ദുബൈ: ബാങ്ക് വിളിച്ചുകഴിഞ്ഞാലും ഒന്നു വുദൂഅ് (നമസ്കാരത്തിന് മുമ്പ് അംഗശുദ്ധി വരുത്തൽ) ചെയ്യണമെങ്കിൽ ഭിന്നശേഷിക്കാർക്ക് ഇനി മറ്റുള്ളവരെ സഹായത്തിനായി കാത്തിരിക്കേണ്ടതില്ല. സ്വയം എണീറ്റു നടക്കാൻ പോലും കഴിയാതെ, വീൽചെയറിൽ മാത്രം സഞ്ചരിക്കുന്നവർക്ക് പരസഹായമില്ലാതെ വുദൂഅ് ചെയ്യാനുള്ള വീൽചെയർ ദുബൈയിൽ തയാർ. ചലനശേഷിയില്ലാത്തവർക്കും കിടപ്പുരോഗികൾക്കും മറ്റു ശാരീരിക വൈകല്യങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കെല്ലാം ഏറെ അനുഗ്രഹമായി തീരുന്ന ഇൗ പുതിയ കണ്ടുപടിത്തത്തിനു പിന്നിൽ ദുബൈയിലെ രണ്ടു പെൺകുട്ടികളാണ്. ദുബൈ സാഇദ് സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥികളായ മഹ്റ അൽ ഫലാസിയും ഹസ്സ അൽ മർസൂഖിയുമാണ് വിധി തീർത്ത വിലക്കിനാൽ വീടിനകത്തായിപ്പോയവർക്ക് ആശ്വാസം പകരുന്ന യന്ത്രമൊരുക്കിയിരിക്കുന്നത്.
പ്രത്യേകമായി രൂപകൽപന ചെയ്ത വീൽചയെറിൽ, വെള്ളം നിറച്ച ബാഗുകളും ചെറിയ ശുദ്ധീകരണ ഉപകരണങ്ങളും ഘടിപ്പിച്ചിരിക്കുന്ന രീതിയിലാണ് ഉപകരണം തയാറാക്കിയിരിക്കുന്നത്. ഭിന്നശേഷിക്കാർക്ക് വളരെ സൗകര്യപൂർവം ഇരുന്ന് വുദൂഅ് ചെയ്യുന്നതിനായി മുകൾഭാഗത്ത് പ്രത്യേക ടാപ്പുകളും പമ്പുകളും ഒരുക്കിയിട്ടുണ്ട്. ഖിബ്ല കണ്ടെത്തുന്നതിനായി ഡിജിറ്റൽ കോംപസും വീൽചെയറിലുണ്ട്. ശാസ്ത്ര കുതുകികളായ വിദ്യാർഥികളെ കണ്ടെത്തുന്നതിന് തിങ്ക് സയൻസ് എന്ന ശീർഷകത്തിൽ ദുബൈ സംഘടിപ്പിച്ച ഏറ്റവും വലിയ മേളയായ സയൻസ് ഫെയറിലെ സീഡ്സ് ഫോർ ദ ഫ്യൂച്ചർ വിഭാഗത്തിൽ ഇൗ കണ്ടുപിടിത്തം ഒന്നാം സ്ഥാനവും നേടി.
പരസഹായമില്ലാതെ നീങ്ങാൻപോലും കഴിയാത്തവർ, നമസ്കാരമുൾപ്പെടെയുള്ള അനുഷ്ഠാനങ്ങളിൽ പുലർത്തുന്ന ജാഗ്രത നേരിട്ടുകണ്ടതോടെയാണ് ഇരുവർക്കും ഇത്തരമൊരു ആശയം തോന്നിയത്. അംഗശുദ്ധി വരുത്തുന്നതിനായി അപരരുടെ സഹായത്തിനായി കാത്തുനിൽക്കുമ്പോൾ ഏറെ സമയം നഷ്ടമാകുന്നതായും ഇൗ മിടുക്കികൾ തിരിച്ചറിഞ്ഞു. അവശത അനുഭവിക്കുന്ന ഇത്തരം ആളുകളെ സഹായിക്കുകയെന്ന ലക്ഷ്യം മാത്രമായിരുന്നു ഇൗയൊരു കണ്ടെത്തലിെൻറ പിന്നിലെന്ന് ഇരുവരും ചൂണ്ടിക്കാട്ടുന്നു.
വീൽചെയർ രൂപകൽപന ചെയ്തെങ്കിലും ലക്ഷ്യത്തിലെത്തുമോ എന്ന ആശങ്കയുണ്ടായിരുന്നു ആദ്യഘട്ടത്തിൽ. ഭിന്നശേഷിക്കാരനായ ഒരു ബന്ധുവിന് ഉപയോഗിക്കാൻ നൽകിയ ശേഷം, കൃത്യമായ നിരീക്ഷണം നടത്തിയാണ് ഇപ്പോൾ കാണുന്ന വിധത്തിൽ വീൽചെയർ സജ്ജീകരിച്ചതെന്ന് മഹ്റ അൽ ഫലാസി പറഞ്ഞു. 80,000 ദിർഹം സമ്മാനം പ്രഖ്യാപിച്ചപ്പോൾ ശരിക്കും ഞെട്ടി. എങ്കിലും ഇൗ തുക ഉപയോഗിച്ച് കൂടുതൽ ഉപകരണങ്ങൾ നിർമിക്കുകയാണ് അടുത്ത ലക്ഷ്യം - ഹസ്സ അൽ മർസൂഖി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.