ദുബൈ: രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിക്കാനുള്ള പ്രായപരിധി 18ൽനിന്ന് 16 ആക്കി കുറച്ച് പുതിയ നിർദേശം. തിങ്കളാഴ്ച മുതൽ 16 വയസ്സ് പിന്നിട്ടവർക്കും വാക്സിൻ സ്വീകരിക്കാം. കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
രാജ്യത്തുടനീളം കൂടുതൽ വാക്സിൻ വിതരണകേന്ദ്രങ്ങളും ആരംഭിച്ചു. ഏപ്രിൽ മാസത്തോടെ രാജ്യത്തെ ആകെ ജനസംഖ്യയുടെ 50 ശതമാനം പേർക്ക് വാക്സിൻ എത്തിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് യു.എ.ഇ ആരോഗ്യമന്ത്രാലയം പ്രവർത്തിക്കുന്നത്. ഇതിനിടെ കോവിഡ് വ്യാപനനിരക്ക് കൂടിയതോടെ ദുബൈയിലെ കൂടുതൽ സ്കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക് വീണ്ടും മാറി. ശീതകാല അവധിക്കുശേഷം ജനുവരി മൂന്നിന് ക്ലാസ് റൂം പഠനം ആരംഭിച്ചിരുന്നു.
രോഗവ്യാപനം കൂടിയ പശ്ചാത്തലത്തിലാണ് ഓൺലൈൻ പഠനത്തിലേക്കുതന്നെ മാറിയത്. അബൂദബിയിലും സമാന സ്ഥിതിയാണ്. രണ്ടാഴ്ചക്കാലം ഓൺലൈൻ പഠനം തുടർന്ന് കഴിഞ്ഞദിവസം സ്കൂളുകൾ തുറക്കാനായിരുന്നു നേരേത്ത തീരുമാനിച്ചത്. എന്നാൽ, നടപടികൾ ശക്തമാക്കിയ പശ്ചാത്തലത്തിൽ മൂന്ന് ആഴ്ചകൾകൂടി ഓൺലൈൻ പഠനം തുടരാനുള്ള തീരുമാനം കഴിഞ്ഞദിവസമാണ് പുറത്തുവിട്ടത്.
ഞായറാഴ്ച 3453 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. അഞ്ചു പേരുടെ മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 745ലെത്തി. മൊത്തം രോഗബാധിതരുടെ എണ്ണം 2,53,261 ആയി. അതേസമയം, 3268 പേർക്ക് ഇന്ന് രോഗം ഭേദമായി. മൊത്തം രോഗമുക്തരുടെ എണ്ണം 2,25,374 ആയി. 27,142 പേരാണ് നിലവിൽ രോഗികളായി കഴിയുന്നത്. 84,852 പേർകൂടി വാക്സിൻ സ്വീകരിച്ചതോടെ രാജ്യത്ത് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 18,82,778 ആയി. കോവിഡിനെ അതിജീവിച്ച് ആദ്യം സ്കൂളുകൾ തുറന്ന് വിദ്യാർഥികൾക്ക് പ്രവേശനം നൽകിയത് ദുബൈ എമിറേറ്റായിരുന്നു. പ്രതിദിന കേസുകൾ മൂവായിരത്തിൽ തുടരുന്ന സാഹചര്യത്തിൽ പല സ്കൂളുകളും പൂർണമായി ഓൺലൈനിലേക്ക് മടങ്ങാൻ അനുമതി തേടുകയായിരുന്നു. വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി കെ.എച്ച്.ഡി.എ ഇതിന് അനുമതി നൽകി.
അതേസമയം, സ്കൂൾ അധ്യാപകർക്കും ജീവനക്കാർക്കും വാക്സിൻ നൽകുന്ന നടപടികളും ഊർജിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.