ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല ഭാരവാഹി യോഗം ചേർന്നപ്പോൾ
ദുബൈ: യു.എ.ഇ.യിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾ പാസ്‌പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട് നേരിടുന്ന ബുദ്ധിമുട്ടുകൾ ഉടൻ പരിഹരിക്കണമെന്ന് ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മറ്റി സർക്കാരിനോട് അഭ്യർഥിച്ചു. സേവനനിരക്കുകളിൽ ഉണ്ടായ വർധന സാധാരണ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായും യോഗം വിലയിരുത്തി. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾ, കുടുംബസമേതം താമസിക്കുന്നവർ, വിദ്യാർഥികൾ, ചികിത്സ, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കായി അടിയന്തരമായി യാത്ര ചെയ്യേണ്ടവർ എന്നിവർ കടുത്ത പ്രയാസങ്ങൾ നേരിടുകയാണ്. ഈ സാഹചര്യത്തിൽ പാസ്‌പോർട്ട് പോലുള്ള അടിസ്ഥാന കോൺസുലർ സേവനങ്ങൾ സമയബന്ധിതമായും താങ്ങാനാവുന്ന ചെലവിലും ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. വിവിധ എമിറേറ്റുകളിൽ കൂടുതൽ കോൺസുലർ സേവന ക്യാമ്പുകളും മൊബൈൽ പാസ്‌പോർട്ട് സേവനങ്ങളും സംഘടിപ്പിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല ഭാരവാഹി യോഗത്തിൽ ജില്ല പ്രസിഡന്റ് കെ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സയ്യിദ് ജലീൽ മഷ്ഹൂർ സ്വാഗതം പറഞ്ഞു. യോഗത്തിൽ വൈസ് പ്രസിഡന്റുമാരായ നജീബ് തച്ചമ്പൊയിൽ, മൊയ്തു അരൂർ, മജീദ് കൂനഞ്ചേരി, ഹക്കീം മാങ്കാവ്, സെക്രട്ടറിമാരായ മൂസ കൊയമ്പ്രം, ഷംസു മാത്തോട്ടം, യു.പി. സിദ്ദീഖ്, ഷെറീജ് ചീക്കിലോട്, കെ.സി. സിദ്ദീഖ് എന്നിവർ പങ്കെടുത്തു. സെക്രട്ടറി സുഫൈദ് ഇരിങ്ങണ്ണൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.