ദുബൈ: കലാവിരുതിന്റെ വിവിധ രൂപങ്ങളും ഭാവങ്ങളും കാണണമെങ്കിൽ ദുബൈ വേൾഡ് ട്രേഡ് സെന്ററിലെത്തിയാൽ മതി. മേഖലയിലെ ഏറ്റവും വലിയ റീ ടെയിൽ ആർട്ട് ഫെസ്റ്റായ വേൾഡ് ആർട്ട് ദുബൈയിൽ അരങ്ങേറുന്നത് കലയഴകിന്റെ വൈവിധ്യങ്ങളാണ്. മലയാളികൾ അടക്കം 300ഓളം കലാ പ്രതിഭകൾ അണിനിരക്കുന്ന ആർട്ട് ദുബൈ ഞായറാഴ്ച സമാപിക്കും.
വ്യത്യസ്തതകളും പുതുമകളുമായാണ് ആർട്ട് ദുബൈ ഇത്തവണയും എത്തിയിരിക്കുന്നത്. 60 രാജ്യങ്ങളിലെ കലാപ്രതിഭകളൊരുക്കിയ 4000ത്തോളം കലാസൃഷ്ടികൾ ഇവിടെ കാണാം. മലയാളികളുടെ എണ്ണവും കുറവല്ല. വിവിധ കലകളെ കേന്ദ്രീകരിച്ചുള്ള പ്രദർശനങ്ങൾ, ഇൻസ്റ്റലേഷൻ, ആർട്ട് വർക്ക്, സിമ്പോസിയങ്ങൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ, വർക്ക്ഷോപ്പുകൾ, ഓഫ്-സൈറ്റ് സന്ദർശനങ്ങൾ എന്നിവ നടക്കുന്നുണ്ട്.
അക്കാദമിക്, വിമർശകർ, ക്യൂറേറ്റർമാർ, കലാകാരന്മാർ എന്നിവർ നേതൃത്വം നൽകുന്ന സെഷനുകളും അരങ്ങേറുന്നു. ലക്ഷക്കണക്കിന് രൂപക്കാണ് ഓരോ കലാസൃഷ്ടികളും വിൽക്കുന്നത്.
ലോകപ്രശസ്ത കലാകാരന്മാരുടെ സൃഷ്ടികൾ ഏറ്റുവാങ്ങാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഇവിടെ എത്തുന്നു. ഡിജിറ്റൽ കാലത്ത് ഡിജിറ്റൽ വരകളും പ്രോത്സാഹിപ്പിക്കുന്നുണ്ട്. കലാരംഗത്തെ നൂതന ആശയങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് പാഠപുസ്തകം കൂടിയാണ് ആർട്ട് ദുബൈ. തത്സമയ വരകളും മേളയെ ശ്രദ്ധേയമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.