ദുബൈ: യു.എൻ രക്ഷാസമിതിയിൽ മൂന്നു പതിറ്റാണ്ടിനുശേഷം വീണ്ടും താൽക്കാലിക അംഗത്വം നേടി യു.എ.ഇ. 2022-23 വർഷത്തേക്കാണ് യു.എ.ഇ അടക്കം അഞ്ചു രാജ്യങ്ങളെ വോട്ടെടുപ്പിലൂടെ യു.എൻ പൊതുസഭ തെരഞ്ഞെടുത്തത്. വോട്ടെടുപ്പിൽ 190ൽ 179 വോട്ടുകൾ ഇമാറാത്ത് നേടി. 1986-87 കാലത്താണ് സുപ്രധാനമായ പദവി മുമ്പ് യു.എ.ഇ വഹിച്ചത്. രഹസ്യ ബാലറ്റിലൂടെ നടന്ന തെരഞ്ഞെടുപ്പിൽ വലിയ വോട്ടുനേടി വിജയിക്കാനായത് രാജ്യത്തിെൻറ നയതന്ത്ര വിജയമായാണ് കണക്കാക്കുന്നത്.
രക്ഷാസമിതി അംഗത്വം യു.എ.ഇയുടെ അന്താരാഷ്ട്ര തലത്തിലെ സ്ഥാനവും വികസന മോഡലിന് ലഭിച്ച അംഗീകാരവും പ്രതിഫലിപ്പിക്കുന്നതാണെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വിറ്ററിൽ പ്രതികരിച്ചു.
രക്ഷാസമിതിയിൽ സജീവവും ക്രിയാത്മകവുമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സിയാദിെൻറ നേതൃത്വത്തിലെ നയതന്ത്ര സംഘത്തെ അദ്ദേഹം അഭിനന്ദിച്ചു.
പൊതുസഭയിൽ വോട്ടെടുപ്പിനു മുമ്പായി സംസാരിച്ച യു.എന്നിലെ അംബാസഡർ ലാന നസീബ, യു.എ.ഇക്ക് ലോകത്തിന് ധാരാളം സംഭാവനകളർപ്പിക്കാനുണ്ടെന്ന പ്രതീക്ഷ പങ്കുവെച്ചു.
ചലനാത്മകവും ദീർഘവീക്ഷണവുമുള്ള ഒരു രാജ്യമാണ് ഞങ്ങളുടേത്. മാനുഷികതയും പരസ്പര ബന്ധങ്ങളെ ദൃഢപ്പെടുത്തുന്നതുമായ നേതൃത്വവും വാണിജ്യം, വ്യാപാരം, കണ്ടുപിടിത്തങ്ങൾ എന്നിവയുടെ ആഗോള കേന്ദ്രമാണ് ഞങ്ങൾ -അവർ വ്യക്തമാക്കി. യു.എ.ഇയെ പ്രതിനിധാനം ചെയ്ത് ലാന വോട്ടു രേഖപ്പെടുത്തി.
ഏഷ്യ-പസിഫിക് മേഖലയെ പ്രതിനിധാനം ചെയ്ത് അടുത്ത വർഷം ജനുവരി മുതലാണ് യു.എ.ഇക്ക് സ്ഥാനം ലഭിക്കുക. നിലവിൽ തുനീഷ്യയാണ് ഈ മേഖലയിലെ പ്രതിനിധി. ഓരോ വർഷവും അഞ്ചു രാജ്യങ്ങൾ വീതമാണ് സമിതിയിലെ താൽക്കാലിക അംഗത്വത്തിലേക്ക് വരുന്നത്. യു.എ.ഇക്കൊപ്പം അൽബേനിയ, ബ്രസീൽ, ഗാബോൺ, ഘാന എന്നീ രാജ്യങ്ങളാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്. ആകെ അഞ്ച് സ്ഥിരാംഗങ്ങളും 10 താൽക്കാലിക അംഗങ്ങളും ചേർന്നതാണ് രക്ഷാസമിതി. യു.എസ്, ബ്രിട്ടൻ, ഫ്രാൻസ്, ചൈന, റഷ്യ എന്നിവയാണ് സ്ഥിരാംഗങ്ങൾ. നിലവിൽ ഇന്ത്യയും താൽക്കാലിക അംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.