ദുബൈ: വർഷത്തിൽ 3000 കുട്ടികൾക്ക് ചികിത്സ നൽകുന്നതിന് സഹായിക്കുന്ന അഞ്ചുകോടി ദിർഹമിന്റെ പദ്ധതി പ്രഖ്യാപിച്ച് ദുബൈ ഹെൽത്ത്. അൽ ജലീല ചിൽഡ്രൻസ് ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കുന്നതിന് അൽ ജലീല ഫൗണ്ടേഷനാണ് പ്രത്യേക ഫണ്ട് പ്രഖ്യാപിച്ചത്.
അർബുദം, ഹൃദയസംബന്ധമായ അസുഖങ്ങൾ, വിട്ടുമാറാത്ത മറ്റു രോഗങ്ങൾ എന്നിവയുൾപ്പെടെ ജീവൻ അപകടത്തിലായ 8,600ലധികം രോഗികളുടെ ചികിത്സ ഫൗണ്ടേഷൻ ഇതിനകം ഏറ്റെടുത്തു നടത്തിയിട്ടുണ്ട്. ഇതിൽ 30 ശതമാനം ഗുണഭോക്താക്കളും കുട്ടികളാണ്. ഇതിന്റെ തുടർച്ചയായാണ് ‘ചൈൽഡ് ഫണ്ട്’ സംരംഭത്തിന് തുടക്കം കുറിച്ചത്.
അൽ ജലീല ചിൽഡ്രൻസ് ഹോസ്പിറ്റൽ സന്ദർശനവേളയിൽ ദുബൈ ഹെൽത്ത് ബോർഡ് ഓഫ് ഡയറക്ടേഴ്സ് വൈസ് ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്. ‘ചൈൽഡ് ഫണ്ടി’ന്റെ ആരംഭം കുട്ടികൾക്ക് സമഗ്രമായ പരിചരണം ഉറപ്പാക്കുന്നതിന് സഹായിക്കുമെന്നും ഇത്തരം സംരംഭങ്ങളിലൂടെ കൂടുതൽ പേർക്ക് ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുബൈയിലെ ആരോഗ്യ സംവിധാനങ്ങളുടെ മികവിന്റെ ഉന്നത നിലവാരം ഉയർത്തിപ്പിടിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന എല്ലാ സഹകാരികളോടും അദ്ദേഹം നന്ദി അറിയിച്ചു. പുതിയ ഫണ്ട് ഉപയോഗിച്ച് പരിചരണത്തിന്റെ വ്യാപ്തി വിപുലീകരിക്കാനും കൂടുതൽ കുട്ടികൾക്ക് ശോഭനഭാവി സമ്മാനിക്കാനും കഴിയുമെന്ന് അൽ ജലീല ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് ചെയർപേഴ്സനും ബോർഡ് അംഗവുമായ ഡോ. രാജ അൽ ഗുർഗ് പറഞ്ഞു.
ശൈഖ് മൻസൂർ അൽ ജലീല ചിൽഡ്രൻസ് ഹോസ്പിറ്റൽ സന്ദർശനവേളയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുമായി സംവദിക്കുകയും സൗകര്യങ്ങൾ പരിശോധിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.