യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന് ബെർലിനിലെ ചരിത്രപ്രസിദ്ധമായ ‘വില്ല ബോർസിഗ്’ തടാകതീര മന്ദിരത്തിൽ ജർമൻ പ്രസിഡന്‍റ് ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻ

മെയർ സ്വീകരണം നൽകിയപ്പോൾ

ജർമനിയിൽ 4000 കോടി യൂറോയുടെ നിക്ഷേപം പ്രഖ്യാപിച്ച് യു.എ.ഇ

ബെർലിൻ: വ്യവസായം, അത്യാധുനിക സാങ്കേതികവിദ്യ, എ.ഐ, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, ഊർജ്ജം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ ജർമനിയിൽ 4000 കോടി യൂറോയുടെ (ഏകദേശം 40,000 കോടി യൂറോ) നിക്ഷേപം നടത്താൻ യു.എ.ഇ പദ്ധതി പ്രഖ്യാപിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്‍റെ ജർമനി സന്ദർശന വേളയിലാണ് ഈ സുപ്രധാന പ്രഖ്യാപനമുണ്ടായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സാമ്പത്തിക പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് തീരുമാനം.

മൊത്തം നിക്ഷേപത്തിൽ 1000 കോടി യൂറോ ജർമനിയിലെ ബവാറിയ സംസ്ഥാനത്തായിരിക്കും വിനിയോഗിക്കുക. ജർമനിയുടെ വ്യാവസായിക, സാങ്കേതിക, ഗവേഷണ മികവുകളെ യു.എ.ഇയുടെ നിക്ഷേപ കരുത്തുമായി കോർത്തിണക്കുന്നതാണ് ഈ സഹകരണം. പുതിയ പദ്ധതികൾക്ക് വേഗത കൂട്ടാനും വ്യാവസായിക രംഗത്ത് ഇരുരാജ്യങ്ങളിലെയും കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഒന്നിച്ച് പ്രവർത്തിക്കാനുള്ള പുതിയ അവസരങ്ങൾ തുറന്നുനൽകാനും ഇതിലൂടെ സാധിക്കും.

ഈ പങ്കാളിത്തത്തിലൂടെ യൂറോപ്പിലെ മുൻനിര സാമ്പത്തിക ശക്തികളിലൊന്നായ ജർമനിയിൽ സാന്നിധ്യം ശക്തമാക്കാൻ യു.എ.ഇക്ക് കഴിയും. ജർമനിയുടെ സാങ്കേതിക വൈദഗ്ധ്യം ഉപയോഗപ്പെടുത്തി വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള യു.എ.ഇയുടെ ശ്രമങ്ങൾക്ക് ഇത് വലിയ പിന്തുണയേകും. ഒപ്പം, ഇരുരാജ്യങ്ങളും തമ്മിൽ അറിവും നൈപുണ്യവും പങ്കുവെക്കുന്നതിനുള്ള മികച്ച വേദിയായും പദ്ധതി മാറും.

സാമ്പത്തിക മൂല്യത്തിനപ്പുറം, വരും തലമുറ ലക്ഷ്യമിട്ടുള്ള വ്യവസായ മേഖലകളിലും സുസ്ഥിര സാമ്പത്തിക വളർച്ചയിലും പരസ്പര സഹകരണം ഉറപ്പാക്കാൻ ഈ നിക്ഷേപം വഴിയൊരുക്കും. ഭാവി സാങ്കേതികവിദ്യകളുടെ വികസനത്തിൽ ആഗോള തലത്തിൽ പങ്കാളികളാകാനും ഉഭയകക്ഷി താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ഇതിലൂടെ ഇരുരാജ്യങ്ങൾക്കും സാധിക്കും.

Tags:    
News Summary - UAE announces €40 billion investment in Germany

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.