക്കിയാൽ അതിനു സാധ്യത കുറവാണെന്നു കാണാം. പകർച്ചവ്യാധിക്കാലത്ത് രോഗവർധന രണ്ടുരീതിയിൽ പെരുമാറുന്നു. ഒന്ന്, നേർരേഖാ രീതിയിൽ; മറ്റൊന്ന് എക്സ്പൊനൻഷ്യൽ രീതിയിൽ. രണ്ടിലും വർധനയുടെ ചരിവ് ദർശിക്കാമെങ്കിലും ആദ്യത്തേതിൽ വർധനവിെൻറ തോത് ക്രമമായിട്ടായിരിക്കും. ഏപ്രിൽ 21നു മുതൽ ഇന്ത്യയിൽ കോവിഡ് പ്രതിദിന വളർച്ചനിരക്ക് എട്ടു ശതമാനവും രണ്ടു നാൾക്ക് മുമ്പുതൊട്ട് ആറു ശതമാനവും ആയി ചുരുങ്ങി.

ഓരോ ദിവസത്തിലും ഉണ്ടാകുന്ന വർധനവ് 1500ൽ താഴെ എന്ന നിലയാണ് കാണുന്നത്. ഇത് ഗ്രാഫിെൻറ വക്രത പരത്തുന്നതിനു സമമാണ്. പകർച്ചവ്യാധിക്കാലത്തെ വ്യാപനം നിയന്ത്രിതമാകുന്നതിെൻറ ആദ്യസൂചന ഇങ്ങനെയാണ് പ്രത്യക്ഷപ്പെടുക. ഇത് ശരിയെങ്കിൽ മേയ് മൂന്നിനുശേഷം ലോക്ഡൗൺ മയപ്പെടുത്തുന്നതിന് സാധ്യതയേറുന്നു. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങൾ വ്യത്യസ്ത തോതിലാണ് ഇരട്ടിക്കൽ സമയത്തിൽ പുരോഗതിയാർജിച്ചിട്ടുള്ളത്. ദേശീയ ശരാശരിയിപ്പോൾ 7.2 - 8 ദിവസങ്ങളാണെങ്കിൽ കേരളം 72.2 ദിവസങ്ങൾ കൊണ്ട് മാത്രമേ ഇരട്ടിക്കുന്നുള്ളൂ. ദേശീയ നിരക്കിെൻറ ഒമ്പതിരട്ടിയാണ് കേരളത്തിൽ വ്യാപനനിയന്ത്രണം. ഒഡിഷയാണ് മെച്ചപ്പെട്ട വ്യാപനനിയന്ത്രണം സാധ്യമാക്കിയ മറ്റൊരു സംസ്ഥാനം. അവിടെ ഇരട്ടിക്കൽ സമയം 39.8 ദിവസമാണ്; കേരളത്തിന് തൊട്ടുപിന്നിൽ.

സർക്കാറിെൻറ സാമ്പത്തികകാര്യ ഉപദേഷ്ടാവ് സഞ്ജീവ് സന്യാൽ രണ്ടുനാൾക്ക് മുമ്പ് സാമ്പത്തിക മേഖലയെക്കുറിച്ചു നൽകിയ സൂചന ഈ കാഴ്ചപ്പാടിെൻറ അടിസ്ഥാനത്തിലാണ്. മേയ് മൂന്നിന് ശേഷം സാമ്പത്തികരംഗത്തിലെ ഏറെ മേഖലകളും തുറക്കപ്പെടും. ക്രമമായി സാമ്പത്തിക ക്രയവിക്രയങ്ങൾ സാധ്യമാകും. ഇത് ശരിയെങ്കിൽ നിലവിൽ വന്നിരിക്കുന്ന സാമൂഹിക പിരിമുറുക്കത്തിന് അയവുണ്ടാകും. യൂറോപ്പും അമേരിക്കയും ഏറിയപങ്കും അടഞ്ഞുകിടക്കുമ്പോൾ ഇന്ത്യക്ക് അടച്ചുപൂട്ടൽ ലഘൂകരിക്കാനായാൽ സാമ്പത്തിക മേഖല ഉത്തേജിക്കപ്പെടും. അസംഘടിതമേഖല 80 ശതമാനം സാമ്പത്തിക പ്രവർത്തനങ്ങളും നടത്തുന്നതിനാൽ പ്രവർത്തനം വർധിപ്പിക്കുന്ന മുറക്ക് അവിടെകഴിയുന്ന ഭൂരിപക്ഷം ജനങ്ങളുടെയും ജീവിതത്തിൽ ഉണർവുണ്ടാകും. അവർക്ക് വീണ്ടും സാമ്പത്തികമായി പിടിച്ചുനിൽക്കാനാവശ്യമായ മൂലധനവും ഭക്ഷണവും എത്തിച്ചാൽ സാമ്പത്തികമേഖല തിരിച്ചുവരവിൽ എത്തും.

