ആൽ മക്തൂം വിമാനത്താവള രൂപരേഖ
ദുബൈ: ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യഘട്ടം 2032ൽ പ്രവർത്തന സജ്ജമാകും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ വിമാന സർവിസുകളും ഇതോടെ ആൽ മക്തൂമിലേക്ക് മാറുമെന്നും വർഷത്തിൽ 15കോടി യാത്രക്കാരെ ഉൾക്കൊള്ളാനാകുമെന്നും അധികൃതർ വെളിപ്പെടുത്തി. ഇതിനായി രണ്ടാമത്തെ റൺവേ നിർമാണത്തിനായി 100 കോടി ദിർഹമിന്റെ കരാർ നൽകിയിട്ടുണ്ട്. എയർപോർട്ട് ഷോയോട് അനുബന്ധിച്ച് ദുബൈ ഏവിയേഷൻ സിറ്റി കോർപറേഷൻ എക്സി. ചെയർമാൻ ഖലീഫ അൽ സഫീനാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
വിമാനത്താവളം എല്ലാ അർഥത്തിലും സാങ്കേതികമായി മികച്ചതായിരിക്കുമെന്നും നിർമിതബുദ്ധി പ്രവർത്തനത്തിന്റെ വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനത്താവളം ഏട്ട് ചെറിയ വിമാനത്താവളങ്ങളായി വിഭജിച്ച രീതിയിലാകുമെന്ന് ദുബൈ വിമാനത്താവളം സി.ഇ.ഒ പോൾ ഗ്രിഫിത്ത്സ് വ്യക്തമാക്കിയിരുന്നു.
ആൽ മക്തൂം വിമാനത്താവള പദ്ധതിക്ക് കരാറുകൾ നൽകിത്തുടങ്ങിയതായി കഴിഞ്ഞ മാസം ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻറും ദുബൈ എയർപോർട്സ് ചെയർമാനുമായ ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂം വെളിപ്പെടുത്തിയിരുന്നു. മുഴുവൻ നിർമാണം പൂർത്തിയാകുന്നതോടെ വർഷത്തിൽ 26 കോടി യാത്രക്കാർക്ക് സഞ്ചരിക്കാനുള്ള സൗകര്യം ഇവിടെയുണ്ടാകും. 400 വിമാനത്താവള ഗേറ്റുകളും അഞ്ച് സമാന്തര റൺവേകളും ഉൾക്കൊള്ളുന്ന വിമാനത്താവളം 70 സ്ക്വയർ കിലോമീറ്റർ പ്രദേശത്താണ് നിർമിക്കുന്നത്. നിർമാണം പൂർത്തിയായാൽ നിലവിലെ വിമാനത്താവളത്തിന്റെ അഞ്ചുമടങ്ങ് ശേഷിയാണ് ഇതിനുണ്ടാവുക. വ്യോമയാന മേഖലയിൽ മുമ്പൊന്നും ഉപയോഗിച്ചിട്ടില്ലാത്ത നൂതന സംവിധാനങ്ങളാണ് വിമാനത്താവളത്തിൽ ഉപയോഗിക്കുകയെന്നും നേരത്തേ വെളിപ്പെടുത്തിയിട്ടുണ്ട്.
ദുബൈയിലെ വ്യോമയാന മേഖല അടുത്ത 40 വർഷത്തേക്ക് പ്രതീക്ഷിക്കുന്ന വളർച്ചക്ക് കളമൊരുക്കുന്നതായിരിക്കും പുതിയ വിമാനത്താവളം. ദുബൈ ആസ്ഥാനമായ എമിറേറ്റ്സ്, ഫ്ലൈദുബൈ എന്നിവയുടെയും ദുബൈയെ ലോകവുമായി ബന്ധിപ്പിക്കുന്ന മറ്റു വിമാനക്കമ്പനികളുടെയും ഭാവികേന്ദ്രമായിരിക്കുമിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.