ദുബൈ: മയക്കുമരുന്ന് ലഹരിയിൽ വാഹനമോടിച്ച് അപകടം വരുത്തിയ ഏഷ്യൻ വംശജനായ ഡ്രൈവർക്ക് ശിക്ഷ വിധിച്ച് ദുബൈ ട്രാഫിക് കോടതി. അൽ ഖുസൈസിൽവെച്ച് ഒരു ബോട്ടിന്മേലും വാഹനത്തിലും ഇടിച്ചു കയറി രണ്ടിനും നാശനഷ്ടം വരുത്തിയ ഇയാളിൽനിന്ന് ലഹരിമരുന്നായ ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ കണ്ടെത്തുകയും ചെയ്തിരുന്നു.
സ്വകാര്യ ആവശ്യത്തിനായി മയക്കുമരുന്ന് കൈവശം വെക്കൽ, ലഹരിമരുന്ന് ഉപയോഗിക്കൽ, ലഹരി ഉപയോഗിച്ച് വാഹനമോടിക്കൽ, അശ്രദ്ധമായി വാഹനമോടിച്ച് മറ്റൊരാളുടെ സ്വത്തിന് നാശനഷ്ടം വരുത്തൽ എന്നീ കുറ്റങ്ങളിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് തടവുശിക്ഷയും പിഴയും ചുമത്തി. ഒപ്പം, ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു.
അൽ ഖുസൈസിൽ വാഹനാപകടം നടന്നതായി അധികൃതർക്ക് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് സംഭവം വെളിച്ചത്തുവന്നത്. പ്രതി ജാഗ്രതയില്ലാതെയും അശ്രദ്ധമായും വാഹനം റിവേഴ്സ് എടുക്കുന്നതിനിടെ, ഒരു വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ബോട്ടിൽ ഇടിക്കുകയും ബോട്ടിനും സ്വന്തം വാഹനത്തിനും കേടുപാടുകൾ വരുത്തുകയും ചെയ്തതായി അന്വേഷണത്തിൽ തെളിഞ്ഞു.
സംഭവസ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഡ്രൈവറുടെ അസ്വാഭാവികമായ പെരുമാറ്റത്തിൽ സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് ഇയാളുടെ വാലറ്റിനുള്ളിൽ ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ എന്ന് സംശയിക്കുന്ന സുതാര്യമായ തരികളുടെ രൂപത്തിലുള്ള പദാർഥം കണ്ടെത്തിയത്. ഇത് ജനറൽ ഡിപാർട്മെന്റ് ഓഫ് ഫോറൻസിക് സയൻസ് ആൻഡ് ക്രിമിനോളജിയിലേക്ക് അയച്ചു. തുടർന്ന് നടത്തിയ ലബോറട്ടറി പരിശോധനയിൽ ഇത് യു.എ.ഇയുടെ മയക്കുമരുന്ന് വിരുദ്ധ നിയമപ്രകാരം നിരോധിച്ച ലഹരിവസ്തുവാണെന്ന് സ്ഥിരീകരിച്ചു.
സംഭവദിവസം വാഹനമോടിക്കുന്നതിന് മുമ്പ് ക്രിസ്റ്റൽ മെത്ത് ഉപയോഗിച്ചിരുന്നതായി പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കൈവശം കണ്ടെത്തിയ ലഹരിമരുന്ന് സ്വന്തം ഉപയോഗത്തിനായുള്ളതാണെന്നും അശ്രദ്ധമായി റിവേഴ്സ് എടുത്തതിനെ തുടർന്നാണ് അപകടമുണ്ടായതെന്നും ഇയാൾ സമ്മതിച്ചു.
പ്രതിയുടെ കുറ്റസമ്മതം, പൊലീസ് റിപ്പോർട്ട്, ഫോറൻസിക് ലബോറട്ടറി കണ്ടെത്തലുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെയുള്ള തെളിവുകൾ വ്യക്തവും നിർണായകവുമാണെന്ന് വിധിയിൽ കോടതി പറഞ്ഞു. ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതും മയക്കുമരുന്ന് കൈവശം വച്ചതും ഉപയോഗിച്ചതും ഇതിലൂടെ വ്യക്തമായി തെളിഞ്ഞു.
പല കുറ്റകൃത്യങ്ങൾ ഒരൊറ്റ ലക്ഷ്യത്തോടെ ചെയ്തതും പരസ്പരം വേർപെടുത്താനാകാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നതുമായതിനാൽ, കോടതി അവയെ ഒറ്റ കുറ്റകൃത്യമായി പരിഗണിക്കുകയും തടവ്, പിഴ, ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യൽ എന്നിവയുൾപ്പെടെ നിയമപ്രകാരം ബാധകമായ കടുത്ത ശിക്ഷ വിധിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.