ദുബൈ: ലോക വയോജന ദുരുപയോഗ വിരുദ്ധ ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച് ദുബൈ പൊലീസിലെ ഹ്യൂമൻ റൈറ്റ്‌സ് ജനറൽ ഡിപാർട്ട്‌മെന്‍റും കമ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയും സംയുക്തമായി അൽ വർഖ മജ്‌ലിസിൽ പ്രത്യേക ബോധവൽക്കരണ ഫോറം സംഘടിപ്പിച്ചു. മുതിർന്ന പൗരന്മാരെ ആദരിക്കുന്ന സംസ്‌കാരം സമൂഹത്തിൽ വളർത്തിയെടുക്കുക, അവരുടെ സുരക്ഷിതത്വവും ജീവിതനിലവാരവും ഉറപ്പാക്കുക എന്നിവയായിരുന്നു ഫോറത്തിന്‍റെ പ്രധാന ലക്ഷ്യം.
മുതിർന്ന പൗരന്മാരുടെ സംരക്ഷണം രാജ്യത്തിന്‍റെ ദേശീയ മുൻഗണനയാണെന്നും, ദുബൈ എന്നത് വയോജനങ്ങളെ ബഹുമാനിക്കുകയും ഒപ്പം നിർത്തുകയും ചെയ്യുന്ന ഒരു വലിയ കുടുംബമാണെന്ന ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കാഴ്ചപ്പാടാണ് ഇതിന് പിന്നിലെന്നും ദുബൈ പൊലീസ് ഹ്യൂമൻ റൈറ്റ്‌സ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഡോ. അബ്ദുൽ റഹ്മാൻ അൽ ശാഇർ വ്യക്തമാക്കി. വയോജനങ്ങളുടെ അനുഭവസമ്പത്ത് പുതിയ തലമുറക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ‘ദുബൈ സോഷ്യൽ അജണ്ട 33’ന് അനുസൃതമായ സാമൂഹിക വ്യവസ്ഥിതിയാണ് ലക്ഷ്യമിടുന്നതെന്ന് സി.ഡി.എ എക്‌സിക്യൂട്ടീവ് ഡയറക്ടർ മൈത അൽ ഷംസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.