ദുബൈ: സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തെത്തുടർന്ന് ദുബൈൽനിന്നും ഷാർജയിൽനിന്നുമുള്ള വിമാന സർവിസുകൾ റദ്ദാക്കി. ചൊവ്വാഴ്ച നടന്ന ആക്രമണത്തെത്തുടർന്ന് യു.എ.ഇയെയും സൗദിയിലെ അബഹയെയും ബന്ധിപ്പിക്കുന്ന സർവിസുകൾ ഉൾപ്പെടെ തടസ്സപ്പെട്ടു.
ഫ്ലൈദുബായ്: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ രണ്ടിൽനിന്നും അബഹയിലേക്ക് ചൊവ്വാഴ്ച രാവിലെ 10.25നും വൈകിട്ട് 4.05നും പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾ റദ്ദാക്കി. അബഹയിൽനിന്ന് ദുബൈയിലേക്കുള്ള ഫ്ലൈദുബായ് വിമാനങ്ങളായ എഫ്.ഇസഡ് 815 (ഉച്ചക്ക് 12.15), എഫ്.ഇസഡ് 811 (വൈകിട്ട് 5.55) എന്നിവയും റദ്ദാക്കി.
എയർ അറേബ്യ: ഉച്ചക്ക് 2.25ന് അബഹയിൽനിന്ന് ഷാർജയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ അറേബ്യയുടെ ജി9195 എന്ന വിമാനവും റദ്ദാക്കി.
ചൊവ്വാഴ്ച രാവിലെ 11.50-നും വൈകിട്ട് 5.55-നും ഇടയിൽ അബഹയിൽ നിന്നുള്ള കുറഞ്ഞത് 10 വിമാന സർവിസുകൾ റദ്ദാക്കിയതായാണ് ഫ്ലൈറ്റ് റഡാർ 24-ലെ കണക്കുകൾ. സൗദിയയുടെ അഞ്ച് സർവിസുകളും ഫ്ലൈഅഡീലിന്റെ രണ്ട് സർവിസുകളും ഇതിൽ ഉൾപ്പെടുന്നു. സൗദിയയുടെ റിയാദിലേക്കുള്ള മൂന്ന് വിമാനങ്ങളും ജിദ്ദയിലേക്കുള്ള രണ്ട് വിമാനങ്ങളും റദ്ദാക്കിയവയിൽപ്പെടുന്നു. ഫ്ലൈഅഡീലിന്റെ ജിദ്ദയിലേക്കുള്ള ഉച്ചക്ക് 1.05ന്റെയും വൈകിട്ട് 5.25ന്റെയും സർവിസുകളും മുടങ്ങി.
തിങ്കളാഴ്ച രാത്രി അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഈ നടപടി. യമനിലെ സന അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് അബഹയിൽ ആക്രമണമുണ്ടായത്. അബഹയിലെ ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അസോസിയേറ്റഡ് പ്രസ് അറിയിച്ചു.
വർഷങ്ങളായി നിലനിന്നിരുന്ന താരതമ്യേന ശാന്തമായ അന്തരീക്ഷത്തിന് ശേഷം ഹൂതികളും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നതിന്റെ സൂചനയായാണ് ഈ ആക്രമണം വിലയിരുത്തപ്പെടുന്നത്. വിഷയം ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേർന്നു. ഈ സംഘർഷം കൂടുതൽ മേഖലകളിലേക്ക് പടരുമോ എന്ന ആശങ്ക കൗൺസിൽ പങ്കുവെച്ചു. യമനും വിശാലമായ മേഖലക്കും മറ്റൊരു സംഘർഷത്തിന്റെ ആവശ്യമില്ലെന്നും, ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ നടക്കുന്ന ചർച്ചകളിൽ എല്ലാ കക്ഷികളും ക്രിയാത്മകമായി ഇടപെടണമെന്നും യു.എൻ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഖാലിദ് ഖിയാരി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.