റാസല്‍ഖൈമ: അസ്ഥിര കാലാവസ്ഥ നേരിടുന്നതിന് സമഗ്ര മുന്നൊരുക്കങ്ങളുമായി റാസല്‍ഖൈമ. എമിറേറ്റിലുടനീളം ശക്തമായ മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ മുന്നൊരുക്കം. മഴവെള്ള പ്രതികരണ സംവിധാനം പൂര്‍ണ സജ്ജമാണെന്ന് പബ്ലിക് സര്‍വീസസ് വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.
അസാധാരണ സാഹചര്യങ്ങളോട് വേഗത്തില്‍ പ്രതികരിക്കുന്നതിന് ഫീല്‍ഡ് ടീമുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. 50-80 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കാവുന്ന താഴ്ന്ന മേഖലകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങളും തയാറാണ്. 157 വാട്ടര്‍ ടാങ്കറുകള്‍, 91 പമ്പുകള്‍, 92 അധിക യന്ത്ര യൂനിറ്റുകള്‍ തുടങ്ങി 340 ഉപകരണങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.
വെള്ളക്കെട്ടുകള്‍ നിയന്ത്രിക്കുന്നതിനും ഡ്രെയിനേജ് പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനുമായി ഇവ തന്ത്രപരമായി വിന്യസിച്ചിട്ടുണ്ട്. 548 പേരടങ്ങുന്ന 32 ഫീല്‍ഡ് ടീമുകള്‍ എമിറേറ്റിലുടനീളം മുഴുസമയം പ്രവര്‍ത്തന നിരതരാണ്. എൻജിനീയര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, സൂപ്പര്‍വൈസര്‍മാര്‍, തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ടീം അംഗങ്ങള്‍. ഇവര്‍ മുഴുസമയവും സാഹചര്യം നിരീക്ഷിക്കുകയും ആവശ്യങ്ങള്‍ക്ക് പ്രതികരിക്കുകയും ചെയ്തുവരുന്നുണ്ട്.
വേഗത്തിലുള്ള പ്രതികരണത്തിനും പ്രശ്ന ബാധിത പ്രദേശങ്ങളില്‍ എളുപ്പത്തില്‍ എത്തിച്ചേരുന്നതിനുമായി 12 തന്ത്രപ്രധാന കേന്ദ്രങ്ങളും സജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി. അസ്ഥിര കാലാവസ്ഥുമായി ബന്ധപ്പെട്ട് 311 റിപ്പോര്‍ട്ടുകളാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ 98 ശതമാനം കേസുകളും കൈകാര്യം ചെയ്തു. പ്രശ്ന ബാധിത പ്രദേശങ്ങളുടെ വിഷയങ്ങള്‍ ഗണ്യമായ ശതമാനവും പരിഹരിച്ചു. റാസല്‍ഖൈമയിലെ 240 ഓളം പ്രദേശങ്ങളിലാണ് കാലാവസ്ഥാ കെടുതി ബാധിച്ചത്.
സാധാരണ സാഹചര്യം വീണ്ടെടുക്കാന്‍ ഫീല്‍ഡ് ടീമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തന രംഗത്തുണ്ട്. നിലവിലെ കാലാവസ്ഥ തുടരുമെന്നാണ് നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക നിർദേശങ്ങള്‍ പിന്തുടരണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. സഹായം ആവശ്യമുള്ളവര്‍ക്ക് 999, 901 നമ്പറുകളില്‍ അധികൃതരുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.