ദുബൈ: സന്ദർശക വിസയിലെത്തിയ ഇന്ത്യക്കാർ ദുബൈ വിമാനത്താവളത്തിൽ വീണ്ടും കുടുങ്ങി. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി എത്തിയ 300ഓളം ഇന്ത്യക്കാരാണ് കുടുങ്ങിയിരിക്കുന്നത്.ഇവരിൽ മലയാളികളില്ല. 1300ഓളം പാകിസ്താനികളും വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്തവരിൽപെടുന്നു. ഇവരിൽ 1276 പേരെ മടക്കിയയച്ചു. 98 പേർ വിമാനത്താവളത്തിൽ തുടരുന്നു. ഇവരെയും ഉടൻ മടക്കിയയക്കുമെന്ന് അധികൃതർ അറിയിച്ചു.
300ഓളം ഇന്ത്യക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയതെന്ന് കോൺസുലേറ്റ് സ്ഥിരീകരിച്ചു. 80 പേർക്ക് പിന്നീട് പ്രവേശനം അനുവദിച്ചു. ബാക്കിയുള്ളവരെ മടക്കി അയക്കാൻ ശ്രമിക്കുന്നു. എന്നാൽ, വിമാനങ്ങൾ കുറവായതിനാൽ ഇവരുടെ മടക്കയാത്രയും പ്രതിസന്ധിയിലായിരിക്കുകയാണ്.അതേസമയം, ടൂറിസ്റ്റ് വിസയിൽ ജോലി അന്വേഷിച്ച് യു.എ.ഇയിലേക്ക് വരരുതെന്നും കൃത്യമായ രേഖകൾ ഉണ്ടെങ്കിൽ മാത്രമേ യാത്ര ചെയ്യാവുവെന്നും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
യു.എ.ഇയിൽ താമസിക്കാൻ സ്ഥലവും സാമ്പത്തിക ശേഷിയുമുണ്ടെന്ന് അധികൃതരെ ബോധ്യപ്പെടുത്തിയാൽ മാത്രമേ പുറത്തിറങ്ങാൻ അനുവദിക്കുകയുള്ളൂ.സന്ദർശക വിസക്കാർക്കുള്ള നിബന്ധനകൾ കർശനമാക്കിയതോടെയാണ് ഇവർ വിമാനത്താവളത്തിൽ അകപ്പെട്ടത്.സന്ദർശക വിസയിലെത്തുന്നവർ റിട്ടേൺ ടിക്കറ്റ് നിർബന്ധമായും കൈയിൽ കരുതണമെന്ന് കഴിഞ്ഞ ദിവസം വിമാനക്കമ്പനികളും ദുബൈ എയർപോർട്ടും നിർദേശം നൽകിയിരുന്നു.
ഇത് പാലിക്കാതെ എത്തിയവരാണ് കുടുങ്ങിയവരിൽ ഏറെയും.കഴിഞ്ഞ ദിവസം മലയാളികൾ അടക്കം വിമാനത്താവളത്തിൽ കുടുങ്ങിയിരുന്നു. ഒരു ദിവസത്തിന് ശേഷമാണ് ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.