ദുബൈ: യു.എ.ഇയിൽ റോഡപകട മരണനിരക്കിൽ റെക്കോർഡ് കുറവ്. 2011 മുതൽ യു.എ.ഇയിലെ റോഡപകട മരണങ്ങളിൽ 74 ശതമാനത്തിന്റെ വൻ കുറവുണ്ടായതായി അധികൃതർ അറിയിച്ചു. കർശനമായ നിയമ നിർവഹണം, എ.ഐ അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, തുടർച്ചയായ ബോധവൽക്കരണ പരിപാടികൾ എന്നിവയാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് നടന്ന ഉന്നതതല റോഡ് സുരക്ഷാ യോഗത്തിൽ യു.എ.ഇ ആഭ്യന്തര മന്ത്രാലയം ഈ നേട്ടങ്ങൾ വിശദീകരിച്ചു.
കഴിഞ്ഞ വർഷം രാജ്യത്തുണ്ടായ ട്രാഫിക് അപകടങ്ങളിൽ ആറിലൊന്നും പെട്ടെന്നുള്ള ലെയ്ൻ മാറ്റം മൂലമാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ശ്രദ്ധക്കുറവ്, തിടുക്കം, എക്സിറ്റുകൾ തെറ്റുന്നത് എന്നിവ കാരണം 2025ൽ മാത്രം 905 അപകടങ്ങളാണ് ഉണ്ടായത്. നിലവിൽ രാജ്യത്തെ റോഡപകടങ്ങൾക്കിടയാക്കുന്ന പ്രധാന ഘടകമാണിതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ദീർഘകാല റോഡ് സുരക്ഷാ മാനേജ്‌മെന്റിൽ വരുത്തിയ പുരോഗതിയാണ് അപകടങ്ങൾ കുറയാൻ കാരണമായതെന്ന് ‘റോഡ് സേഫ്റ്റി യു.എ.ഇ’ സ്ഥാപകൻ തോമസ് എഡൽമാൻ പറഞ്ഞു. 2008ലാണ് രാജ്യത്ത് അവസാനമായി ആയിരത്തിലധികം (1,072) റോഡപകട മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 15 വർഷത്തിനിടെ മൊത്തം അപകടമരണങ്ങളിൽ 67 ശതമാനത്തിന്റെ കുറവുണ്ടായി. നിലവിലെ നിരക്ക് എക്കാലത്തെയും കുറഞ്ഞ നിരക്കിന് തൊട്ടടുത്താണെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബൈയിലും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ റോഡ് സുരക്ഷാ സൂചികകളിൽ പ്രകടമായ മാറ്റങ്ങളുണ്ടായി. ഒരു ലക്ഷം പേർക്ക് 21.7 മരണങ്ങൾ എന്ന 2007ലെ നിരക്ക് 2024ൽ 1.8 ആയി കുറഞ്ഞു. 91 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കാൽനടയാത്രക്കാരുടെ മരണനിരക്ക് 9.5ൽ നിന്ന് 0.3 ആയും, രജിസ്റ്റർ ചെയ്ത 10,000 വാഹനങ്ങൾക്കിടയിലെ മരണനിരക്ക് 4.2ൽ നിന്ന് 0.45 ആയും താഴ്ന്നു. സ്മാർട്ട് സംവിധാനങ്ങളിലെയും റോഡ് ഡിസൈനുകളിലെയും വികസനമാണ് ഈ മാറ്റത്തിന് കാരണമായത്.
മരണനിരക്ക് ഇനിയും കുറക്കുന്നതിനായി ഏകോപിപ്പിച്ച സ്മാർട്ട് ട്രാഫിക് സംവിധാനങ്ങളും ഡിജിറ്റൽ നിരീക്ഷണ പ്ലാറ്റ്‌ഫോമുകളും വികസിപ്പിക്കുന്ന പ്രവർത്തനങ്ങളിലാണ് അധികൃതർ. വർധിച്ചുവരുന്ന ജനസംഖ്യയും പുതിയ ഗതാഗത രീതികളും വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും, 2033ഓടെ റോഡപകട മരണങ്ങൾ പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുബൈ പൊലീസും മറ്റ് സുരക്ഷാ ഏജൻസികളും മുന്നോട്ടുപോകുന്നത്. രാജ്യമൊട്ടാകെ ഡ്രൈവിങ് രീതികൾ മെച്ചപ്പെടുത്തുന്നതിനും സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങൾ വിപുലീകരിക്കുന്നതിനും ബോധവൽക്കരണ കാമ്പയിനുകൾ ശക്തമാക്കുന്നതിനുമുള്ള ശ്രമങ്ങൾ അധികൃതർ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.