അബൂദബി: യു.എ.ഇയും ഇറാഖും തമ്മിലുള്ള ലോകകപ്പ് 2026 യോഗ്യത മത്സരങ്ങളിലെ ആദ്യപാദ മത്സരത്തിന് അബൂദബിയിലെ മുഹമ്മദ് ബിന്‍ സായിദ് സ്റ്റേഡിയം വേദിയാകുമെന്ന് യു.എ.ഇ ഫുട്ബാള്‍ അസോസിയേഷന് അറിയിച്ചു. നവംബര്‍ 13ന് രാത്രി എട്ടിന് ആദ്യ മത്സരം നടക്കും.
രണ്ടാംപാദ മത്സരം നവംബര്‍ 18ന് ഇറാഖില്‍ നടക്കും. ഈ രണ്ട് മത്സരങ്ങളിലെ പോയന്റുകളുടെ അടിസ്ഥാനത്തില്‍ ജേതാവാകുന്ന ടീം ലോകകപ്പ് മത്സരത്തിന് യോഗ്യത നേടും.നേരത്തേ ഖത്തറിനെതിരായ മത്സരത്തില്‍ തോറ്റതിനാല്‍ ലോകകപ്പ് യോഗ്യത നേടാനുള്ള ആദ്യ അവസരം യു.എ.ഇക്ക് നഷ്ടമായിരുന്നു. എന്നാല്‍, ഇറാഖിനെതിരായ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ യു.എ.ഇക്ക് ഇനിയും ലോകകപ്പില്‍ കളിക്കാനുള്ള സാധ്യത ശേഷിക്കുന്നുണ്ട്.
ഇറാഖിനെതിരെ വിജയിച്ചാല്‍ യു.എ.ഇക്ക് അടുത്തവര്‍ഷം മാര്‍ച്ച് 23 മുതല്‍ 31 വരെ നടക്കുന്ന ലോകകപ്പ് യോഗ്യതക്കുള്ള അവസാന റൗണ്ട് മത്സരങ്ങളില്‍ കളിക്കാനാവും. യു.എ.ഇയും ഇറാഖും തമ്മിലുള്ള മത്സരത്തിലെ ജേതാവിനു പുറമേ ആഫ്രിക്കയില്‍നിന്ന് ഒന്നും നോര്‍ത്ത്, സെന്‍ട്രല്‍ അമേരിക്കന്‍, കരിബീയന്‍ മേഖലയില്‍നിന്ന് രണ്ടും ദക്ഷിണ അമേരിക്കയില്‍ നിന്നും ഓഷ്യനിയ മേഖലയില്‍നിന്ന് ഒന്നും വീതവും ടീമുകളാണ് അന്താരാഷ്ട്ര യോഗ്യത മത്സരത്തില്‍ മാറ്റുരക്കുക. ആറു ടീമുകള്‍ പങ്കെടുക്കുന്ന ഈ മത്സരങ്ങളില്‍ ജേതാക്കളാവുന്ന രണ്ട് ടീമുകളാവും ലോകകപ്പിലേക്ക് യോഗ്യത നേടുക. യു.എസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് 2026ലെ ഫിഫ ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.