ദുബൈ:കഴിഞ്ഞ റമദാൻമാസത്തിൽ യു.എ.ഇയിൽ ഉടനീളം നടത്തിയ വിപുലമായ ഇഫ്താർ ഭക്ഷണ വിതരണ പദ്ധതിക്ക് ഭക്ഷ്യപാക്കേജിങ് വിതരണ പിന്തുണ നൽകിയതിന് പ്രമുഖ പാക്കേജിങ് കമ്പനിയായ ഹോട്ട്പാക്കിനെ ആദരിച്ച് യു.എ.ഇയിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ ബൈത്തുൽ ഖൈർ സൊസൈറ്റി. ബൈത്തുൽ ഖൈർ സൊസൈറ്റിയും ഹോട്ട്‌പാക്ക് ഗ്രൂപ്പും തമ്മിലുള്ള സഹകരണം വർഷങ്ങളായി തുടരുന്നതാണ്. സമൂഹത്തിൽ കരുണയോടെയും മാന്യതയോടെയും സഹായം എത്തിക്കുക എന്ന ഒരേ ലക്ഷ്യമാണ് ഇരുസ്ഥാപനങ്ങളെയും ഒരുമിപ്പിക്കുന്നതെന്ന് ഹോട്ട്‌പാക്ക് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ പി.ബി. സൈനുദ്ദീൻ പറഞ്ഞു. ബൈത്തുൽ ഖൈർ സൊസൈറ്റിയുടെ അംഗീകാരത്തിന് നന്ദി അറിയിച്ച അദ്ദേഹം, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സന്നദ്ധ സേവനങ്ങൾക്കും ഹോട്ട്‌പാക്ക് തുടർന്നും പിന്തുണ നൽകുമെന്ന് വ്യക്തമാക്കി.
വിശുദ്ധ റമദാൻ മാസത്തിൽ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് സഹായമെത്തിക്കാൻ ഈ പങ്കാളിത്തത്തിന് സാധിച്ചു. യു.എ.ഇയിലുടനീളമുള്ള ബൈത്തുൽ ഖൈർ സൊസൈറ്റിയുടെ 97 ഭക്ഷണ വിതരണ കേന്ദ്രങ്ങളിലൂടെയും 18 റമദാൻ ടെന്റുകളിലൂടെയും 16 ലക്ഷത്തിലധികം സൗജന്യ ഇഫ്താർ ഭക്ഷണങ്ങളാണ് നോമ്പുകാർക്ക് വിതരണം ചെയ്തത്. കരുണ, ഔദാര്യം, ഐക്യം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഈ സംരംഭത്തിൽ റമദാനിൽ വിവിധ സമൂഹങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ പങ്കാളികളായി.
റമദാൻ കാലയളവിന് പുറമെ, യു.എ.ഇയിലെ ജനങ്ങളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റം സൃഷ്ടിക്കുന്ന നിരവധി സംരംഭങ്ങളിൽ ഇരുവരും സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഉൽപന്നങ്ങൾ സംഭാവന ചെയ്യൽ, പാക്കേജിങ് പരിഹാരങ്ങൾ ലഭ്യമാക്കൽ, ജീവനക്കാരുടെ സന്നദ്ധ സേവനം, മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഈ കൂട്ടായ്മ ആയിരക്കണക്കിന് ആളുകൾക്ക് തണലായി മാറി.സമൂഹത്തിന് യഥാർഥത്തിൽ ആവശ്യമായ മേഖലകളിൽ സഹായം എത്തിക്കുന്നത് തുടർന്നും ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ഹോട്ട്‌പാക്ക് അറിയിച്ചു. ലാഭേച്ഛയില്ലാത്ത സംഘടനകളുമായും സാമൂഹിക പങ്കാളികളുമായും സഹകരിച്ച് പ്രവർത്തിക്കുന്നതിലൂടെ സമൂഹത്തെ ശക്തിപ്പെടുത്താനും, ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന ദീർഘകാല പദ്ധതികൾക്ക് രൂപം നൽകാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.