ദുബൈ: ഷാർജ ഇന്ത്യൻ അസോസിയേഷെൻറ നേതൃത്വത്തിൽ ജുവൈസയിൽ പണിതീർത്ത പുതിയ സ്കൂളിൽ ഇന്ന് മുതൽ അധ്യയനം ആരംഭിക്കും. മലയാളികളുൾപ്പെടെ പ്രവാസി സമൂഹത്തെ ഹൃദയത്തോടു ചേർത്തുവെച്ച യു.എ.ഇ സുപ്രിംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അനുവദിച്ച ഭൂമിയിൽ 10 ലക്ഷം ചതുരശ്ര അടി സ്ഥലത്ത് 5.70 കോടി ദിർഹം ചെലവിട്ടാണ് പുതിയ സ്കൂൾ കെട്ടിടം ഉയർത്തിയത്. കഴിഞ്ഞ വർഷം മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടം ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും മന്ത്രാലയങ്ങളിൽ നിന്നുള്ള അനുമതികളും ചുറ്റുപാടുമുള്ള റോഡുകളും യാഥാർഥ്യമാവാൻ താമസമുണ്ടായി.
റോഡ് നിർമിക്കുകയും അനുമതികൾ നേടിയെടുക്കുകയും ചെയ്ത ശേഷമാണ് എല്ലാ വിധ സജ്ജീകരണങ്ങളോടും കൂടി സ്കൂൾ തുറന്നു കൊടുക്കുന്നത്. 160 ക്ലാസ് മുറികൾ, 19 ലാംഗ്വേജ് റൂമുകൾ, ഏഴ് സയൻസ് ലാബുകൾ, ഏഴ് കമ്പ്യൂട്ടർ ലാബുകൾ, 16 ആക്ടിവിറ്റി റൂമുകൾ, 11 സ്റ്റാഫ് റൂമുകൾ, നാല് ക്ലിനിക്കുകൾ, രണ്ട് ലൈബ്രറികൾ, രണ്ട് ആഡിയോ വിഷ്വൽ റൂമുകൾ, മൾട്ടി പർപസ് ഒാഡിറ്റോറിയം, കാൻറീൻ, കളി മൈതാനം, പ്രാർഥനാ ഹാൾ, ബുക് സ്റ്റോർ തുടങ്ങി, പാർക്കിങ് ഗ്രൗണ്ട് തുടങ്ങി എല്ലാവിധ ആധുനിക സൗകര്യങ്ങളും ഇവിടെയുണ്ട്. പുതിയ സ്കൂളിൽ ഒന്നു മുതൽ 12 വരെ ക്ലാസുകളിലായി 5600 ആൺകുട്ടികൾക്കാണ് പ്രവേശനം നൽകുക. ഗുബൈബ കാമ്പസിൽ നിലവിലുള്ള ആൺകുട്ടികളുടെ വിഭാഗം പൂർണമായും പുതിയ സ്കൂളിലേക്ക് മാറും. സാധാരണക്കാരിൽ സാധാരണക്കാർക്കു പോലും താങ്ങാവുന്നത്ര മിതമായ ഫീസ് ഘടനയോടെ പ്രവർത്തിച്ചു വരുന്ന സ്കൂളിൽ കൂടുതൽ പെൺകുട്ടികൾക്ക് അവസരം നൽകാനുമാവും.
ഇന്ന് രാവിലെ ജുവൈസ സ്കൂളിൽ ആക്ടിവിറ്റി ഡേ ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡൻറ് അഡ്വ. വൈ.എ. റഹീം അധ്യക്ഷത വഹിക്കും. ഷാർജ ഇൻഡ്യൻ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും. അടുത്ത ദിവിസം മുതൽ ആൺകുട്ടികളുടെ ക്ലാസുകൾ പൂർണ്ണമായും പുതിയ ക്യാമ്പസിലായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.