സമൂഹം ഭാഗികമായെങ്കിലും പ്രവർത്തനങ്ങളിലേക്ക് തിരിച്ചെത്തുമ്പോൾ രോഗവ്യാപനം വർധിക്കുകയില്ല എന്നതാണ് പ്രധാനമായും ഉറപ്പാക്കേണ്ടത്. ഇതിനെ പിന്താങ്ങുന്ന പല ഘടകങ്ങളുമുണ്ട്. ടെസ്റ്റുകളിൽ 4.23ശതമാനം പേർക്കു മാത്രമേ കോവിഡ് സാന്നിധ്യം കാണുന്നുള്ളൂ. ബഹുഭൂരിപക്ഷം പേരിലും രോഗമെത്തിയിട്ടില്ല എന്നർഥം. രോഗമിരട്ടിക്കൽ സമയം ദേശീയ ശരാശരിയേക്കാൾ സാവധാനമായ അനേകം സംസ്ഥാനങ്ങളുണ്ട്.

രോഗം ഗൗരവമുള്ള പ്രശ്നമായി നിൽക്കുന്ന ജില്ലകളെയും പ്രദേശങ്ങളെയും ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. അതുപോലെ, ഒരുമാസമായി പുതിയ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത പട്ടണങ്ങളും രേഖപ്പെടുത്തിക്കഴിഞ്ഞു. രോഗമുള്ളവരിൽ മരണനിരക്ക് 3.2 ശതമാനത്തിൽ താഴെയാണ്. രോഗമുക്തി നേടുന്നവർ ദിവസേന 20 ശതമാനം വരും. ഇതെല്ലാം ലോക്ഡൗൺ കൊണ്ട് സാധ്യമായതാണെന്നും കാര്യങ്ങൾ ഇങ്ങനെ പോയാൽ കോവിഡ് നിയന്ത്രണം നേടാനാകുമെന്നും കരുതുന്നു.

എന്നാൽ, ചില ദൗർബല്യങ്ങളും കാണാതിരുന്നുകൂടാ. പ്രധാനമായും ടെസ്റ്റിങ് തോതുതന്നെ. ഏറ്റവും അവസാനത്തെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ദശലക്ഷം പേർക്ക് 462 എന്ന കണക്കിലാണ് ടെസ്റ്റുകൾ മുന്നേറുന്നത്. മറ്റു രാജ്യങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ ഇതിപ്പോഴും വളരെ കുറവായിത്തന്നെ തുടരുന്നു. രോഗലക്ഷണമില്ലാതെ വളരെപ്പേർ സമൂഹത്തിലുണ്ടാകാമെന്നും അവർ രോഗം വ്യാപിപ്പിക്കുന്നതിൽ പങ്കാളികളാകാമെന്നുമുള്ള അറിവാണ് ആശങ്കക്ക് കാരണം. ആരംഭകാലത്തു സംശയിച്ചിരുന്നത് ഏതാണ്ട് 50 ശതമാനം പേരിൽ കാര്യമായ രോഗലക്ഷണം ഉണ്ടാകില്ലെന്നായിരുന്നു.

ഐ.സി.എം.ആർ ശാസ്ത്രജ്ഞൻ ഡോ. ഗംഗാഘേഡ്കർ നടത്തിയ വിശകലനമനുസരിച്ച് ഇന്ത്യയിൽ 69 ശതമാനം കോവിഡ് രോഗികൾക്കും രോഗലക്ഷണങ്ങളില്ല. രോഗലക്ഷണവുമായെത്തുന്ന ഓരോ രോഗിക്കും രണ്ടു പേരെങ്കിലും രോഗലക്ഷണമില്ലാതെ സമൂഹത്തിൽ ഉണ്ടായിരിക്കും. ഒരു പഠനം രോഗലക്ഷണമില്ലാതെ കോവിഡ് 80 ശതമാനം പേരിൽ സ്ഥിരീകരിച്ചുവെന്ന് അവകാശപ്പെടുന്നു. എന്തായാലും 69 ശതമാനം പേർ രോഗലക്ഷണം കിട്ടുന്നില്ലെങ്കിൽ ടെസ്റ്റിങ് നിരക്ക് കുറയുമ്പോൾ അത്തരം രോഗികളെ കണ്ടെത്താൻ സാധ്യത കുറയുമെന്നും, ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ ജനസമ്പർക്കമേറുമ്പോൾ ഇത് പ്രത്യേക കോവിഡ് വ്യാപനസാധ്യത ഉണ്ടാക്കുമെന്നും അനുമാനിക്കേണ്ടിയിരിക്കുന്നു. രോഗലക്ഷണങ്ങളില്ലാത്തതും പരിമിതമായി കാണുന്നതുമായ രോഗികളിൽ രോഗത്തിെൻറ രീതിയും വ്യാപനസാധ്യതയും ഇനിയും പഠനവിഷയമായിട്ടില്ല. അതേക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇപ്പോൾ ലഭ്യമല്ല.

