ദുബൈ: ആരോഗ്യരംഗത്ത് ലൈസൻസിങ് സംവിധാനം കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. മെഡിക്കൽ കോളജുകളിലും സർവകലാശാലകളിലും പ്രവർത്തിക്കുന്ന അധ്യാപകർക്ക് ആശുപത്രികളിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും ചികിത്സാ സേവനം നൽകാൻ അനുമതി നൽകിയതാണ് പ്രധാന ഇളവ്. ആവശ്യമായ യോഗ്യതയും പ്രവൃത്തി പരിചയവും മുൻ ലൈസൻസിങ് നിബന്ധനകളും പാലിക്കുന്നവർക്ക് മാത്രമാണ് ഈ അനുമതി ലഭിക്കുക.
അക്കാദമിക് മേഖലയും ക്ലിനിക്കൽ സേവനവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ആരോഗ്യരംഗത്ത് സ്ഥിരമായ പഠന സംസ്കാരം വളർത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയവുമായും മാനവവിഭവശേഷി എമിററ്റൈസേഷൻ മന്ത്രാലയവുമായും സഹകരിച്ചാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അതോടൊപ്പം രജിസ്റ്റേർഡ് നഴ്സുമാർ, അസിസ്റ്റന്റ് നഴ്സുമാർ, മെഡിക്കൽ ലാബ് ടെക്നീഷ്യന്മാർ, റെസ്പിറേറ്ററി കെയർ ടെക്നീഷ്യന്മാർ, ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ എന്നിവരുള്‍പ്പെടെയുള്ള ചില വിഭാഗങ്ങൾക്ക് ലൈസൻസ് നേടുന്നതിനുള്ള ആറുമാസത്തെ പ്രവൃത്തി പരിചയ നിർബന്ധന ഒഴിവാക്കിയിട്ടുമുണ്ട്. ഈ ഇളവ് യു.എ.ഇയിലെയും വിദേശ രാജ്യങ്ങളിലെയും ബിരുദധാരികൾക്ക് ബാധകമാണ്.
2017ലെ ഏകീകൃത മെഡിക്കൽ ലൈസൻസിങ് മാനദണ്ഡങ്ങൾ ഉൾപ്പെടെയുള്ളവയുടെ നിയമപരമായ അവലോകനങ്ങൾക്കുശേഷമാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നതിന് തീരുമാനിച്ചത്. ഈ നടപടികൾ ആരോഗ്യരംഗത്ത് കൂടുതൽ കഴിവുള്ള മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്താനും തൊഴിൽ അവസരങ്ങൾ വേഗത്തിൽ സൃഷ്ടിക്കാനും സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, രോഗികളുടെ സുരക്ഷയും സേവന നിലവാരവും ഉയർന്നതായിരിക്കാൻ കർശനമായ നിയന്ത്രണങ്ങൾ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.