ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്നു. ഈ മാസം 29നാണ് പ്രസിഡന്റ് അടക്കമുള്ള സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. എല്ലാ തവണത്തെയും പോലെ വലിയ രീതിയിലുള്ള പോരും വാശിയും ഈ തെരഞ്ഞെടുപ്പിനും പ്രകടമാണ്. യു.ഡി.എഫിലെ കോൺഗ്രസ് കൂട്ടായ്മയും കെ.എം.സി.സിയും വ്യത്യസ്ത ചേരികളിലായാണ് ഇക്കുറി മത്സരിക്കുന്നത് എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. കോൺഗ്രസ് മുന്നണിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിക്കുന്നത് ഇ.പി. ജോൺസനാണ്. ഇടതുപക്ഷ പ്രവർത്തകരുടെ കൂട്ടായ്മയായ മാസ് കെ.എം.സി.സി മുന്നണിയോടൊപ്പം ചേർന്നാണ് കോൺഗ്രസ് മുന്നണിക്കെതിരെ മത്സരിക്കുന്നത്. കെ.എം.സി.സി നേതാവ് നിസാർ തളങ്കരയാണ് ഈ മുന്നണിയുടെ പ്രസിഡന്റ് സ്ഥാനാർഥി.
തെരഞ്ഞെടുപ്പ് അടുത്തതോടെ അസോസിയേഷൻ ഹാളും പരിസരവും ചർച്ചകൾക്കും വോട്ടർമാരെ സ്വാധീനിക്കാനുള്ള കൺവെൻഷനുകൾക്കും മറ്റ് പ്രവർത്തനങ്ങളുമായി അരങ്ങു തകർക്കുകയാണ്. 2400ഓളം അംഗങ്ങളിൽനിന്ന് 14 പേരെയാണ് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കുക. സാധാരണഗതിയിൽ 1400 മുതൽ 1500 വരെ അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കാറുണ്ട്. ഇക്കുറി പരമാവധി പേരെ പോളിങ് ബൂത്തിലെത്തിക്കാനാണ് മുന്നണികൾ കിണഞ്ഞു ശ്രമിക്കുന്നത്. ഒക്ടോബർ 19, 20 തീയതികളിൽ നാമനിർദേശ പത്രിക വാങ്ങി 20, 21 തീയതികളിൽ പൂരിപ്പിച്ച് സമർപ്പിക്കാം. 500 ദിർഹമാണ് കെട്ടിവെക്കേണ്ട തുക. നാമനിർദേശ പത്രിക പിൻവലിക്കുകയോ മൊത്തം രേഖപ്പെടുത്തിയ വോട്ടുകളുടെ 20 ശതമാനം വോട്ട് ലഭിക്കുകയോ ചെയ്താൽ കെട്ടിവെച്ച തുക നഷ്ടപ്പെടില്ല.
ഇതുവരെ മൂന്നു മുന്നണികൾ മത്സരത്തിനുണ്ടെന്നാണ് വിവരം. ഇരു മുന്നണികൾ തമ്മിലാണ് പ്രധാന മത്സരമെങ്കിലും രണ്ടു മുന്നണികളുടെ കൂടെയും മറ്റു ചെറു സംഘടനകൾ ചേർന്നും മത്സരിക്കുന്നുണ്ട്. മറ്റു മുന്നണികളുടെ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ. പ്രവാസി മലയാളികളുടെ ഇടയിൽ ഏറെ സ്വാധീനിക്കുന്ന ഈ തെരഞ്ഞെടുപ്പിൽ ആര് ജയിക്കും എന്നത് പ്രവചനാതീതമാണ്. 2021 നവംബർ 26ന് നടന്ന തെരഞ്ഞെടുപ്പിൽ ജയിച്ച ഭരണസമിതിയുടെ ഒരു വർഷത്തെ കാലാവധി കഴിഞ്ഞ് 11 മാസത്തിനു ശേഷമാണ് പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടു വർഷത്തേക്കാണ് ഭരണകർത്താക്കളെ തിരഞ്ഞെടുക്കുക. ഗുബൈബ ഷാർജ ഇന്ത്യൻ സ്കൂളിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ. രാത്രിയോടെ തന്നെ വരണാധികാരി വിജയികളെ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.