തൊഴിലാളി ക്ഷേമത്തിന് കണ്‍ട്രോള്‍ റിസ്ക്സുമായി റാകിസ് ധാരണ

റാസല്‍ഖൈമ: തൊഴിലാളികളുടെ ക്ഷേമം, ജീവിത നിലവാരം, താമസ സൗകര്യങ്ങളുടെ നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള റിസ്ക് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായകണ്‍ട്രോള്‍ റിസ്ക്സുമായി റാസല്‍ഖൈമ ഇക്കണോമിക് സോണ്‍ (റാകിസ്) ധാരണപത്രത്തില്‍ ഒപ്പുവെച്ചു. തൊഴിലാളി ക്ഷേമത്തിന് പുതിയ ക്ഷേമ മാര്‍ഗരേഖ രൂപപ്പെടുത്തുന്നതിനൊപ്പം തൊഴിലുടമകള്‍ക്ക് തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട മികച്ച രീതികള്‍ സ്വീകരിക്കാന്‍ സഹായിക്കുന്നതുമാണ് കണ്‍ട്രോള്‍ റിസ്ക്സുമായുള്ള സഹകരണമെന്ന് റാകിസ് അധികൃതര്‍ അറിയിച്ചു.

റാകിസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അലിഡ ഹെലീന ഷോര്‍ട്സും കണ്‍ട്രോള്‍ റിസ്ക്സ് ഗ്ലോബല്‍ ഹെഡ് ഓഫ് ബിസിനസ് ആൻഡ് ഹ്യൂമന്‍ റൈറ്റ്സ് ഡോ. ജെയിംസ് സിങ്ക്ലെയറുമാണ് കരാറില്‍ ഒപ്പുവെച്ചത്. കരാര്‍ പ്രകാരം റാകിസിന്‍റെ ഹെല്‍ത്ത്, സേഫ്റ്റി ആന്‍റ് എന്‍വയൺമെന്‍റ് (എച്ച്.എസ് ആൻഡ് ഇ) വിഭാഗവുമായി സഹകരിച്ച് തൊഴിലാളികളുടെ താമസ സൗകര്യങ്ങള്‍ വിലയിരുത്തും. മികച്ച മാതൃകകളുമായി താരതമ്യം ചെയ്ത് ബന്ധപ്പെട്ടവരുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം താമസ സൗകര്യങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനുള്ള ദീര്‍ഘകാല പ്രവര്‍ത്തനരേഖ കണ്‍ട്രോള്‍ റിസ്ക്സ് തയാറാക്കുമെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ.

ബിസിനസുകളും അവക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യരും ഒരുപോലെ വളരാന്‍ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതാണ് ഉത്തരവാദിത്തമുള്ള വളര്‍ച്ചയുടെ അടിസ്ഥാനമെന്ന് റാകിസ് ഗ്രൂപ്പ് സി.ഇ.ഒ റാമി ജല്ലാദ് അഭിപ്രായപ്പെട്ടു. ആഗോള ഏജന്‍സിയുമായുള്ള സഹകരണത്തിലൂടെ തൊഴിലാളി ക്ഷേമത്തിന് വ്യക്തവും ഏകീകൃതവുമായ സമീപനം രൂപപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രാദേശികവും അന്തര്‍ദേശീയവുമായി പിന്തുടരുന്ന മികച്ച രീതികള്‍ റാകിസിന്‍റെ ബിസിനസ് സാഹചര്യത്തിന് അനുയോജ്യവും പ്രായോഗികവുമായ മാര്‍ഗരേഖ ഒരുക്കുകയാണ് ലക്ഷ്യമെന്ന് കണ്‍ട്രോള്‍ റിസ്ക്സ് ഗ്ലോബല്‍ ഹെഡ് ഓഫ് ബിസിനസ് ആന്‍റ് ഹ്യൂമന്‍ റൈറ്റ്സ് ഡോ. ജെയിംസ് സിങ്ക്ലെയര്‍ പറഞ്ഞു. 

Tags:    
News Summary - Worker Welfare, Control Risks, Rakis,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.