ആറുവയസ്സുകാരിയായ ജുവേസ്റ്റയുടെ രണ്ടാമത്തെ പുസ്തകം പ്രകാശനം ചെയ്തു
അബൂദബി: കൊച്ചുകഥകളുടെ ലോകത്ത് വിസ്മയം തീര്‍ക്കുകയാണ് ആറുവയസ്സുകാരിയായ ജുവേസ്റ്റ. ദുബൈയില്‍ ജനിച്ച് വളര്‍ന്ന ഈ മിടുക്കി തന്‍റെ രണ്ടാമത്തെ പുസ്തകം അബൂദബി അഡ്‌നെക് സെന്‍ററില്‍ പ്രകാശനം ചെയ്തു. ‘ദി പെന്‍ഗ്വിന്‍ ആന്‍ഡ് ദി ലോസ്റ്റ് ഗേള്‍’ എന്നാണ് പുതിയ പുസ്തകത്തിന്‍റെ പേര്.
ആറാം വയസ്സില്‍ ‘എ സ്റ്റാര്‍സ് മാജിക്കല്‍ വിസ്പര്‍’ എന്ന ആദ്യ പുസ്തകം എഴുതിയാണ് ജുവേസ്റ്റ സാഹിത്യലോകത്ത് എത്തിയത്. ചെറുപ്പം മുതലേ പുസ്തകങ്ങളുടെയും കഥകളുടെയും ലോകത്താണ് അവള്‍ വളര്‍ന്നത്. മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും കുട്ടിക്കാല കഥകള്‍ കേട്ടുള്ള കൊതിയില്‍ നിന്നാണ് കഥയെഴുത്തുകാരിയാകണമെന്ന ആഗ്രഹം ജുവേസ്റ്റയുടെ മനസ്സിലുദിക്കുന്നത്. കേട്ട കഥകള്‍ വീണ്ടും വീണ്ടും ചോദിച്ചറിഞ്ഞ അവള്‍, താമസിയാതെ സ്വന്തം ചെറിയ കഥകള്‍ എഴുതിത്തുടങ്ങുകയായിരുന്നു.
ലോകത്തെ മനസ്സിലാക്കാനും നല്ല കാര്യങ്ങളെ ഭാവനയില്‍ കാണാനും തന്‍റെ ചിന്തകള്‍ക്ക് ജീവന്‍ നല്‍കാനുമുള്ള സന്തോഷ വഴിയായാണ് ജുവേസ്റ്റ എഴുത്തിനെ കാണുന്നത്. സാഹസികതയും വികാരങ്ങളും ഭാവനയും ഒക്കെ നിറഞ്ഞതാണ് അവളുടെ പുതിയ പുസ്തകം. ഒരു പെന്‍ഗ്വിനും കാണാതായ ഒരു പെണ്‍കുട്ടിയും തമ്മിലുള്ള അപൂര്‍വവും രസകരവുമായ കൂട്ടുകെട്ടാണ് കഥയുടെ പ്രധാന ആകര്‍ഷണം. ധൈര്യത്തോടെ സ്വപ്‌നം കാണാനും പ്രായം ഒന്നിനും തടസ്സമല്ലെന്ന് വിശ്വസിക്കാനും കുട്ടികളെ പ്രചോദിപ്പിക്കുന്ന യു.എ.ഇയുടെ മനോഹരമായ കാഴ്ചപ്പാടാണ് ജുവേസ്റ്റയുടെ ഈ ചെറിയ എഴുത്തുയാത്രക്ക് പിന്തുണയേകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.