സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും
അബൂദബി: മേഖലയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുമായും ഫോൺ സംഭാഷണം നടത്തി. മുഹമ്മദ് ബിൻ സൽമാൻ ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും യു.എ.ഇക്ക് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യങ്ങളുടെ പരമാധികാരവും അന്താരാഷ്ട്ര നിയമങ്ങളും ലംഘിക്കുന്ന നടപടികൾ മേഖലയിൽ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഇരുനേതാക്കളും മുന്നറിയിപ്പ് നൽകി. പ്രദേശത്തെ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ സംയമനവും നയതന്ത്രപരമായ ശ്രമങ്ങളും അനിവാര്യമാണെന്ന് അവർ വ്യക്തമാക്കി.
മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഇറാന്റെ യു.എ.ഇ, ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ട ആക്രമണങ്ങളും ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുമായുള്ള സംഭാഷണത്തിൽ ചർച്ചയായി. ഇത്തരത്തിലുള്ള ആക്രമണങ്ങൾ പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഗുരുതര ഭീഷണിയാണെന്നും അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭ ചാർട്ടറും ലംഘിക്കുന്നതാണെന്നും ഇരുവരും വ്യക്തമാക്കി. സ്ഥിതി വഷളാകുന്നത് ഒഴിവാക്കാൻ ഉടൻ സംഘർഷം അവസാനിപ്പിക്കുകയും നയതന്ത്രപരമായ പരിഹാരങ്ങളിലേക്ക് മടങ്ങുകയും വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.