ദുബൈ: ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ പരിക്കേറ്റവർക്ക് സാന്ത്വനമായി യു.എ.ഇയുടെ ഫീൽഡ് ആശുപത്രി. അടിയന്തര ചികിത്സകൾക്കൊപ്പം അംഗവൈകല്യം ബാധിച്ചവർക്ക് കൃത്രിമ കൈകാലുകൾ ഘടിപ്പിച്ചു നൽകുന്ന പദ്ധതിയും നടപ്പിലാക്കിത്തുടങ്ങി. വിദഗ്ധരായ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് ഫീൽഡ് ആശുപത്രിയുടെ പ്രവർത്തനം നടക്കുന്നത്. കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെ ഗസ്സയിൽ കൈകാലുകൾ നഷ്ടപ്പെട്ടവർക്കാണ് കൃത്രിമ കൈകാലുകൾ നൽകുന്നത്.
200 ദിവസത്തിലധികമായി തുടരുന്ന ഇസ്രായേൽ കുരുതിയിൽ മുക്കാൽ ലക്ഷത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലർക്കും കൈകാലുകൾ പൂർണമായും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഫീൽഡ് ആശുപത്രി പദ്ധതി നടപ്പിലാക്കുന്നത്.
ഇതിനകം 61 പേർക്കാണ് ഇവിടെ കൃത്രിമ കൈകാലുകൾ ഘടിപ്പിച്ചുനൽകിയത്. ആരോഗ്യപരമായ പരിചരണത്തിനൊപ്പം മാനസിക പിൻബലം കൂടി പകർന്നേകുന്നുണ്ട് യു.എ.ഇ ഫീൽഡ് ആശുപത്രിയിലെ നൂറോളം വരുന്ന ആരോഗ്യ പ്രവർത്തകർ. ഡിസംബറിലാണ് ഗസ്സയിൽ യു.എ.ഇയുടെ ഫീൽഡ് ആശുപത്രി തുറന്നത്. 200 ബെഡുകളുള്ള ഇവിടെ പല രാജ്യങ്ങളിൽ നിന്നുള്ള 98 ആരോഗ്യ പ്രവർത്തകരാണുള്ളത്. ഇവരിൽ 25 പേർ വനിതകളാണ്. ഇതിനകം 1500ൽ കൂടുതൽ വലുതും ചെറുതുമായ ഓപറേഷനുകൾ ഫീൽഡ് ആശുപത്രിയിൽ നടന്നിട്ടുണ്ട്. 18,000ത്തിലേറെ പേർക്ക് ചികിത്സ ഉറപ്പാക്കാനും ഫീൽഡ് ആശുപത്രിക്കായി. ആവശ്യക്കാർക്ക് മരുന്നുകളും ഫീൽഡ് ആശുപത്രി മുഖേന ഇതിനകം വിതരണം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.