ഒന്നിച്ചൊന്നായ്... ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസ ഉടന്‍ പ്രാബല്യത്തില്‍
അബൂദബി: ആറ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഒരൊറ്റ വിസയില്‍ യാത്ര ചെയ്യാന്‍ വഴിയൊരുക്കുന്ന ‘ജി.സി.സി. ഏകീകൃത ടൂറിസ്റ്റ് വിസ’ പദ്ധതി ഉടന്‍ നിലവില്‍ വരും. റിയാദില്‍ നടന്ന സെക്യൂരിറ്റി ആന്‍ഡ് ഹിസ്റ്ററി ഡയലോഗ്’ പരിപാടിയില്‍ ജി.സി.സി ജനറല്‍ സെക്രട്ടറി ജാസിം മുഹമ്മദ് അല്‍ ബുദൈവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ സാങ്കേതിക, നിയമപരമായ ഏകോപനങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാന വിവരങ്ങള്‍
പങ്കാളിത്ത രാജ്യങ്ങള്‍: യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നീ ആറ് രാജ്യങ്ങളിലേക്ക് ഈ ഒറ്റ വിസ ഉപയോഗിച്ച് യാത്ര ചെയ്യാം. യൂറോപ്യന്‍ മാതൃക: യൂറോപ്പിലെ ‘ഷെംഗന്‍’ വിസ മാതൃകയിലാണ് ജി.സി.സി ഏകീകൃത വിസ സംവിധാനം രൂപകല്‍പന ചെയ്തിരിക്കുന്നത്.
യാത്രാ സൗകര്യം: വിദേശ വിനോദസഞ്ചാരികള്‍ക്ക് ഓരോ രാജ്യത്തിനും വെവ്വേറെ വിസ എടുക്കുന്നതിനുള്ള പ്രയാസങ്ങള്‍ ഒഴിവാകും. ഒരൊറ്റ വിസയില്‍ ഒന്നില്‍ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പാക്കേജുകള്‍ തയാറാക്കാന്‍ ടൂറിസം ഓപറേറ്റര്‍മാര്‍ക്കും എയര്‍ലൈനുകള്‍ക്കും സാധിക്കും.അവസാന ഘട്ട ഒരുക്കങ്ങള്‍: പദ്ധതിക്കായി ജി.സി.സി ആഭ്യന്തര മന്ത്രാലയങ്ങളിലെ പാസ്‌പോര്‍ട്ട് വിഭാഗങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി സാങ്കേതിക, സുരക്ഷാ ഏകോപന ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. നിലവില്‍ പദ്ധതി അവസാന ഘട്ടത്തിലാണ്. വിസ ഫീസ്, കാലാവധി, അര്‍ഹരായ രാജ്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അധികൃതര്‍ പുറത്തുവിടും.
യു.എ.ഇ-ബഹ്‌റൈന്‍ ‘വണ്‍ സ്റ്റോപ്പ് ട്രാവല്‍’
ഏകീകൃത വിസക്ക് പുറമെ, യു.എ.ഇയും ബഹ്‌റൈനും തമ്മില്‍ വിമാനത്താവളങ്ങളിലെ യാത്രാ നടപടികള്‍ എളുപ്പമാക്കുന്ന ‘വണ്‍ സ്റ്റോപ്പ് ട്രാവല്‍’ പദ്ധതിയുടെ ആദ്യഘട്ടം നേരത്തെ ആരംഭിച്ചിരുന്നു. ഗള്‍ഫ് മേഖലയിലെ ഗതാഗതം സുഗമമാക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം പദ്ധതികള്‍ പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.