ലോക്ഡൗൺ ഇളവുകൾ ഉണ്ടാകുമ്പോൾ ഇപ്പോൾ രോഗസാധ്യതയുള്ളവർ പുറമെ വരും എന്നതിൽ സംശയമില്ല. തുടർന്നുവരുന്ന പത്തുനാളുകളിൽ കൂടുതൽ രോഗികളെ കണ്ടെത്താനും സാധ്യതയുണ്ട്. ഇതു തടയാൻ പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടുത്തി വ്യാപനം ശക്തിയാർജിക്കാൻ ഇടയാകാതെ നോക്കണം. ഏപ്രിൽ 25ന് ‘ലാൻസെറ്റ്’ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അതിൽ പ്രധാനം ടെസ്റ്റിങ് തന്നെ. അതിവേഗം ടെസ്റ്റിങ് തോത് വർധിപ്പിക്കേണ്ടത് ഈ ഘട്ടത്തിൽ വ്യാപനം തടയാൻ അത്യാവശ്യമാണ്. ലോക്ഡൗൺ ഉദാരമാകുമ്പോൾ ഇപ്പോഴുള്ള ആരോഗ്യപ്രവർത്തകർ പോരാതെവരും. വലിയ തോതിൽ പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകരെ സേവനത്തിന് സജ്ജമാക്കിയില്ലെങ്കിൽ ലോക്ഡൗൺ ഇളവുകാലം സംഘർഷങ്ങൾക്ക് കാരണമാകും.

‘ലാൻസെറ്റ്’ ചൂണ്ടിക്കാട്ടിയ മറ്റൊന്ന് വ്യാജവാർത്തയാണ്. വ്യാജവും അശാസ്ത്രീയവുമായ വാർത്തകൾ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വലിയ വിഭാഗം ആളുകൾ നാട്ടിലുണ്ട്. ചികിത്സയെ പറ്റിയും വൈറസ് സാന്നിധ്യത്തെപ്പറ്റിയും ആണ് ഏറിയപങ്കും. നാനൂറോളം ഇന്ത്യൻ ശാസ്ത്രജ്ഞരുടെ പ്രതികരണ കൂട്ടായ്‌മ ഇതിനകം വ്യാജവാർത്തക്കും അശാസ്ത്രീയതക്കും എതിരെ പ്രവർത്തിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. നിലവിലുള്ള ശാസ്ത്രീയമായ അറിവ് മാത്രം പങ്കിടാൻ എല്ലാ ഏജൻസികളും മുന്നോട്ടു വന്നില്ലെങ്കിൽ ലോക്ഡൗൺ ഇളവുകാലത്ത് പ്രശ്നങ്ങൾ നിയന്ത്രിക്കാൻ വിഷമമേറും.

ലോകം കണ്ട മഹാമാരികളിൽ ഒന്ന് തന്നെയാണ് കോവിഡ് -19. എന്നാൽ, ഇന്നുവരെ ലോകത്താകെ കോവിഡ് ബാധിച്ചത് 0.038ശതമാനം പേർക്ക് മാത്രമാണ്. അതായത്, 99.962ശതമാനം പേരും കോവിഡ് ബാധിതരല്ല. ഇനി നിലവിലുള്ള രോഗികളുടെ ഇരട്ടി പേർക്ക് രോഗം വന്നാലും 99.9ശതമാനം രോഗബാധിതർ ആകുന്നില്ല. അങ്ങനെയെങ്കിൽ ഇപ്പോൾ പ്രചരിപ്പിക്കുന്ന പ്രതിരോധം, ഇമ്യൂണിറ്റി മരുന്നുകൾ എന്നിവയുടെ തെളിവ് നാമെങ്ങനെ കണ്ടെത്തും?

Tags:    
News Summary - malayalam health article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.