വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായ ഫൈസൽ കോട്ടിക്കൊള്ളൻ 'ലിവിങ് ഗൾഫ്' മാഗസിന്റെ കവർ പേജ് പുറത്തിറക്കുന്നു. തുംബെ മീഡിയ സി.ഒ.ഓ വിഘ്നേഷ് ഉനദ്കത്, മാഗസിൻ എഡിറ്റർ സുമ താക്കൂർ എന്നിവർ സമീപം
അജ്മാൻ: യു.എ.ഇ.യിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ തുബെയുടെ പബ്ലിഷിങ് വിഭാഗമായ തുംബെ മീഡിയ, ഗൾഫ് പ്രവാസികൾക്കായി 'ലിവിങ് ഗൾഫ്' എന്ന പുതിയ ലൈഫ്സ്റ്റൈൽ മാഗസിൻ പുറത്തിറക്കി. ഇതോടെ വടക്കൻ എമിറേറ്റുകളിലെ ആദ്യത്തെയും ഏറ്റവും വലിയതുമായ പബ്ലിഷർ എന്ന പദവി തുംബെ മീഡിയ സ്വന്തമാക്കി. പ്രിന്‍റ്, ഡിജിറ്റൽ രൂപങ്ങളിൽ ലഭ്യമാകുന്ന ഈ ദ്വൈ മാസ മാസിക ബിസിനസ് രംഗത്തെ പ്രമുഖർക്കും പ്രൊസ്നലുകൾക്കുമായാണ് തയാറാക്കിയിരിക്കുന്നത്.
രണ്ട് പതിറ്റാണ്ടിലേറെയായി മാധ്യമരംഗത്തുള്ള തുംബെ മീഡിയ പുറത്തിറക്കുന്ന മാഗസിനുകളുടെ എണ്ണം അഞ്ചായി ഉയർന്നു. യു.എ.ഇ.യിൽ ഏറെ ജനപ്രീതിയുള്ള ‘ഹെൽത്ത് മാഗസിൻ’, ‘ഗൾഫ് എഡ്യൂക്കേഷൻ’, ‘ഗൾഫ് പെറ്റ്സ് ആൻഡ് വെറ്റ്സ്’, ‘ഗൾഫ് കലിനറി ആൻഡ് ഹോസ്പിറ്റാലിറ്റി’ എന്നിവയാണ് ഗ്രൂപ്പിന്‍റെ മറ്റ് പ്രസിദ്ധീകരണങ്ങൾ. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതശൈലി തുടങ്ങിയ വിവിധ മേഖലകളിലെ വായനക്കാർക്കായി പ്രിന്‍റ്, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ തുംബെ മീഡിയ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്നുണ്ട്.
ജി.സി.സിയിലെ വൈവിധ്യമാർന്ന പ്രവാസി സമൂഹങ്ങളുടെ ജീവിതവും സംസ്കാരവും അവരുടെ വിജയഗാഥകളും അടയാളപ്പെടുത്താനാണ് 'ലിവിങ് ഗൾഫ്' ലക്ഷ്യമിടുന്നത്. പ്രമുഖ വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായ ഡോ. ഫൈസൽ കോട്ടിക്കൊള്ളനാണ് മാഗസിന്‍റെ ആദ്യ ലക്കത്തിന്‍റെ കവർ പേജിൽ ഇടംപിടിച്ചിരിക്കുന്നത്. മേഖലയിലുടനീളമുള്ള 8,000 വിതരണ കേന്ദ്രങ്ങൾക്ക് പുറമെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും മാഗസിനിലെ ഉള്ളടക്കങ്ങൾ ലഭ്യമാകും. 27 വർഷങ്ങൾക്ക് മുമ്പ് 'ഹെൽത്ത്' മാഗസിനുമായി തുടങ്ങിയ യാത്രയാണ് ഇപ്പോൾ അഞ്ച് പ്രസിദ്ധീകരണങ്ങളിൽ എത്തിനിൽക്കുന്നതെന്ന് തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്‍റ് ഡോ. തുംബെ മൊയ്തീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.