സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് എ.ഐ പരിശീലനവുമായി ഐ.ഐ.ടി ഡല്‍ഹി-അബൂദബി

അബൂദബി: യു.എ.ഇയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ എന്‍ജിനീയറിങ്, നിര്‍മിത ബുദ്ധി, സംരംഭകത്വ ചിന്താഗതികള്‍ എന്നിവ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ഐ.ഐ.ടി. ഡല്‍ഹി-അബൂദബി കാമ്പസ് പുതിയ ഫ്‌ളാഗ്ഷിപ്പ് സ്‌കൂള്‍ ഔട്ട്‌റീച്ച് പദ്ധതിയായ 'അല്‍ ഇബ്തികാര്‍' പ്രഖ്യാപിച്ചു. ഇന്നൊവേഷന്‍ എന്നര്‍ഥം വരുന്ന അറബി വാക്കില്‍ നിന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.

ഇതിന്റെ ഭാഗമായി യു.എ.ഇ ഇന്നൊവേഷന്‍ ആന്‍ഡ് എ.ഐ ബൂട്ട് ക്യാമ്പ്​ ജൂലൈ ആറുമുതല്‍ എട്ടുവരെ ഐ.ഐ.ടി. ഡല്‍ഹി-അബൂദബി കാംപസില്‍ നടക്കും. മൂന്നുദിവസം നീളുന്ന റെസിഡന്‍ഷ്യല്‍ പ്രോഗ്രാമില്‍ യു.എ.ഇയിലുടനീളമുള്ള 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് പങ്കെടുക്കുക.

ക്യു.എസ് വേള്‍ഡ് യൂനിവേഴ്‌സിറ്റി റാങ്കിങ് 2027 പ്രകാരം ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള ഐ.ഐ.ടി. ഡല്‍ഹിയുടെ ആദ്യ അന്താരാഷ്ട്ര കാമ്പസാണ് അബൂദബിയിലേത്. യു.എ.ഇയിലെ യുവതലമുറയിലെ നവീകരണക്കാരെ ചെറുപ്രായത്തില്‍ തന്നെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനാണ് 'അല്‍ ഇബ്തികാര്‍' ലക്ഷ്യമിടുന്നത്. 2025ല്‍ ഐ.ഐ.ടി. അബൂദബിയില്‍ നടന്ന എനര്‍ജി, എ.ഐ ഇന്നൊവേഷന്‍ ബൂട്ട് ക്യാമ്പുകളുടെ വിജയത്തുടര്‍ച്ചയായാണ് പുതിയ പദ്ധതി.

ഇതൊരു ഒറ്റത്തവണ പ്രോഗ്രാമല്ല, മറിച്ച് വിദ്യാര്‍ഥികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശവും പരിശീലനവും നല്‍കുന്ന തുടര്‍ച്ചയായ പ്രക്രിയയാണ്. ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഇന്നൊവേഷന്‍ ലാബുകള്‍, ഐ.ഐ.ടിയിലെയും വ്യവസായ മേഖലയിലെയും പ്രമുഖരുടെ മാസ്റ്റര്‍ ക്ലാസുകള്‍, മെന്റര്‍ഷിപ്പ്, യൂത്ത് ലീഡര്‍ഷിപ്പ് അനുഭവങ്ങള്‍ എന്നിവ ലഭിക്കും. ഊര്‍ജ പരിവര്‍ത്തനം, നെറ്റ് സീറോ പാതകള്‍, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള വെല്ലുവിളികളാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുക.

യു.എ.ഇ. നാഷനല്‍ സ്ട്രാറ്റജി ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് 2031, യു.എ.ഇ. നെറ്റ് സീറോ 2050, വി ദി യു.എ.ഇ 2031 തുടങ്ങിയ രാജ്യത്തിന്റെ ദേശീയ ലക്ഷ്യങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കുന്നതാണ് ഐ.ഐ.ടി. ഡല്‍ഹി - അബൂദബിയുടെ ചുവടുവെപ്പ്​.

Tags:    
News Summary - IIT Delhi-Abu Dhabi introduces AI training for school students.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.