ഷാർജ: എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖല റമദാൻ മാസത്തിലും ശക്തമായ വളർച്ച രേഖപ്പെടുത്തി. മൊത്തം 460 കോടി ദിർഹമിന്‍റെ ഇടപാടുകളാണ് നടന്നത്. കഴിഞ്ഞ വർഷത്തെ 270കോടി ദിർഹമിന്‍റെ ഇടപാടുകളെ അപേക്ഷിച്ച് 71.8 ശതമാനം വർധനവാണ് ഉണ്ടായത്. മൊത്തം 7,299 റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടന്നു. ഇടപാടുകളുടെ എണ്ണത്തിൽ 45.3 ശതമാനം വർധനവ് രേഖപ്പെടുത്തിയതും ശ്രദ്ധേയമാണ്.
ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഡിപ്പാർട്മെന്റിന്റെ കണക്കുകൾ പ്രകാരം, 3,596 ഓണർഷിപ്പ് സർട്ടിഫിക്കറ്റുകളും 2,464 ടൈറ്റിൽ ഡീഡുകളും 969 പ്രാഥമിക വിൽപ്പന കരാറുകളും 270 മോർട്ട്ഗേജ് ഇടപാടുകളും നടന്നു. വിപണിയിലെ വൈവിധ്യവും സ്ഥിരതയും ഇത് സൂചിപ്പിക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി.
വിൽപ്പന ഇടപാടുകൾ മാത്രം 2,093 ആയി ഉയർന്നിട്ടുണ്ട്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 26.7ശതമാനം വർധനവാണ്. പുതിയ പ്രോജക്ടുകൾ, മികച്ച സൗകര്യങ്ങൾ, ആകർഷകമായ വാടക വരുമാന സാധ്യതകൾ എന്നിവയാണ് ആവശ്യകത വർധിപ്പിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. നിയമപരമായ സ്ഥിരത, അടിസ്ഥാന സൗകര്യ വികസനം, സൗകര്യപ്രദമായ ഫിനാൻസിങ് സംവിധാനങ്ങൾ എന്നിവ ഷാർജയെ നിക്ഷേപകർക്ക് കൂടുതൽ വിശ്വസനീയമായ കേന്ദ്രമാക്കി മാറ്റുന്നതായി അധികൃതർ വ്യക്തമാക്കി.
ദീർഘകാല സ്ഥിരതയും ഗുണമേന്മയുള്ള ജീവിതവും ലക്ഷ്യമാക്കി ഷാർജയുടെ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് കൂടുതൽ ആളുകളെത്തുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.