ദുബൈ: ഹുർമുസ് കടലിടുക്കിൽ ഇറാന്‍റെ മിസൈലാക്രമണത്തിൽ തങ്ങളുടെ രണ്ട് കൂറ്റൻ ക്രൂഡ് ഓയിൽ ടാങ്കറുകൾക്ക് ഗുരുതര കേടുപാടുകൾ സംഭവിച്ചതായി അബൂദബി ആസ്ഥാനമായ അഡ്നോക് എൽ ആൻഡ് എസ് കമ്പനി അറിയിച്ചു. ആക്രമണത്തിൽ ഇന്ത്യക്കാരനായ ഒരു നാവികൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്. അഡ്നോക് എൽ ആൻഡ് എസ് ഉടമസ്ഥതയിലുള്ള 'അൽ ബഹിയ', ടൈം-ചാർട്ടർ വ്യവസ്ഥയിൽ സർവിസ് നടത്തുന്ന 'മൊംബാസ ബി' എന്നീ രണ്ട് ക്രൂഡ് ഓയിൽ ടാങ്കറുകളാണ് ആക്രമിക്കപ്പെട്ടത്. രണ്ട് കപ്പലുകൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. മരണപ്പെട്ട നാവികന്‍റെ കുടുംബത്തോടും സഹപ്രവർത്തകരോടും അഡ്നോക് എൽ ആൻഡ് എസ് അനുശോചനം അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും കമ്പനി ആശംസിച്ചു.
‘സിവിലിയൻ കപ്പലുകൾക്കും അതിലെ നിരപരാധികളായ ജീവനക്കാർക്കും നേരെ നടന്ന ആക്രമണത്തെ അഡ്നോക് എൽ ആൻഡ് എസ് ശക്തമായി അപലപിക്കുന്നു’ എന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് അടിയന്തര രക്ഷാപ്രവർത്തകരുമായും ബന്ധപ്പെട്ട മറ്റ് ഏജൻസികളുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്നറിയിച്ച കമ്പനി, ജീവനക്കാരുടെ പരിക്കുകളുടെ വ്യാപ്തിയെക്കുറിച്ചോ കപ്പലുകളുടെ നിലവിലെ അവസ്ഥയെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
അഡ്നോക് എൽ ആൻഡ് എസ്, മേഖലയിലെ ഏറ്റവും വലിയ മാരിടൈം ലോജിസ്റ്റിക്സ് സേവനദാതാക്കളിൽ ഒന്നാണ്. ഇന്‍റഗ്രേറ്റഡ് ലോജിസ്റ്റിക്സ്, ഷിപ്പിങ്, മറൈൻ സേവനങ്ങൾ എന്നിവയിലൂടെ അമ്പതിലേറെ രാജ്യങ്ങളിൽ കമ്പനി സേവനം നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.