ദുബൈ: കോവിഡ് വ്യാപനം അതിതീവ്രമാകുന്നതോടെ ഇന്ത്യക്കു മുന്നിൽ ഗൾഫ് അടക്കം വിദേശ രാജ്യങ്ങൾ വിമാനവാതിലുകൾ അടക്കുന്നു. അവധിക്ക് നാട്ടിലെത്തിയവരും ഉടൻ തിരിച്ചെത്തിയില്ലെങ്കിൽ ജോലി നഷ്ടപ്പെടുന്നവരും വിസ കാലാവധി കഴിയാറായവരുമാണ് ഇതോടെ കുടുങ്ങിയത്.
ശനിയാഴ്ച അർധരാത്രി മുതൽ യു.എ.ഇയിലേക്കും ഒമാനിലേക്കും ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല. പത്തു ദിവസത്തേക്കാണ് യു.എ.ഇയിൽ വിലക്ക്. ഇതു നീളാനുള്ള സാധ്യത ഏറെയാണ്. അവസാന ദിവസമായ ഇന്ന് എയർലൈനുകൾ പ്രത്യേക വിമാനങ്ങൾ ചാർട്ടർ ചെയ്യുന്നുണ്ട്. ടിക്കറ്റ് നിരക്ക് 8000 രൂപയിൽ നിന്ന് ഒരു ലക്ഷത്തിലേക്ക് കുതിച്ചിട്ടുണ്ട്.
ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് ശനിയാഴ്ച വൈകീട്ട് ആറു മുതലാണ് ഒമാനിലേക്ക് അനിശ്ചിതകാല പ്രവേശന വിലക്ക്. 14 ദിവസത്തിനിടെ ഇന്ത്യ വഴി യാത്രചെയ്ത എല്ലാവർക്കും വിലക്ക് ബാധകമാണെന്ന് യു.എ.ഇയും ഒമാനും അറിയിച്ചു. കുവൈത്തിൽ എല്ലാ വിദേശികൾക്കും പ്രവേശനവിലക്കുണ്ട്. ജൂലൈയിൽ മാത്രേമ കുവൈത്ത് തുറക്കാൻ സാധ്യതയുള്ളൂ.
ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങൾക്കാണ് സൗദിയിലേക്ക് വിലക്ക്. ഖത്തറും ബഹ്റൈനും മാത്രമാണ് ഇന്ത്യക്കാർക്ക് വിലക്കേർപ്പെടുത്താത്ത ഗൾഫ് രാജ്യങ്ങൾ. എന്നാൽ, ചില നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ഞായറാഴ്ച മുതൽ ഖത്തറിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റിവ് ഫലം നിർബന്ധമാണ്.
ഇന്ത്യയടക്കം കോവിഡ് ഭീഷണി നേരിടുന്ന എല്ലാ രാജ്യക്കാർക്കും ഒരാഴ്ച ഹോട്ടൽ ക്വാറൻറീൻ നിർബന്ധം. ബഹ്റൈനിൽ വിദേശത്തുനിന്നെത്തുവർക്ക് മൂന്നു കോവിഡ് ടെസ്റ്റുണ്ട്. സൗദി, യു.എ.ഇ, ഒമാൻ എന്നീ രാജ്യങ്ങളിലേക്ക് നേപ്പാൾ വഴിയുള്ള യാത്രക്കായാണ് പ്രവാസികൾ ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.